നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി . ” എന്റെ കുട്ടി ഇത്രദൂരം നടക്കണോ?”
ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ് .” 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ ” .
ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .
അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ ‘സുഖിപ്പിച്ചു’ നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് .

സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ
8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ – വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .

മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം .

ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.
സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.

ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത് .ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. എന്താണ് കഷ്ടപ്പാട് ? കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? ലളിതജീവിതം നയിക്കുന്നതോ ?
ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ ? സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.

ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല ” ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല’ എന്നായിരുന്നു അവരുടെ ഉത്തരം . അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ . ഈയ്യിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.
ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇവിടെ കൊണ്ടുവന്നാലോ ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ ?
കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം . പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).

എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും.

Dr. Musthafa
Senior paediatrician MKH,Thirurangadi


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment