ആണ്ടുവട്ടത്തിലെ 15- മത്തെ ഞായർ

ആണ്ടുവട്ടത്തിലെ 15- മത്തെ ഞായർ

ഇന്നത്തെ സുവിശേഷഭാഗം (ഞായർ, 12 ജൂലായ് 2020)

അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.

മത്തായി 13 : 1-23

അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്‌, കടല്‍ത്തീരത്ത്‌ ഇരുന്നു.
വലിയ ജനക്കൂട്ടങ്ങള്‍ അവന്‍െറ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു.
അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.
അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അതു തിന്നു.
ചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന്‌ മുളച്ചുപൊങ്ങി.
സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്‌തു.
വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്‌ അതിനെ ഞെരുക്കിക്കളഞ്ഞു.
മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.
ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട്‌ ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്‌?
അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍െറ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല.
ഉള്ളവനുനല്‍കപ്പെടും. അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.
അതുകൊണ്ടാണ്‌ ഞാന്‍ അവരോട്‌ ഉപമകള്‍വഴി സംസാരിക്കുന്നത്‌. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.
അതിനാല്‍, വിതക്കാരന്‍െറ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍:
രാജ്യത്തിന്‍െറ
വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്‌, അവന്‍െറ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത്‌ ദുഷ്‌ടന്‍ വന്ന്‌ അപഹരിക്കുന്നു. ഇതാണ്‌ വഴിയരികില്‍ വീണ വിത്ത്‌.
വചനം കേട്ടിട്ട്‌ ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്‌, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം വീണുപോവുകയും ചെയ്യുന്നവനാണ്‌ പാറമേല്‍ വീണ വിത്ത്‌.
ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്‌.
വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment