ദിവ്യബലി വായനകൾ The Beheading of Saint John the Baptist 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 29/8/2020

The Beheading of Saint John the Baptist 
on Saturday of week 21 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. സങ്കീ 118: 46-47

കര്‍ത്താവേ, രാജാക്കന്മാരുടെമുമ്പില്‍
ഞാന്‍ അങ്ങയുടെ കല്പനകളെപ്പറ്റി സംസാരിച്ചു;
ഞാന്‍ ലജ്ജിതനാവുകയില്ല.
ഞാന്‍ അത്യധികം സ്‌നേഹിച്ച അങ്ങയുടെ പ്രമാണങ്ങള്‍ ധ്യാനിച്ചു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍,
ജനനത്തിലും മരണത്തിലും
അങ്ങയുടെ പുത്രന്റെ മുന്നോടിയാകണമെന്ന്
അങ്ങ് തിരുവുള്ളമായല്ലോ.
അങ്ങനെ, അദ്ദേഹം സത്യത്തിന്റെയും നീതിയുടെയും
രക്തസാക്ഷിയായി മരണം വരിച്ചപോലെ,
ഞങ്ങളും അങ്ങയുടെ പ്രബോധനങ്ങളുടെ പ്രഖ്യാപനത്തിനുവേണ്ടി
തീവ്രമായി പോരാടാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 1:17-19
നീ എഴുന്നേറ്റ് ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
നീ എഴുന്നേറ്റ് അര മുറുക്കുക. ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്‍പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും. ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശവാസികള്‍ക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും. അവര്‍ നിന്നോടു യുദ്ധം ചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 71:1-2,3-4a,5-6ab,15ab,17

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!
എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും
ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന്
അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങയുടെ
അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 6:17-29
ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

അക്കാലത്ത്, ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഹേറോദേസ് തന്റെ ജന്മദിനത്തില്‍ രാജസേവകന്മാര്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും. അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ്. അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍
മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദത്താല്‍ പഠിപ്പിച്ചതും
രക്തംചിന്തി മഹാശക്തിയാല്‍ മുദ്രണം ചെയ്തതുമായ
അങ്ങേ നേര്‍വഴികളിലൂടെ സഞ്ചരിക്കാന്‍,
അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍വഴി അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്റെ
സ്വര്‍ഗീയ ജനനം നവമായി ആഘോഷിക്കുന്ന ഞങ്ങള്‍,
സ്വീകരിച്ച രക്ഷാകരമായ കൂദാശ സൂചിപ്പിക്കുന്നവ ആദരിക്കാനും
ഞങ്ങളില്‍ ഉളവാകുന്ന അവയുടെ ഫലങ്ങളാല്‍
കൂടുതലായി സന്തോഷിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്റെ സ്വര്‍ഗീയ ജനനം
നവമായി ആഘോഷിക്കുന്ന ഞങ്ങള്‍,
സ്വീകരിച്ച രക്ഷാകരമായ കൂദാശ സൂചിപ്പിക്കുന്നവ ആദരിക്കാനും
ഞങ്ങളില്‍ ഉളവാകുന്ന അവയുടെ ഫലങ്ങളാല്‍
കൂടുതലായി സന്തോഷിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment