പ്രഭാത പ്രാർത്ഥന
നല്ല ഈശോയെ ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിൽ ആയിരിയ്ക്കുന്ന ഈ ദിനങ്ങളിൽ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ കരുണയ്ക്കായി പ്രാർത്ഥിക്കുകയാണ്. സങ്കീർത്തകനോട് ചേർന്ന് ഈ പ്രഭാതത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ അങ്ങ് വലിയ കരുണ ചൊരിയണമേ.കോവിഡ് മഹാമാരിയുടെ ഭീതി ഞങ്ങളെ വിട്ടു പോകട്ടെ.സങ്കീർത്തകനോട് ഒപ്പം ഞങ്ങളും പ്രാർത്ഥിക്കുന്നു. “കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ! ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനും അങ്ങയുടെ മുന്‍പില്‍ നീതിമാനല്ല. ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി. ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു. കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നു; അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു. ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! ഇതാ, എന്റെ പ്രാണന്‍ പോകുന്നു! എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെ പ്പോലെയാകും. പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണു ഞാന്‍ ഉയര്‍ത്തുന്നത്. കര്‍ത്താവേ, ശത്രുക്കളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! അഭയം തേടി ഞാന്‍ അങ്ങയുടെ സന്നിധിയിലേക്ക്ഓടിവന്നിരിക്കുന്നു. അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണ് എന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ് എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ! കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്റെ ജീവന്‍ പരിപാലിക്കണമേ! അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ! കാരുണ്യവാനായ അങ്ങ് എന്റെ ശത്രുക്കളെ വിച്‌ഛേദിക്കണമേ! എന്റെ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസനാണ്. (സങ്കീര്‍ത്തനങ്ങള്‍, നൂറ്റിനാല്പത്തിമൂന്നാം അദ്ധ്യായം)”

Leave a comment