ഡിഗ്രി പഠനത്തിനിടെയാണ് പറപ്പൂർ സ്വദേശിയായ ജോൺസൺ ചിറ്റിലപ്പള്ളി എയർഫോഴ്സിൽ ചേർന്നത്. 15 വർഷം അവിടെ ജോലി ചെയ്തു. ജോലിക്കിടെ തന്നെ സഹപ്രവർത്തകനായ ദിവാകരന്‍റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി. അദ്ദേഹത്തിന്‍റെ കൂടെ ഋഷികേശില്‍ പോകുകയും സന്യാസത്തിൽ ആകൃഷ്ടനാകുകയും ചെയ്തു.
സന്യാസജീവിതം സ്വീകരിക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ ആശ്രമാധിപൻ ജോണ്‍സണോടു പറഞ്ഞു, “നിങ്ങൾ ക്രിസ്ത്യാനിയല്ലേ? എന്തുകൊണ്ട് അസീസിയിലെ ഫ്രാന്‍സിസിന്‍റെ മാർഗം സ്വീകരിച്ചു കൂടാ?”
അങ്ങനെ ചോദിക്കുക മാത്രമല്ല ഫ്രാൻസിസ് അസീസിയെ കുറിച്ചുള്ള ഒരു ഗ്രന്ഥം സമ്മാനിക്കുക കൂടി ചെയ്തു ആ താപസൻ. ജോൺസൺ ആ മാർഗത്തിലേക്കു തന്നെ കടന്നു. സെമിനാരിയിൽ ചേർന്നു. ഫ്രാന്‍സിസ്കൻ സന്യാസിയായി.
ആത്മീയപാതയിലേക്ക് തന്നെ ആകർഷിച്ച എയർഫോഴ്സ് സഹപ്രവർത്തകൻ ദിവാകരൻ ശിവാനന്ദാശ്രമത്തിനടുത്തു വച്ചു ഗംഗാനദിയിൽ ജലസമാധി സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ. 32 -ാം വയസ്സിലായിരുന്നു അത്. അതിനെ വിധിക്കുന്നില്ല ഫാ. ജോൺസൺ. എന്നാൽ തന്‍റെ ജീവിതം അന്യജീവനുതകുന്നതാക്കണം എന്നായിരുന്നു ജോൺസന്‍റെ തീരുമാനം.
ഇപ്പോൾ തെക്കൻ രാജസ്ഥാനിലെ ആദിവാസിസമൂഹത്തിൽ കർമനിരതനായി കഴിയുകയാണു ഫാ. ജോൺസൺ ചിറ്റിലപ്പള്ളി. ആയുർവേദ ചികിത്സയുണ്ട്. ഔഷധത്തോട്ടമുണ്ട്. അത്യാവശ്യത്തിനു ചിലവാക്കാന്‍ എയർഫോഴ്സ് പെൻഷനും. വ്യത്യസ്തമായ ഒരു ജീവിതം.


Leave a comment