ദിവ്യബലി വായനകൾ Thursday of week 32 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

വ്യാഴം / November 12

Saint Josaphat, Bishop, Martyr on Thursday of week 32 in Ordinary Time

Liturgical Colour: Red.
____

ഒന്നാം വായന

ഫില 1:7-20

ഓനേസിമോസിനെ സ്വീകരിക്കുക; അദ്ദേഹം ഇനി ദാസനായിട്ടല്ല, അതിലുപരി പ്രിയപ്പെട്ട സഹോദരനായി സ്വീകരിക്കുക.

സഹോദരാ, നിന്റെ സ്‌നേഹത്തില്‍ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീ വഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി. ഉചിതമായതു ചെയ്യാന്‍ നിന്നോട് ആജ്ഞാപിക്കാനുള്ള തന്റെടം ക്രിസ്തുവില്‍ എനിക്കുണ്ടെങ്കിലും, സ്‌നേഹംമൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെപ്രതി തടവുകാരനുമാണ്. എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസകാലത്തു ഞാന്‍ അവനു പിതാവായി. മുമ്പ് അവന്‍ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്. അവനെ നിന്റെ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്. സുവിശേഷത്തെ പ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയില്‍ നിനക്കു വേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്രമനസ്സാല്‍ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്. അല്‍പകാലത്തേക്ക് അവന്‍ നിന്നില്‍ നിന്നു വേര്‍പിരിഞ്ഞത് ഒരുപക്‌ഷേ നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.
അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക. അവന്‍ നിന്നോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോ.ചെയ്താല്‍ അതെല്ലാം എന്റെ പേരില്‍ കണക്കാക്കിക്കൊള്ളുക. പൗലോസായ ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ടു തന്നെ എഴുതുന്നു, എല്ലാം ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, നീ തന്നെയും മുഴുവനായി എനിക്കു കടപ്പെട്ടിരിക്കുന്നു എന്ന കാര്യം ഞാന്‍ എടുത്തു പറയുന്നില്ല. അതേ, സഹോദരാ, നീ കര്‍ത്താവില്‍ എനിക്ക് ഈ സഹായം ചെയ്യുക. ക്രിസ്തുവില്‍ എന്റെ ഹൃദയത്തെ നീ ഉന്മേഷഭരിതമാക്കുക.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 146:7,8-9a,9bc-10

R. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍ ഭാഗ്യവാന്‍.

കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്. മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

R. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍ ഭാഗ്യവാന്‍.

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു. കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു

R. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍ ഭാഗ്യവാന്‍.

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.

R. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍ ഭാഗ്യവാന്‍.
____

സുവിശേഷ പ്രഘോഷണവാക്യം

1 പത്രോ 1:25

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അല്ലേലൂയാ!

Or:

യോഹ 15:5

അല്ലേലൂയാ, അല്ലേലൂയാ!

ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 17:20-25

ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്.

അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, യേശു മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടു കൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്. അവന്‍ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്. ആകാശത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതു പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും. എന്നാല്‍, ആദ്യമേ അവന്‍ വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment