ദിവ്യബലി വായനകൾ Thursday of week 17 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 30/7/2020

Thursday of week 17 in Ordinary Time 
or Saint Peter Chrysologus, Bishop, Doctor 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. ഫിലി 2:10-11

യേശുവിന്റെ നാമത്തിനുമുമ്പില്‍,
സ്വര്‍ഗത്തിലും ഭൂമിയിലും
പാതാളത്തിലുമുള്ള സകലരും മുഴംകാല്‍ മടക്കട്ടെ;
യേശുക്രിസ്തു കര്‍ത്താവാണെന്ന്
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി
എല്ലാ നാവുകളും ഏറ്റുപറയട്ടെ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ നാമത്തിന്റെ
ഉപരിമഹത്ത്വം പ്രചരിപ്പിക്കുന്നതിനായി
അങ്ങയുടെ സഭയില്‍
വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയെ അങ്ങ് ഉയര്‍ത്തിയല്ലോ.
അദ്ദേഹത്തിന്റെ സഹായത്താലും മാതൃകയാലും
ഭൂമിയില്‍ നല്ലവണ്ണം പോരാടി,
അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളും
കിരീടമണിയാന്‍ അര്‍ഹരാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 10:31-11:1
ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍.

നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍. യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്. ഞാന്‍ തന്നെയും എല്ലാവരുടെയും രക്ഷയെ പ്രതി അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 34:2-3,4-5,6-7,8-9,10-11

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ
അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി,
അവിടുന്ന് എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും
പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിന്റെ വിശുദ്ധരേ,അവിടുത്തെ ഭയപ്പെടുവിന്‍;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
or
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 14:25-33
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങള്‍ യേശുവിന്റെ അടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന് അതി ന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്‌ഷേപിക്കും. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരംകൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
വിശുദ്ധ ഇഗ്നേഷ്യസിന്റെ ആഘോഷത്തില്‍
ഞങ്ങള്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍
അങ്ങേക്ക് പ്രീതികരമായിത്തീരുകയും
എല്ലാ വിശുദ്ധിയുടെയും ഉറവിടമായി
അങ്ങു സ്ഥാപിച്ച പരമപരിശുദ്ധരഹസ്യങ്ങള്‍,
ഞങ്ങളെയും സത്യത്തില്‍ വിശുദ്ധീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12: 49

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നിരിക്കുന്നത്;
അത് കത്തിജ്ജ്വലിക്കണമെന്നല്ലാതെ
മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുക?

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഇഗ്നേഷ്യസിനുവേണ്ടി
കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് ഞങ്ങളര്‍പ്പിച്ച സ്‌തോത്രബലി,
അങ്ങയുടെ മഹിമയുടെ നിത്യസ്തുതിയിലേക്ക്
ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment