ദിവ്യബലി വായനകൾ Tuesday of the 7th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 26/5/2020

Saint Philip Neri, Priest 
on Tuesday of the 7th week of Eastertide

Liturgical Colour: White.

പ്രവേശകപ്രഭണിതം
റോമാ 5: 5.

നമ്മില്‍ വസിക്കുന്ന അവിടത്തെ ആത്മാവുവഴി,
ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക്
ചൊരിയപ്പെട്ടിരിക്കുന്നു, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേക്ക് വിശ്വസ്തസേവനമര്‍പ്പിക്കുന്നവരെ
വിശുദ്ധിയുടെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നതില്‍നിന്ന്
അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ.
വിശുദ്ധ ഫിലിപ് നേരിയുടെ ഹൃദയം
വിസ്മയകരമായി നിറച്ച അതേ അഗ്നിയാല്‍
പരിശുദ്ധാത്മാവ് ഞങ്ങളെയും ഉദ്ദീപിപ്പിക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 20:17-27
കര്‍ത്താവായ യേശുവില്‍ നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കുന്നു.

മിലേത്തോസില്‍ നിന്ന് പൗലോസ് എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠന്മാരെ വരുത്തി. അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. പൂര്‍ണ വിനയത്തോടും കണ്ണുനീരോടും യഹൂദന്മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടുംകൂടി ഞാന്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തു. നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടി കാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറും വന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറിച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി. ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം. എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍ നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചിരിച്ചു. എന്നാല്‍ ഇതാ, ഇനിയൊരിക്കലും നിങ്ങള്‍ എന്റെ മുഖം ദര്‍ശിക്കയില്ലെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. തന്മൂലം, നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ ഹിതം മുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തി തരുന്നതില്‍ നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 68:10-11, 20-21

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

ദൈവമേ, അങ്ങ് ധാരാളം മഴപെയ്യിച്ചു;
അങ്ങയുടെ വാടിത്തളര്‍ന്നിരുന്ന
അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി.
അങ്ങയുടെ അജഗണം അതിലൊരു
വാസസ്ഥലം കണ്ടെണ്ടത്തി;
ദൈവമേ, അങ്ങയുടെ നന്മയാല്‍
ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
ദൈവമാണു നമ്മുടെ രക്ഷ.
നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്,
മരണത്തില്‍ നിന്നുള്ള മോചനം
ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 17:1-11
പിതാവേ, അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.

യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ! എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയും മേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി. ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടു കൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
ലോകത്തില്‍ നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു. അവിടുന്ന് എനിക്കു നല്‍കിയതെല്ലാം അങ്ങില്‍ നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു. എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍ നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്കു വേണ്ടിയാണു പ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേക്കുള്ളതെല്ലാം എന്റെതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു..

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ ഫിലിപ്പിന്റെ മാതൃകയാല്‍,
അങ്ങയുടെ നാമം മഹത്ത്വപ്പെടുത്തുന്നതിനും
അയല്ക്കാരെ സേവിക്കുന്നതിനുമായി
ഞങ്ങളത്തന്നെ എപ്പോഴും സന്തോഷപൂര്‍വം സമര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 15: 9

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു.
നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ആ ഭോജനത്താലാണല്ലോ ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നത്.
അങ്ങനെ, വിശുദ്ധ ഫിലിപ് നേരിയെ അനുകരിച്ച്,
യഥാര്‍ഥജീവന്‍ നല്കുന്ന അതേ ഭോജനം
എന്നും ഞങ്ങള്‍ തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment