
കൊറോണക്കാലത്തെ പെസഹാ സംസാരങ്ങൾ (✍️ഷെബിൻ mcbs )
ചരിത്രത്തിൽ ആദ്യമായി ആകും ഇതുപോലെ ഒരു പെസഹാ. സ്പെയിനിലെ മാഡ്രിഡിൽ റൂമിനുള്ളിലായിട്ടു ഇരുപത്തിരണ്ടു ദിവസങ്ങൾ കഴിഞ്ഞു. ചുറ്റും കോവിഡ് ദുരന്തവാർത്തകളും മരണ കണക്കുകളും ആംബുലനസുകളുടെ കൂകി പാച്ചിലുകളും മാത്രം. ആരും കൂടെയില്ലാത്ത, ഇണ്ട്രിയപ്പവും പാലുമൊന്നും ഇല്ലാത്ത ഒരു ആഘോഷമായി ഇതു തീരും എന്നതിൽ തർക്കമൊന്നുമില്ല.
പാറിപ്പറന്നും ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന മനുഷ്യരൊക്കെ ഇന്ന് വീട്ടിൽ അടക്കപ്പെട്ടിരിക്കുന്നു. പെസഹാ ഒരു കടന്നു പോകൽ ആണെകിൽ, ജീവിതങ്ങളിലേക്കു കടന്നു ചെല്ലുന്ന ഒരു ദിവസം ആയി ഇതു മാറണം ഈ ദിവസം. വീട്ടിലുള്ളവർ മനസുതുറന്നു കുത്തിയിരുന്ന് സംസാരിക്കട്ടെ.
ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ജനാലയിൽ കൂടി നോക്കുമ്പോൾ മാഡ്രിഡിൽ ഇപ്പോൾ കാണുന്ന ഒരു കാഴ്ചയുണ്ട്, അപ്പനും അമ്മയും മക്കളുമൊക്കെ ഒന്നിച്ചിരുന്നു സംസാരിക്കുന്ന ഒരു കാഴ്ച. മക്കളു മക്കളുടെ വഴിയെയും അമ്മയും അപ്പനുമൊക്കെ അവരുടെ വഴിയെയും സമയങ്ങളിലും മാത്രം സഞ്ചരിച്ചവർ ഇന്ന് ഒരുമിച്ചിരിക്കുന്നതു കാണുമ്പൊൾ സന്തോഷം തോന്നുന്നുണ്ട്.
മൊബൈലും സിനിമയും ഒക്കെയായി വീട്ടിൽ സമയം ചില വഴിക്കുന്ന മക്കളൊക്കെ ഒന്നു അപ്പന്റെയും അമ്മയുടെയും അടുത്തു പോയി ഒന്നു സംസാരിച്ചു നോക്കു, എത്ര സുന്ദരമാണ് ഈ ജീവിതം എന്ന് മനസിലാകും. വീടുകളിൽ നമ്മളൊക്കെ കറങ്ങി നടക്കുമ്പോൾ ഒറ്റക്കിരുന്നു മുഷിയുന്ന അപ്പന്റെയും അമ്മയുടെയും ഒക്കെ സങ്കടങ്ങൾ ഇന്ന് ചിലപ്പോൾ വീട്ടിൽ കെട്ടപ്പെട്ടുകിടക്കുമ്പ്പോൾ മനസിലാകുന്നുണ്ടാകും. നിങ്ങളോട് സംസാരിക്കാൻ വരുമ്പോൾ തിരക്കു നടിച്ചു മൊബൈലിലും മറ്റുമായി ഒഴിഞ്ഞുമാറിയിട്ടുണ്ടാവാം. വീട്ടുകാർ ഭക്ഷണം കഴിക്കുന്ന സമയത്തു എത്താതെ കൂട്ടുകാരുമൊത്തു കറങ്ങി നടന്നിട്ടുണ്ടാകാം, അല്ലേൽ ഹോട് ഡ്രിങ്ക്സ് ഒക്കെ കഴിച്ചു രാത്രിയിൽ താമസിച്ചു കയറി വന്നിട്ടുണ്ടാകാം. അതൊക്കെ സാരമില്ല. ഇന്ന് നിങ്ങൾ എല്ലാം വീട്ടിലാണ്. സംസാരിക്കു നന്നായി. തുറന്ന സംസാരങ്ങൾ സ്നേഹത്തിന്റെ വാതായനങ്ങൾ ആണ്, മനസിലാക്കലുകളുടെ ശ്വാസമാണ്.
ബന്ധങ്ങളുടെ ആഴവും കരുത്തും തിരിച്ചറിയുന്നത് അവ പ്രകടിപ്പിക്കുന്നതിലൂടെയാണ്. അനുഭവങ്ങൾ ഒരുക്കുന്നതിലൂടെയാണ്.സംസാരങ്ങൾ കുറയുന്നിടത്താണ് ബന്ധങ്ങൾ അകന്നു തുടങ്ങുക. ഉള്ളറിയുന്ന ബന്ധങ്ങൾ ഉണ്ടാകണമെങ്കിൽ ഉള്ള് തുറന്നുള്ള സംസാരങ്ങൾ ഉണ്ടാകണം.
ഇന്ന് നമുക്ക് ചുറ്റുമുള്ളവർ നടക്കുന്നത് അതിലും വലിയ ചുമടുമയിട്ടാണ്, അത് മനസ്സിലാണെന്ന് മാത്രം. അവർക്ക് ഇറക്കിവെക്കാൻ വേണ്ടത് കല്ലുകളല്ല, മനുഷ്യ ചുമലുകളാണ്, നമുക്കത് നൽകാനാകുമോ.? അവരെയൊന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനാകുമോ?
കസ്റ്റമർ സൈക്കോളജിയിൽ ബാഗേജ് എന്ന കൺസെപ്റ്റ് ഉണ്ട്, Each customer comes with a baggage എന്നാണ്.അതിൽ അയാൾ രാവിലെ മുതൽ അനുഭവിക്കുന്ന എല്ലാ വ്യഥകളും ഉണ്ട്.എണീക്കാൻ വൈകിയതും ബാത്‌റൂമിൽ വെള്ളമില്ലാതിരുന്നതും, ബസിലെ ഇടിയും, ബോസ്സിന്റെ തെറിയും, ടാർഗറ്റ് എത്തത്തതിന്റെ പ്രഷറും, കാശിന്റെ ഞെരുക്കവും അങ്ങിനെ എല്ലാ ഏടാകൂടങ്ങളുമെല്ലാം ഒരു ഭാണ്ഡത്തിൽ നിക്ഷേപിച്ചാണ് നടക്കുന്നത്, മുമ്പിൽ ചിരിച്ചു നിൽക്കുന്ന മനുഷ്യനപ്പുറം ഈ അദൃശ്യ ഭാണ്ഡം പേറുന്ന ഒരാളെയാണ് സെർവ് ചെയ്യുന്നത് എന്നാണിതിന്റെ ചുരുക്കം.
മാതാപിതാക്കൾ ആണ് മക്കളുടെ വിഷമതകൾ ഇറക്കി വക്കാനുള്ള ഏറ്റവും നല്ല ഇടാമെന്ന തിരിച്ചറിവ് വേണം കാരണം എല്ലാരും നീ ആരൊക്കെയോ ആയതിനു ശേഷമാണ് സ്നേഹിക്കാൻ തുടങ്ങിയത് എന്നാൽ നീ ആരുമല്ലാതിരുന്ന നീ ഒന്നുമില്ലാതിരുന്ന കാലം മുതൽ നിന്നെ സ്നേഹിച്ചവർ നിന്റെ മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കളോളം മക്കളുടെ ചുമട് വഹിക്കാൻ മനസുള്ളവർ ഈ ഭൂമിയിൽ ആരുമുണ്ടാവില്ല. മക്കോളോട് മാതാപിതാക്കൾ തിരിച്ചും. കുടുംബത്തിൽ പരസ്പരം ചുമലുകളായി മാറുക.
ആഴത്തിൽ ഉള്ള സംസാരങ്ങൾ ആണ് ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.
സമ്പാദിച്ചു മുന്നേറുന്ന ലോകത്തു സമ്മാനിച്ചു മുന്നേറുക. ജീവിക്കുക മറ്റുള്ളവരെ ജീവിപ്പിക്കുക. മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂട്ട് പോവുക.ചുമലുകളാവുക പരസ്പരം.
പുഞ്ചിരി വിടരട്ടെ നന്മകൾ പരക്കട്ടെ.
✍️ഷെബിൻ ചീരംവേലിൽ mcbs

Leave a comment