സങ്കീർത്തനം – ജീവിത താളം Episode 6

സങ്കീർത്തനം —- ജീവിത താളം
———————-
Episode 6
———-

ദൈവാത്മാവ് നമ്മെ നയിക്കുന്നു.ഓരോ കാലത്തിലും, ഓരോ ദിവസവും, ഓരോ പ്രവർത്തനങ്ങളിലും, ഓരോ നിമിഷവും ആ സ്വരം കേട്ട് അതിനു അനുസരിച്ച് നമ്മൾ മുന്നോട്ട് പോകണം. ദൈവാത്മാവ് നയിക്കുന്നവരെല്ലാം ദൈവപുത്രരാണ്.ഒരു കാലത്ത് പരിശുദ്ധാത്മാവ് പറഞ്ഞുകൊടുത്ത വരികൾക്ക് ഈണം കൊടുത്ത്, പാട്ടായി എല്ലാവരിലേക്കും എത്തിച്ചിരുന്നു. അങ്ങിനെ ദൈവാത്മാവിന്റെ പ്രേരണയാൽ ഒരു ദിവസം അത് നിർത്തി. അന്ന് കേട്ട സ്വരം ആണ്, സങ്കീർത്തനങ്ങൾക്ക് എന്ത് കൊണ്ട് ഈണം നൽകുന്നില്ല? അന്നു മുതൽ സങ്കീർത്തനങ്ങൾക്ക് ഈണം നൽകി പാടി തുടങ്ങി. പരിശുദ്ധാത്മാവ് തന്നെ ഈണം പകർന്നു. എന്തെന്നാൽ സങ്കീർത്തനങ്ങൾ എഴുതിയപ്പോൾ തന്നെ പരിശുദ്ധാത്മാവ് ഈണം കൊടുത്തിരുന്നു. അങ്ങിനെ ഭാഷാവരത്താൽ പാടി സ്തുതിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഓരോന്നിനും ഈണം കിട്ടി.
ഈ സങ്കീർത്തനങ്ങൾ ആണ് ഈശോയെ ജ്ഞാനത്തിൽ വളർത്തിയത്. ഈശോയുടെ പ്രധാന പ്രാർത്ഥന ,മാതാവും യൗസേപ്പിതാവും പ്രാർത്ഥിചിരുന്നത് സങ്കീർത്തനങ്ങൾ ആയിരുന്നു. ഈശോക്ക് ആയിരത്തോളം വർഷങ്ങൾക്കു മുൻപ് ഇസ്രയേൽ പ്രാർത്ഥിചിരുന്ന ഈ സങ്കീർത്തനങ്ങൾ ഈശോയെ കുറിച്ച് തന്നെയായിരുന്നു. എല്ലാ സങ്കീർത്തനങ്ങളുടെയും ആശയം രക്ഷാകര രഹസ്യങ്ങളെ കുറിച്ച് ആണ്.ദൈവരാജ്യത്തിന്റെ യുഗാന്ത്യ കാര്യങ്ങള് പോലും അവിടെ പറയുന്നു .

ധനികന്മാർ എല്ലാവിധ സമ്പത്തുംകാഴ്ചവയ്ക്കും; രാജകുമാരി സ്വർണ്ണക്കസവുടയാട ചാർത്തി അന്തഃപുരത്തില് ഇരിക്കുന്നു.
വർണ്ണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു. കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടിസേവിക്കുന്നു.
ആഹ്ളാദഭരിതരായി അവർ രാജകൊട്ടാരത്തില് പ്രവേശിക്കുന്നു.
സങ്കീര്ത്തനങ്ങള് 45 : 13-15
ആരാണ് ഈ രാജകുമാരി? കർത്താവിന്റെ മണവാട്ടി.അന്ത്യ ദിനത്തിൽ കർത്താവിന്റെ മണവാട്ടി ആകുന്ന സഭ ശരീരത്തിന്റെ ഉയിർപ്പാകുന്ന അങ്കി അണിയിച്ചു കൊണ്ട് വളരെ മനോഹാരിയായി ഒരുങ്ങിയിരിക്കുന്നു. ഇതൊക്കെ ആണ് ഇതിന്റെ അർത്ഥം. ഇതിന്റെ വ്യാഖ്യാനങ്ങൾ കൂടി പഠിച്ച് കഴിഞ്ഞപ്പോൾ ആണ്, ഇത് ഒരു ലഹരിയായി മാറിയത്. വിശുദ്ധ അഗസ്റ്റി നോസ് ഇതിനെ കുറിച്ച് മുഴുവൻ വ്യാഖ്യാനം നൽകിയിട്ടുണ്ട് .

ഈശോ എന്നും പാടിയിരുന്ന ഒരു സങ്കീർത്തനം ആണ് ഇരുപത്തിരണ്ടാം സങ്കീർത്തനം.യേശുവിന്റ മനുഷ്യ ശരീരത്തെ പാപം നിറചു കൊണ്ട് കുരിശിൽ തറക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ആ സങ്കീർത്തനത്തിന്റെ വിഷയം. ഈ സംഭവം ഇശോക്ക് ആയിരം വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ടവ ആണ്. ഇത് ഓർത്തോർത്തു ഈശോ പാടിയിരുന്ന സങ്കീർത്തനം ആണിത്. ഇത് സംഭവിക്കുന്നത് ഈശോ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.എല്ലാം സംഭവിച്ചു കഴിഞ്ഞപ്പോൾ ആണ് ഈശോ പറഞ്ഞത്, എല്ലാം പൂർത്തിയായി, എന്ന്. ഇതിൽ നിന്നൊക്കെ മനസ്സിലാവുന്നത് അത്രക്ക് ജ്ഞാനവും പ്രാധാന്യവും നിറഞ്ഞതാണ് സങ്കീർത്തനങ്ങൾ എല്ലാം. അന്നത്തെ കാലത്തു വേറെ പ്രാർത്ഥനകൾ ഇല്ലായിരുന്നു. അന്ന് മുതൽ അവരുടെ യാമ പ്രാർത്ഥനകൾ ആയിരുന്നു ഇവയെല്ലാം. ഏഴു യാമങ്ങളിൽ പ്രാർത്ഥിക്കുന്ന പതിവ് അന്നും ഇന്നും ഉണ്ട്. അമ്പത്തിയഞ്ചാം സങ്കീർത്തനങ്ങളിൽ ഈ യാമ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ഈ സങ്കീർത്തനങ്ങൾ വിവിധ യാമങ്ങളിൽ , വിവിധ കാലങ്ങളിൽ പാടുന്നു. വിശുദ്ധ കുർബാനയിൽ തന്നെ നമ്മൾ ഓരോ കാലത്തിനും വിവിധ സങ്കീർത്തനങ്ങൾ പാടുന്നു. ഈശോയുടെ ജീവിതം ആണ് ഈ കാലങ്ങൾ. ഈ വിശുദ്ധരെല്ലാം പറയുന്നത്, പ്രത്യേകിച്ച് വിശുദ്ധ ജെറോം പറയുന്നത് അവരുടെ ജീവിതത്തിന്റെ താളമായിരുന്നു സങ്കീർത്തനം എന്നാണ്. വിശുദ്ധ ജെറോം ജേറുസേലേമിൽ ഇരുപത്തഞ്ചു വർഷത്തോളം ഗുഹയിൽ താമസിച്ചു കൊണ്ട് ഗവേഷണം നടത്തി പഠിക്കുകയും ലത്തീൻ ഭാഷയിലേക്ക് മൊഴി മാറ്റം നടത്തുകയും ചെയ്തു. പഴയ കാലത്ത് അവരുടെ ജീവിതത്തിന്റെ താളം തന്നെ സങ്കീർത്തനം ആയിരുന്നു. ജോലി ചെയ്യുമ്പോഴും എല്ലാം സങ്കീർത്തനം പാടുമായിരുന്നു. ഉദാഹരണമായി അറുത്തിയഞ്ചാം സങ്കീർത്തനം കൊയ്ത്ത് കാലത്തിനേ ഓർമിപ്പിക്കുന്നത് ആണ് . പക്ഷേ ഈ കൊയ്ത്ത് എന്തിനെ സൂചിപ്പിക്കുന്നു എന്നറിയാമോ. അത് ദൈവരാജ്യത്തെ സൂചിപ്പിക്കുന്നത് ആണ്. അങ്ങിനെ പറഞ്ഞു വരുമ്പോൾ അവരുടെ ജീവിത സാഹചര്യത്തിന് യോജിക്കുന്ന സങ്കീർത്തനങ്ങൾ നമ്മുടെ പൂർവികർ പാടിയിരുന്നു. അതിനാലാണ് പണ്ട് കാലത്ത് അവരുടെ ജീവിതത്തിന്റെ താളം ആയിരുന്നു സങ്കീർത്തനം എന്ന് പറയുന്നത് .സങ്കീർത്തനം നമ്മുടെ ജീവിതത്തിന്റെയും ഒരു ഭാഗമായി മാറുമ്പോൾ , നമ്മുടെ ഉള്ളിലും ഓരോ സാഹചര്യത്തിന് ഒത്ത സങ്കീർത്തനം വരും. നമ്മുടെ മാർപ്പാപ്പ പറയും ഒരു മിസ്റ്റർ ആവലാതിയും മിസിസ് വേവലാതിയും ആകാനല്ല ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത്. നമ്മിൽ പലർക്കും രാവിലെ എണീറ്റാൽ, ഇന്ന് എന്തിനെ കുറിച്ചായിരിക്കും ഉത്ക്കണ്ഠ എന്ന ചിന്ത ആയിരിക്കും. സങ്കീർത്തനം നമ്മുടെ ജീവിത താളം ആയി കഴിയുമ്പോൾ , ഏതു സാഹചര്യത്തിലും പ്രാർഥിക്കാൻ ഉള്ള സങ്കീർത്തനം നമ്മുടെ നാവിൽ വരും. പരിശുദ്ധ അമ്മയ്ക്ക് ഒരു ആവലാതിയും ഉണ്ടായിരുന്നില്ല . പൂർണ്ണമായി കർത്താവിൽ ആനന്ദിക്കുന്ന അവസ്ഥ ആയിരുന്നു , അമ്മയുടേത്. സങ്കീർത്തനങ്ങൾ നമ്മൾ കാണാതെ പഠിച്ചു കഴിയുമ്പോൾ , അത് നമ്മുടെ ജീവിതവുമായി മനോഹരമായി തുന്നി ചേർത്ത് വെച്ചത് പോലെ ആണ് .
ഒരിക്കൽ ഒരു വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യത്തിന് വേണ്ടി പോയി കൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് ഒരു സങ്കീർത്തന വരികൾ മനസ്സിൽ വന്നു.അത് ഇതായിരുന്നു.
എനിക്ക് അപ്രാപ്യമായ പാറയില് എന്നെ കയറ്റിനിര്ത്തണമേ!
സങ്കീര്ത്തനങ്ങള് 61 : 2
ഇത് കേട്ടപ്പോൾ അമ്പെയ്യുന്ന പോലെ കൂടുതൽ ആവേശമായി. സങ്കീർത്തന വരികൾ എന്റെ അധരങ്ങളിൽ അപ്പോഴും ഉണ്ടായിരുന്നു.സത്യത്തിൽ ഒരു വിസ ഓഫീസിലേക്ക് പോകുകയായിരുന്നു.സാധാരണ ഒരു നൂറു ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കും. അന്നു പക്ഷേ ഒരു തടസ്സവും പറയാതെ തന്നു.സങ്കീർത്തനങ്ങൾ രക്ഷയുടെ കാര്യം ആണെങ്കിലും ജീവതബന്ധിയും കൂടിയാണ്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment