ദിവ്യബലി വായനകൾ Wednesday of the 3rd week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ

Saint Catherine of Siena, Virgin, Doctor 
on Wednesday of the 3rd week of Eastertide

Liturgical Colour: White.

പ്രവേശകപ്രഭണിതം

ഇവളാണ്, കത്തിച്ച തിരികളുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
ബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനും
അങ്ങയുടെ സഭയെ ശുശ്രൂഷിക്കുന്നതിനും
വിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍
അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,
അങ്ങയുടെ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്‍
എന്നും ആനന്ദിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 8:1b-8
ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.

അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പോസ്തലന്മാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി. വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു. എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചു കൊണ്ടുവന്ന് തടവിലാക്കി.
ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്സോടെ ശ്ര ദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 66:1-3a, 4-5, 6-7a

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ
ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍;
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!
അങ്ങയുടെ ശക്തിപ്രഭാവത്താല്‍
ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു,
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനുസ്‌തോത്രമാലപിക്കുന്നു.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍,
മനുഷ്യരുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.
അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവര്‍ അതിലൂടെ നടന്നുനീങ്ങി.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും.
അവിടുന്നുജനതകളെ നിരീക്ഷിക്കുന്നു;
കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:35-40
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം.

യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ സ്മരണ ആഘോഷിച്ചുകൊണ്ട്
ഞങ്ങളര്‍പ്പിക്കുന്ന രക്ഷാകരബലി സ്വീകരിക്കണമേ.
ഈ വിശുദ്ധയുടെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായി,
സത്യദൈവമായ അങ്ങേക്ക്,
കൂടുതല്‍ തീക്ഷ്ണതയോടെ കൃതജ്ഞതയര്‍പ്പിക്കാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 യോഹ 1: 7

ദൈവം പ്രകാശത്തിലായിരിക്കുന്നപോലെ,
നാമും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍
നമുക്ക് പരസ്പരം കൂട്ടായ്മയുണ്ടാകും.
അവിടത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം
എല്ലാ പാപങ്ങളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ
ഐഹികജീവിതം പരിപോഷിപ്പിച്ച സ്വര്‍ഗീയവിരുന്ന്,
ഞങ്ങളെയും പരിപോഷിപ്പിക്കുകയും
ഞങ്ങള്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment