ദിവ്യബലി വായനകൾ Thursday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 8/10/2020

Thursday of week 27 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. എസ്‌തേ 4:17

കര്‍ത്താവേ, പ്രപഞ്ചം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്
അങ്ങേ തിരുമനസ്സാലാണല്ലോ.
അങ്ങേ തിരുവുള്ളത്തിനെതിരായി
ഒന്നിനും നിലനില്ക്കാന്‍ സാധ്യമല്ല.
എന്തെന്നാല്‍, സകലതും, സ്വര്‍ഗവും ഭൂമിയും
സ്വര്‍ഗീയതലത്തില്‍ ഉള്‍ക്കൊള്ളുന്ന സര്‍വവും, അങ്ങ് സൃഷ്ടിച്ചു.
അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ കൃപാതിരേകത്താല്‍
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും
അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.
അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ
അങ്ങ് അവഗണിക്കുകയും
യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 3:1-5
നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ?

ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങ ളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്? ഇതുമാത്രം നിങ്ങളില്‍ നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ? ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍ മാത്രം ഭോഷന്മാരാണോ നിങ്ങള്‍? നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ – തീര്‍ത്തും വ്യര്‍ഥം? നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ലൂക്കാ 1:69-75

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

നമ്മുടെ ശത്രുക്കളിലും നമ്മെ വെറുക്കുന്നവരിലുംനിന്ന്,
നമ്മെ രക്ഷിക്കുമെന്നും,
നമ്മുടെ പിതാക്കന്മാരോടു കാരുണ്യം കാണിക്കുമെന്നും
തന്റെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കുമെന്നും
ദൈവം അരുളിച്ചെയ്തു.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

തന്റെ വിശുദ്ധന്മാരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ,
ആദിമുതല്‍ ദൈവം അരുളിച്ചെയ്തതുപോലെ,
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍
നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

നമ്മുടെ ശത്രുക്കളുടെ കൈയില്‍ നിന്നു നാം വിമോചിതരായി
ആയുഷ്‌ക്കാലം മുഴുവന്‍ അവിടുത്തേ തിരുമുമ്പില്‍,
വിശുദ്ധിയോടും നീതിയോടുംകൂടെ നിര്‍ഭയം ശുശ്രൂഷ ചെയ്യുവാന്‍
നമുക്ക് കൃപയരുളുമെന്ന്,
നമ്മുടെ പിതാവായ അബ്രാഹത്തിനോടു ചെയ്ത വാഗ്ദാനം
ദൈവം നിറവേറ്റിയിരിക്കുന്നു.

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:5-13
ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്‌നേഹിതന്‍ യാത്രാമധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
വിലാ 3:25

തന്നില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കും
അവിടത്തെ തേടുന്ന മനസ്സിനും കര്‍ത്താവ് നല്ലവനാണ്.

Or:
cf. 1 കോറി 10:17

അപ്പം ഒന്നേയുള്ളൂ. പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും നമ്മളെല്ലാവരും ഭാഗഭാക്കുകളാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സ്വീകരിച്ച കൂദാശയാല്‍ ഉന്മേഷഭരിതരും പരിപോഷിതരുമാകാനും
അതു സ്വീകരിക്കുമ്പോഴെല്ലാം
ഞങ്ങള്‍ അതുവഴി രൂപാന്തരപ്പെടാനും അനുഗ്രഹംനല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment