നമുക്കഭിമാനിക്കാം – റോമൻ ദിവ്യബലി

നമുക്കഭിമാനിക്കാം
Ebin Pappachan OFM ‎Cap

Latin Mass

റോമൻ ദിവ്യബലിയെപ്പറ്റിയുള്ള പൊതുവായ ചില ധാരണകൾക്കുള്ള ‎മറുപടിയാണ് ഈ കുറിപ്പിൽ. റോമൻ ദിവ്യബലി റോമിലെ സഭയിൽ ‎ഉരുത്തിരിഞ്ഞ ആരാധനാ ക്രമമാണ്. ആയതിനാൽ ആ നാടിന്റെതായ ‎പാരമ്പര്യങ്ങളും ചരിത്രവും അതിന്റെ ഉത്ഭവത്തിലും വളർച്ചയിലും ‎സ്വാധീനംചെലുത്തിയിട്ടുണ്ട്.‎

റോമൻ ദിവ്യബലിയെക്കുറിച്ചുള്ള രണ്ടു പ്രധാന വിമർശനങ്ങൾ അത് ‎‎1) വളരെ ചെറുതാണെന്നും 2) ഭക്തിസാന്ദ്രമല്ല എന്നുമാണ്.

എന്തുകൊണ്ട് ‎റോമൻ ദിവ്യബലി ഇപ്രകാരം ആയിരിക്കുന്നു എന്നതിന്റെ ചരിത്ര ‎പശ്ചാത്തലമാണ് ഈക്കുറിപ്പിൽ വിവരിക്കുന്നത്.

എന്തുകൊണ്ട് റോമൻ ദിവ്യബലി ചെറുതായിരുന്നു?

‎‘രക്തസാക്ഷികളുടെ ചുടുനിണംവീണു കുതിർന്ന മണ്ണിൽ സഭാതരു ‎തഴച്ചുവളർന്നു’ എന്ന് നാം സഭാചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇത് ‎പ്രധാനമായും റോമൻ സഭയെപ്പറ്റി പറയാവുന്ന ഒരു കാര്യമാണ്. ‎മറ്റുസഭകൾ പീഡനങ്ങൾ ഏറ്റുട്ടുണ്ടെങ്കിലും ഏറ്റവുമധികം പീഡനത്തിലൂടെ ‎കടന്നുപോയ ആദിമസഭ റോമൻ സഭയാണ്. റോമിന്റെ സ്റ്റേഡിയങ്ങളിലും ‎തെരുവോരങ്ങളിലും കൽത്തുറുങ്കുകളിലും മഴവെള്ളംകണക്കെ ‎രക്തസാക്ഷികളുടെ ചുടുനിണമൊഴുകി. വാളും കുന്തവും, ചാട്ടവാറും, ‎അമ്പുകളും, ഹിംസ്ര ജന്തുക്കളുടെ തേറ്റകളും, അഗ്നിയും, പട്ടിണിയും ‎റോമിലെ ക്രിസ്ത്യാനികളുടെ വിശ്വാസം പരീക്ഷിച്ചു. എന്നിട്ടും ‎ക്രിസ്തുവിനോടുള്ള സ്നേഹത്തിൽനിന്നും ഒന്നിനും അവരെ ‎പിന്തിരിപ്പിക്കാനായില്ല.

“ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു ‎നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ‎ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം ‎മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ‎ചെയ്യുന്നു. നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം ‎വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ‎ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ‎ശക്‌തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ ‎കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള വസ്‌നേഹത്തില്‍നിന്നു ‎നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. (റോമാ 8:35-39). വി. ‎പൗലോസ് ഇത് എഴുതുമ്പോൾ അതിന്റെ അർഥം മനസിലാക്കാൻ ‎റോമിലെ വിശ്വാസികളേക്കാൾ മറ്റാർക്കും കഴിയില്ല. റോമൻ സഭയ്ക്കുള്ള ‎ഒരു ആശ്വാസവാക്കുകൂടിയാണ് പൗലോസ് ഇതിലൂടെ നൽകുന്നത്.‎

ക്രിസ്തുവിനുവേണ്ടി മരിക്കണോ അതോ ക്രിസ്തുവിനുവേണ്ടി ‎ജീവിക്കണോ?

ആദിമ റോമൻ സഭ നേരിട്ട രണ്ടു എക്സിസ്റ്റെൻഷ്യൽ ‎‎(existential) ചോദ്യങ്ങളായിരുന്നു ഇവ. ക്രിസ്തുവിനുവേണ്ടി ജീവിക്കുക. ‎ജീവിക്കാൻ പറ്റിയില്ലെങ്കിൽ ക്രിസ്തുവുനുവേണ്ടി മരിക്കുക- ഇതായിരുന്നു ‎അവരുടെ ഇടയിൽ ഉരുത്തിരിഞ്ഞ പോംവഴി. അതിനാൽ ജീവൻ ‎രക്ഷിക്കുക പ്രധാനപ്പെട്ട കാര്യമായി പരിഗണിക്കപ്പെട്ടു. എന്നാൽ, ‎പിടിക്കപ്പെട്ടാൽ ധൈര്യസമേതം കൊലക്കളത്തിലേക്ക് സർവർക്കും ‎സാക്ഷ്യമായി ഒരു പുഞ്ചിരിയോടെ ക്രിസ്തുവിനോടുള്ള സ്നേഹത്താൽ ‎നടന്നുചെല്ലുക. ഇതായിരുന്നു ആദിമ റോമൻ സഭയുടെ വിശ്വാസപ്പോരാട്ടം.

‎‎“അവന്‌ അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു ‎കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.” (മര്‍ക്കോസ്‌ ‎‎15:39). ഇതുപോലെ ഓരോ ക്രിസ്ത്യാനികളും മരിച്ചുവീഴുന്നത് കണ്ടാണ് ‎നിരവധിപേർ അവരുടെ സാക്ഷ്യത്തിന്റെ ശക്തിയാൽ സഭയിലേക്ക് ‎കടന്നുവന്നത്.‎
അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ ഒരു കാലഘട്ടത്തിൽ ‎പ്രാർത്ഥനയ്ക്കായി ഒത്തുവരിക അപകടകരവും, ക്ലേശപൂർണ്ണവുമായിരുന്നു. ‎ആദ്യകാലങ്ങളിൽ ഭവനങ്ങളിൽ ഒരുമിച്ചുകൂടി (Domus Ecclesiæ) അവർ ‎ആരാധനകൾ നടത്തിപ്പോന്നു. (Cf. Acts 2:42). റോമൻ ഭരണകൂടം കിരാതമായ ‎ക്രിസ്ത്യൻ വേട്ട തുടർന്നപ്പോൾ സഭയ്ക്ക് ഭൂഗർഭ സങ്കേതങ്ങളിലേക്ക് ‎പോകേണ്ടിവന്നു. മറ്റെങ്ങുമില്ലാത്തവിധം, ഇത്തരം catacombs ‎എന്നറിയപ്പെടുന്ന ഭൂഗർഭ-ക്രൈസ്തവ നിലയങ്ങളുടെ ബാഹുല്യം ‎റോമൻസഭ എത്രവലിയ ബുദ്ധിമുട്ടിലൂടെയാണ് വളർന്നുവന്നതെന്നു ‎തെളിയിക്കുന്നു.

ചുറ്റിനും അപകടത്തിന്റെ കാറ്റ് ചൂളമിട്ടടിച്ചതിനാൽ ‎ആരാധനാകർമ്മങ്ങൾ ഏറ്റവും ചുരുങ്ങിയ സമയത്തിൽ ‎പൂർത്തീകരിക്കുവാൻ അവർ നിർബന്ധിതരായി. ഇപ്രകാരമുള്ള ‎അപകടങ്ങളില്ലാത്ത സഭകൾ മണിക്കൂറുകൾ നീണ്ട ആരാധനാകർമ്മങ്ങൾ ‎വളർത്തിയെടുത്തപ്പോൾ രക്തസാക്ഷികളുടെ ചോരയുടെ മണമുള്ള, മരണം ‎നിഴലുപോലെ പിന്തുടർന്ന, റോമൻ സഭയ്ക്ക് കാക്കിക്കുറുക്കിയെടുത്ത ‎സംക്ഷിത്തരൂപത്തിലുള്ള ആരാധനകൾ നടത്താനേ ‎സാഹചര്യങ്ങളുണ്ടായിരുന്നുള്ളൂ. അതിനാൽ റോമൻ സഭയുടെ ആരാധന ‎എത്രതന്നെ ചെറുതാണെങ്കിലും അതിനു ജീവത്യാഗത്തിന്റെ ഒരു ‎പത്തരമാറ്റുകൂടിയുണ്ടെന്നത് അഭിമാനത്തിനു വകനല്കുന്നതാണ്. റോമൻ ‎കുർബാന മറ്റുള്ളവരുടേതുപോലെ ധീർക്കമല്ലെന്നു പരിതപിക്കുന്ന ‎സഹോദരർ അറിയണം ഇത് ഇത്ര ചെറുതാണെങ്കിലും വജ്രംകണക്കെ ‎മൂർച്ചയുള്ളതാണെന്ന്. അത് അറിയുമ്പോളാണ് നമ്മുടെ മനസ്സിൽ ‎അതിനെയോർത് അഭിമാനമുയരുക. ‎

ജീവന് ഭീഷണിയുയർന്ന ഈ സാഹചര്യത്തിലാണ് പിടിക്കപ്പെട്ട ‎ക്രിസ്ത്യാനികൾക്കുവേണ്ടി അപകടകരമായവിധമാണെങ്കിലും ‎ദിവ്യകാരുണ്യം കൊണ്ടുകൊടുക്കാൻ തുടങ്ങിയതും, പിന്നീട് ദിവ്യകാരുണ്യം ‎സൂക്ഷിക്കാൻ സക്രാരികൾ ഉണ്ടായതും, സക്രാരിയിലെ ഈശോയെ ‎ആരാധിക്കാൻ തുടങ്ങിയതും. ഇപ്രകാരം സക്രാരികളും ദിവ്യകാരുണ്യ ‎ആരാധനയും റോമൻ സഭാ പാരമ്പര്യമാണ്.‎

മറ്റൊരു റീത്തിലേക്ക് കെട്ടിച്ചുവിട്ട എന്റെ ഒരു സഹോദരി ‎‎“ഇപ്പോൾ ലത്തീൻ കുർബാന കൂടിയാൽ മുഴുവൻ കുർബാന കൂടിയ ‎പ്രതീതിയില്ല” എന്ന് പറഞ്ഞ കാലം- മറ്റൊരു റീത്തിലെ പള്ളിയിൽ ഒരു ‎തിരുനാൾ ദിവസം ലത്തീൻ ദിവ്യബലി അർപ്പിക്കാൻ എന്നെ അവിടത്തെ ‎വികാരിയച്ചൻ ക്ഷണിച്ചു. ആഘോഷമായ ദിവ്യബലിവേണമെന്ന് എന്നോട് ‎പറഞ്ഞിരുന്നു. ആകാവുന്നത്ര ആഘോഷമാക്കി. ആദ്യാന്തം പാട്ടുകുർബാന ‎നടത്തി. പാടാൻ സാധിക്കുന്ന എല്ലാം പാടി- വിശ്വാസപ്രമാണം ഉൾപ്പെടെ. ‎ദിവ്യബലിക്കുശേഷം നടത്തേണ്ടിയിരുന്ന പ്രേദക്ഷിണം ‎മാറ്റിവയ്‌ക്കേണ്ടിവന്നു. കുർബാനയ്ക്ക് ശേഷം വികാരി എന്നോടുപറഞ്ഞു: ‎‎“അച്ചോ ഞാൻ വിചാരിച്ചു മുക്കാമണിക്കൂറുകൊണ്ട് കുർബാന തീരുമെന്ന്. ‎ഇത്രേം വൈകിയതിനാൽ ഇന്നിനി പ്രദക്ഷിണം നടത്താൻ പറ്റില്ല”. ഒത്തിരി ‎ആളുകളും പിന്നീടുവന്നു പറഞ്ഞു: “അച്ചാ ഇങ്ങനെയും ലത്തീൻ കുർബാന ‎ഉണ്ടെന്ന് ഞങ്ങൾ ഇപ്പോളാണ് അറിഞ്ഞത്”.

മറ്റൊരിക്കൽ, റോമൻ ‎കുർബാനയ്ക്ക് ധൂപം ഉപയോഗിക്കുമെന്ന് അറിയില്ലാതിരുന്ന ചിലരെയും ‎ഞാൻ കണ്ടിട്ടുണ്ട്. ‎

എന്തുകൊണ്ട് റോമൻ കുർബാന ഭക്തിസാദ്രമല്ല എന്ന് തോന്നുന്നു?‎

ഓരോ സഭയ്ക്കും തനതായ കാഴ്‌ച്ചപ്പാടുകളും പാരമ്പര്യങ്ങളുമുണ്ട്. ‎അതാത് സഭകളുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അവിടുത്തെ ‎ആരാധനാക്രമവും വളർന്നുവരിക. നേരത്തെ പറഞ്ഞതുപോലെ ‎മരണഭയമില്ലാതെ സുരക്ഷിതത്വത്തിൽ വളർന്നുവന്ന ആരാധനാ ക്രമങ്ങൾക്ക് ‎ആവോളം ഭക്തി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. ‎ഗാനരുപത്തിലും മറ്റുരീതികളിലും ഭക്തിപ്രകടനങ്ങൾ അവയിൽ ‎വളർന്നുവന്നു. ശ്വാസംമുട്ടി മരിക്കുമെന്നുതോന്നുമാറ് ദീർഘമായി കീരിയെ ‎എലെയ്‌സണും (Lord have mercy) ആമേനും പാടാനാവുംവിധം അവർക്ക് ‎സാഹചര്യം അനുകൂലമായിരുന്നു. എന്നാൽ എത്രയും ചുരുക്കാമോ ‎അത്രയും ചുരുക്കി ആരാധന നടത്തേണ്ടിയിരുന്ന റോമൻ സഭയ്ക്ക് ‎ഭക്തിയേക്കാൾ അധികം ദൈവശാസ്ത്രത്തിനു പ്രാധാന്യം ‎കൊടുക്കേണ്ടിവന്നു. അതുതന്നെയാണ് റോമൻ ദിവ്യബലിയുടെ സൗന്ദര്യവും. ‎മറ്റെങ്ങുമില്ലാത്തവിധം ദൈവശാസ്ത്രത്തിന്റെ വർണ്ണവസന്തം റോമൻ ‎ലിറ്റർജിയിലുണ്ട്. ‎

മറ്റു റീത്തുകളിൽ പ്രാർത്ഥനയുടെ സുഗന്ധം പരക്കുമ്പോൾ റോമൻ ‎ലിറ്റർജിയിൽ ദൈവീകരഹസ്യങ്ങളുടെ മന്നാ വർഷിക്കപ്പെടുന്നു. അതിലെ ‎ഓരോ പ്രാർത്ഥനയും ഭക്തിപ്രകടനങ്ങളെക്കാളേറെ അഗാധമായ ‎ദൈവീകരഹസ്യങ്ങളുടെ ധ്യാനമാണ്. അത് ഭക്തിയുടെ കാഴ്ചയല്ല, മറിച്ചു ‎എക്സ്റ്റസിയിലൂടെയുള്ള ദർശനത്തിലേക്കുള്ള വാതായനമാണ് തുറന്നിടുക. ‎റോമൻ സഭയുടെ പിതാവായ വിശുദ്ധ പത്രോസിന്റെ ജീവിതം അതിൽ ‎നിഴലിക്കുന്നുണ്ട്. (Cf. “ഞാന്‍ യോപ്പാനഗരത്തില്‍ ‎പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക്‌ ദിവ്യാനുഭൂതിയില്‍ ഒരു ‎ദര്‍ശനമുണ്ടായി….” അപ്പ. പ്രവര്‍ത്തനങ്ങള്‍ 11:5). അതുകൊണ്ടുതന്നെയാണ് ‎റോമൻ ദിവ്യപൂജാഗ്രന്ഥം അത്ര ബ്രിഹത്തായിരിക്കുന്നതും.‎

എല്ലാ റീത്തുകളിലുംപെട്ട സഹോദരങ്ങളുള്ള ഒരു കമ്മ്യൂണിറ്റിയിൽ ‎കുറച്ചുനാൾ സേവനംചെയ്യാൻ ഇടയായി. റോമൻ കുർബാന ‎പരിചിതമല്ലാത്ത വൈദീകർ റോമൻ ദിവ്യബലി അർപ്പിച്ചു ‎കടന്നുപോയിരുന്ന കാലത്താണ് ഞാനവിടെ ചെല്ലുക. അതുകൊണ്ടുതന്നെ ‎സാരമായ ഒരു നിസ്സംഗത റോമൻ ദിവ്യബലിയോട് അവർക്ക് ‎ഉണ്ടായിരുന്നു. ഞാൻ അവിടെ നല്ലരീതിയിൽ റോമൻ ‎ദിവ്യബലിയർപ്പിച്ചപ്പോൾ “ഇതിന് ഇത്ര സൗന്ദര്യവും ഭക്തിയും ‎മാധുര്യവുമുണ്ടെന്നു ജീവിതത്തിൽ ഇന്നോളം കരുതിയിരുന്നില്ല” എന്ന് ‎നിരവധിപേർ എന്നോട് പറഞ്ഞു. കൂദാശാസ്ഥാപന അവസരങ്ങളിൽ ‎പൊട്ടിക്കരയുന്നവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. കരംമുത്താൻ ആഗ്രഹിച്ച ‎ആളുകളെ കണ്ടിട്ടുണ്ട്. ഇതെല്ലാം റോമൻ ദിവ്യബലിയുടെ സൗന്ദര്യമാണ്. ‎അത് അനുഭവിക്കാത്തവർക്ക് ഒരുപക്ഷെ ഇന്നും പഴയ നിസ്സംഗത ‎ഉണ്ടായിരിക്കാം. അനുഭവിച്ചർക്കൊ, ക്രിസ്തുവിനുവേണ്ടി ശമിക്കാത്ത ‎ദാഹം നൽകുന്ന ആത്മീയ നിർവൃതിയുമാണത്.‎
ഉപസംഹാരം

റോമൻ ദിവ്യബലി, ലത്തീൻ കുർബാനയെന്നു കേരളത്തിൽ പരക്കെ ‎അറിയപ്പെടുന്നു. അതിനാലാണ് ചിലയിടങ്ങളിൽ ലത്തീൻ കുർബാനയെന്നു ‎പറഞ്ഞിട്ടുള്ളത്. മറ്റു റീത്തുകാർ പറഞ്ഞത് ‎രേഖപ്പെടുത്തേണ്ടിവന്നതിനാലാണ് ആ പ്രേയോഗം ഉപയോഗിച്ചിരിക്കുന്നത്.‎

രണ്ടു വിമർശനങ്ങളെക്കുറിച്ചുള്ള അവലോകനമായിരുന്നു ഈ ‎കുറിപ്പ്. ഇത് വായിച്ചപ്പോൾ റോമൻ ദിവ്യബലിയെ അതിന്റെ ‎അന്തസത്തയിൽ മനസിലാക്കാൻ കുറച്ചെങ്കിലും നിങ്ങൾക്ക് സാധിച്ചിട്ടുണ്ട് ‎എന്ന് കരുതുന്നു. മറ്റു സഹോദരീ റീത്തുകളിലെ ലിറ്റർജിയെ ‎ബഹുമാനത്തോടെ നോക്കുമ്പോൾത്തന്നെയും റോമൻ ലിറ്റർജിയുടെ ‎മനോഹാരിതയും മനസിലാക്കാൻ ശ്രമിക്കണമെന്നാണ് ഈക്കുറിപ്പിന്റെ ‎ലക്ഷ്യം. റോമൻ ലിറ്റർജിയെപ്പറ്റി സ്വയം ലജ്ജിക്കേണ്ടിവന്ന ഏവർക്കും ‎ഒരു വെളിച്ചമുണ്ടാകട്ടെയെന്നാണ് പ്രാർത്ഥന.

റോമൻ ദിവ്യബലി ‎ചെറുതാണെങ്കിലും അതിൽ നീ പങ്കെടുക്കുമ്പോൾ നിനക്കുചുറ്റും, ‎രക്തംവാർന്ന നിന്റെ പൂർവീകസഹോദരങ്ങൾ ഉണ്ടെന്ന ബോധ്യം നിന്നെ ‎വികാരഭരിതനാക്കും. അത് വാചാലമല്ലെന്നു തോന്നിയാലും, ‎എമ്മാവൂസിലേക്ക് പോയ ശിഷ്യർക്ക് ദൈവശാസ്ത്രത്തിന്റെ അറിവുകൾ ‎പകർന്നുനൽകിയ ക്രിസ്തു അതിലുണ്ടെന്ന ബോധ്യം നിന്റെ ഹൃദയത്തിൽ ‎ഭക്തിയുടെ ജ്വലനം സാധ്യമാക്കും.

(Cf. “… അവന്‍ അപ്പം എടുത്ത്‌ ആശീര്‍വ്വദിച്ച്‌ ‎മുറിച്ച്‌ അവര്‍ക്കുകൊടുത്തു. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു… അവര്‍ ‎പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച്‌ അവന്‍ വിശുദ്‌ധലിഖിതം ‎വിശദീകരിച്ചുകൊണ്ട്‌ നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ‎ജ്വലിച്ചിരുന്നില്ലേ?” ലൂക്കാ 24:30-32 ).

തിരുവോസ്തിയോളം ചെറുതാകുമ്പോളല്ലേ ‎ഏറ്റവും മാധുര്യം ഉണ്ടാവുക! അതുപോലെയാണ് റോമൻ ലിറ്റർജിയുടെ ‎ഭംഗിയും. അത് നീ അറിയുക, അതിൽ നീ അഭിമാനിക്കുക.‎

സസ്നേഹം
Fr. എബിൻ പാപ്പച്ചൻ OFM Cap.‎


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment