അനുദിനവിശുദ്ധർ – ഡിസംബർ 15

🎄🎄🎄 December 15 🎄🎄🎄
വിശുദ്ധ മേരി ഡി റോസ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു.

മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന്റെയോ നിറവേറുന്നതിന്റെയോ ആക്രോശങ്ങള്‍ അല്ല ഇത്. മറിച്ച്, ആ ആശുപത്രി തകര്‍ക്കുവാനും കൊള്ളയടിക്കുവാനുമുള്ള അവരുടെ ഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹം മൂലമുള്ള ആക്രോശങ്ങളാണവ. ആരെകൊണ്ട് ഇവരെ തടയുവാന്‍ കഴിയും.

ആ ആശുപത്രിയില്‍ ആകെ ഉള്ളത് രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സഭയിലെ കുറച്ച് സന്യാസിനീമാര്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക്‌ പോലും അവരെ ആവശ്യമില്ല. അവര്‍ക്കാവശ്യം, കന്യകാസ്ത്രീകളെയല്ല. മറിച്ച്, വൈദ്യ പരിശീലനം സിദ്ധിച്ച സാധാരണക്കാരായ ആളുകളെ ആണ്. ഇതിനുപുറമേയാണ് ആശുപത്രിക്ക് നേരെയുള്ള സൈനീകരുടെ ഭീഷണിയും. ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ഈ സന്യാസിനീമാര്‍ തീര്‍ത്തും ഉപയോഗ ശൂന്യരാണ്. അവരുടെ ഹൃദയമിടിപ്പിന്റെയും ഭീതിയുടേയും കാരണം വിശുദ്ധ മേരി ഡി റോസ വാതില്‍ തുറക്കാന്‍ പോകുന്നു എന്നതാണ്.

വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, ഒരു വലിയ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചു കൊണ്ട് തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്ന വിശുദ്ധ പൌള ഡി റോസയേയും, അവളുടെ അരികിലായി കത്തിച്ച മെഴുക് തിരിയേന്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ ആറ് സന്യാസിനീമാരെയും കണ്ടു അത്ഭുതപ്പെട്ടു. ഭക്തിയുടേയും, ധൈര്യത്തിന്റേയും ഈ പ്രകടനം കണ്ട അവര്‍ നാണത്താല്‍ ഇരുളിലേക്ക് മറഞ്ഞു.

തന്റെ ജീവിതകാലം മുഴുവനും വിശുദ്ധ പൌളാ ഡി റോസ, ദൈവ സേവനത്തിനായുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നതില്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മുന്‍പില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉള്ളത് എന്ന് തീര്‍ച്ചയില്ലാതിരുന്ന അവസരങ്ങളില്‍. അവളെ കുറിച്ച് ശരിക്കും അറിയാതിരുന്ന ആളുകള്‍ അവള്‍ വെറും ദുര്‍ബ്ബലയാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്, പക്ഷെ അവള്‍ വിശ്വാസത്തിന്റെ ആയുധമണിഞ്ഞവളും അതിരില്ലാത്ത ശക്തിയും, ബുദ്ധിയും അതിയായ സേവനത്വരയുള്ളവളും ആയിരുന്നു.

1813-ലാണ് വിശുദ്ധ ജനിച്ചത്‌. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്‌, അവളുടെ 24-മത്തെ വയസ്സില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്‍നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക്‌ പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു.

“നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു.

തന്റെ 27-മത്തെ വയസ്സില്‍ അവള്‍ മറ്റൊരു വാതില്‍ക്കല്‍ നില്‍ക്കുകയാണ് – ‘ഹാന്‍ഡ്‌ മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള്‍ നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ്‌ കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.

1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില്‍ പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്‌. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക്‌ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്.

യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശാരീരിക സൗഖ്യവും നല്‍കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ.

വിശുദ്ധയുടെ കാലടികള്‍: തന്റെ സഹായം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നു അറിയുന്ന നിമിഷം തന്നെ ഒട്ടും മടികൂടാതെ കൂടാതെ അവരെ സഹായിക്കുവാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നു. അടുത്ത പ്രാവശ്യം നിങ്ങളുടെ സഹായം ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍, നിസ്സാര കാരണങ്ങള്‍ പറഞ്ഞു അവരെ ഒഴിവാക്കരുത്‌. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് നിര്‍ത്തി അവ൪ക്കാവശ്യമുള്ളത് ചെയ്ത് കൊടുക്കുക.

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. ആഫ്രിക്കയിലെ ഫൗസ്തിനൂസ്, ലൂസിയൂസ്, കാന്‍റിഡൂസ്, ചെളിയന്‍, മാര്‍ക്ക്,ജാനുവരിയൂസ്, ഫൊര്‍ത്തുനാത്തൂസ്

2. അയര്‍ലന്‍ഡിലെ ഫ്ലോരെന്‍സിയൂസ്

3. ഇറെനേവൂസ്, ആന്‍റണി, തെയോഡോര്‍, സത്തൂര്‍ണിനൂസ്, വിക്ടര്‍

4. ഐബീരിയായിലെ നീനോ

5. ബിഥീനിയായിലെ ലത്രോസിലെ പോള്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🎄🎄🎄 പ്രഭാത പ്രാർത്ഥന 🎄🎄🎄
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

സർവ്വശക്തനായ ദൈവമേ… ഞങ്ങളുടെ അഭിമാനമായ, ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുള്ള മഹത്തും, ഭയങ്കരവുമായ പ്രവൃത്തികൾ ഞങ്ങൾക്കു വേണ്ടി ചെയ്ത ഞങ്ങളുടെ ദൈവമായ അങ്ങേയ്ക്കു സ്തുതികീർത്തനങ്ങൾ അർപ്പിച്ചു പ്രാർത്ഥിക്കാൻ ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു. ജീവിതത്തെക്കുറിച്ച് സ്വന്തമായി ഒത്തിരി സ്വപ്നങ്ങളും, പ്രതീക്ഷകളുമൊക്കെ കെട്ടി ഉയർത്തിയിട്ട്, യഥാർത്ഥ ജീവിതത്തെ അഭിമുഖീകരിച്ചു തുടങ്ങുമ്പോഴായിരിക്കും ഞങ്ങളിൽ പലർക്കും സ്വപ്നമല്ല ജീവിതം എന്നു മനസിലാകുന്നത്. സന്തോഷവും സമാധാനവും കൊതിച്ച ജീവിതത്തിൽ, സഹനങ്ങളുടെയും സങ്കടങ്ങളുടേയുമൊക്കെ വേലിയേറ്റമുണ്ടാവുമ്പോൾ പലപ്പോഴും ഞങ്ങൾ പതറി പോവുകയും, നിരാശയോടെ മരണത്തെ പോലും കൂട്ടുവിളിക്കുവാൻ തീരുമാനിച്ചു പോവുകയും ചെയ്യും. അങ്ങനെ എല്ലാം തകർന്ന അവസ്ഥയിൽ അവസാന ആശ്രയമായിട്ടായിരിക്കും ഞങ്ങളിൽ പലരും ദൈവത്തിനു മുൻപിൽ കൂപ്പു കരങ്ങളുമായി എത്തുന്നത്. സങ്കടങ്ങളെല്ലാം മിഴിനീരായി പെയ്തിറങ്ങുമ്പോൾ അറിയാതെ എന്റെ മനസ്സ് കൊതിച്ചു പോകും.. അവിടുന്നാണ് എന്റെ കർത്താവ്, അങ്ങിൽ നിന്നല്ലാതെ എനിക്കു നന്മയില്ല എന്ന് അധരങ്ങൾ കൊണ്ട് ഏറ്റു പറയാൻ.. എന്റെ ദൈവമേ… കുന്നോളം ഉയരത്തിൽ എന്റെ ചിന്തകളെയും സ്വപ്നങ്ങളെയുമൊക്കെ കെട്ടി ഉയർത്തുമ്പോൾ, ആകാശത്തേക്കാൾ ഉയരത്തിലാണ് അങ്ങേയ്ക്ക് എന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ എന്നു ഞാൻ മറക്കാതിരിക്കട്ടെ. ജീവിതത്തെക്കുറിച്ച് എത്രയൊക്കെ നിറമുള്ള സ്വപ്നങ്ങൾ കണ്ടാലും അവിടുത്തെ സ്വപ്നങ്ങൾക്ക് എന്നും മുൻഗണന നൽകുവാൻ എന്നെ പഠിപ്പിക്കേണമേ നാഥാ… അപ്പോൾ ഒരിക്കലും ഫലരഹിതമായി തീരാത്ത അങ്ങയുടെ വാക്കുകളും സ്വപ്നങ്ങളും എന്നിൽ നിറവേറപ്പെടുകയും, അങ്ങയുടെ ചിന്തകൾക്കു മുൻപിൽ എന്നും തുറക്കപ്പെട്ട വാതിലായി എന്റെ ഹൃദയം മാറുകയും ചെയ്യും. അപ്പോൾ എന്റേതായി തീരുന്ന ഉന്നതമായ അങ്ങയുടെ വഴികളിലൂടെ അവിടുത്തെ കരം കോർത്തു നടക്കാൻ കൊതിക്കുന്ന ദൈവപൈതലായി എന്നും ഞാനുമുണ്ടാവും…

🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment