ദിവ്യബലി വായനകൾ Monday of week 12 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________________________________

🔵 *തിങ്കൾ

Monday of week 12 in Ordinary Time
or Saints John Fisher, Bishop, and Thomas More, Martyrs
or Saint Paulinus of Nola, Bishop

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 27: 8-9

കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും
തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.
കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കണമേ.
അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കുകയും
അവരെ എന്നും നയിക്കു കയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങയുടെ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങയുടെ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 രാജാ 17:5-8,13-15,18
കര്‍ത്താവ് ഇസ്രായേലിനെ തന്റെ കണ്‍മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല.

അക്കാലത്ത്, അസ്സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായില്‍വന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം അസ്സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോര്‍ നദീതീരത്തും മെദിയാ നഗരങ്ങളിലും പാര്‍പ്പിച്ചു.
ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തില്‍ നിന്ന്, ഫറവോരാജാവിന്റെ അടിമത്തത്തില്‍ നിന്ന്, മോചിപ്പിച്ച തങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഇസ്രായേല്‍ ജനം പാപം ചെയ്തു; അവര്‍ അന്യദേവന്മാരോടു ഭക്ത്യാദരങ്ങള്‍ കാണിക്കുകയും, കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ ആചാരങ്ങളിലും ഇസ്രായേല്‍രാജാക്കന്മാര്‍ ആവിഷ്‌കരിച്ച അനുഷ്ഠാനങ്ങളിലും വ്യാപരിക്കുകയും ചെയ്തു.
കര്‍ത്താവ് പ്രവാചകന്മാരെയും ദീര്‍ഘദര്‍ശികളെയും അയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരുന്നു: നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്‍പിക്കുകയും, എന്റെ ദാസന്മാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്ത നിയമങ്ങള്‍ അനുസരിച്ച് ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് പിന്മാറുകയും എന്റെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍. അവര്‍ അതു വകവച്ചില്ല. ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കാതിരുന്ന തങ്ങളുടെ പിതാക്കന്മാരെപ്പോലെ അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു. തങ്ങളുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്‍കിയ കല്‍പനകളും ഉടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. അതിനാല്‍, കര്‍ത്താവ് ഇസ്രായേലിന്റെ നേരേ ക്രുദ്ധനായി അവരെ തന്റെ കണ്‍മുന്‍പില്‍ നിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 60:3,4-5,12-13

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകേട്ട് ഞങ്ങളെ രക്ഷിക്കണമേ!

ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു,
ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു;
അവിടുന്നു കുപിതനായിരുന്നു;
ഞങ്ങളെ കടാക്ഷിക്കണമേ!

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകേട്ട് ഞങ്ങളെ രക്ഷിക്കണമേ!

അവിടുന്നു ഭൂമിയെ വിറപ്പിച്ചു,
അവിടുന്ന് അതിനെ പിളര്‍ന്നു.
അതിന്റെ വിള്ളലുകള്‍ നികത്തണമേ!
അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു.
അങ്ങു സ്വന്തം ജനത്തെ കഠിന യാതനയ്ക്ക് ഇരയാക്കി;
അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകേട്ട് ഞങ്ങളെ രക്ഷിക്കണമേ!

ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ?
അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ.
ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ!
മനുഷ്യന്റെ സഹായം വ്യര്‍ഥമാണ്.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകേട്ട് ഞങ്ങളെ രക്ഷിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 7:1-5
ആദ്യം സ്വന്തം കണ്ണില്‍ നിന്നു തടിക്കഷണം എടുത്തുമാറ്റുക.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെപറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 144: 15

കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.

Or:
യോഹ 10: 11, 15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment