⚜️⚜️⚜️⚜️ April 05 ⚜️⚜️⚜️⚜️
വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വിശുദ്ധ വിന്‍സെന്‍റ് ഫെറെറിന്റെ പിതാവ് ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക് മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി ടൌലോസിലേക്കയച്ചു. അവിടെ വെച്ച് അവിഗ്നോണിലെ ഭാവി അനൌദ്യോഗിക പാപ്പായായ കര്‍ദ്ദിനാള്‍ പെട്രോ ഡി ലുണായുടെ സ്ഥാനപതിയുടെ ശ്രദ്ധ വിശുദ്ധനില്‍ പതിഞ്ഞു. വിശുദ്ധന്‍ അവരുടെ കൂടെ കൂടുകയും റോമിലെ പാപ്പാക്കെതിരായുള്ള അവരുടെ വാദങ്ങളെ പിന്താങ്ങുകയും ചെയ്തു.
യഹൂദന്‍മാര്‍ക്കിടയിലും, മൂറുകള്‍ക്കിടയിലും വളരെ വലിയ രീതിയില്‍ വിശുദ്ധന്‍ സുവിശേഷപ്രഘോഷണം നടത്തി. മാത്രമല്ല വല്ലാഡോളിഡിലെ റബ്ബിയെ അദ്ദേഹം ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ബുര്‍ഗോസിലെ മെത്രാനായി മാറിയത് ഈ റബ്ബിയായിരിന്നു. സ്പെയിനിലെ യഹൂദന്‍മാരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചു.
റോമും അവിഗ്നോണും തമ്മില്‍ നിലനിന്നിരുന്ന സൈദ്ധാന്തികമായ അബദ്ധധാരണകള്‍ മൂലമുള്ള മുറിവുണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിശുദ്ധന്, ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാന്‍സിസിനും മദ്ധ്യത്തില്‍ നിന്നുകൊണ്ട് യേശു, അനുതാപത്തെ ക്കുറിച്ച് പ്രഘോഷിക്കുവാന്‍ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിരിന്നു ദര്‍ശനത്തിന്റെ സാരം. തന്റെ മരണം വരെ പാശ്ചാത്യ യൂറോപ്പ് മുഴുവന്‍ അലഞ്ഞു-തിരിഞ്ഞ് വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു.
പശ്ചാത്തപിച്ചവരും സ്വയം പീഡിപ്പിക്കുന്നവരുമടങ്ങുന്ന ഏതാണ്ട് 300 മുതല്‍ 10,000 ത്തോളം വരുന്ന അനുയായിവൃന്ദം വിശുദ്ധനു ഉണ്ടായിരുന്നു. വിശുദ്ധന്‍ ആരഗോണിലുള്ളപ്പോളാണ് അവിടത്തെ രാജകീയ സിംഹാസനം ഒഴിവാകുന്നത്. വിശുദ്ധനും, അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ബോനിഫസും, കാര്‍ത്തൂസിനായ കാസ്റ്റില്ലെയിലെ ഫെര്‍ഡിനാന്‍ഡിനെ അവിടത്തെ രാജാവായി നിയമിക്കുന്നതില്‍ ഏറെ സമ്മര്‍ദ്ധം ചെലുത്തി.
1416-ല്‍ വിശുദ്ധന്‍ ബെനഡിക്ട് പതിമൂന്നാമനോടുള്ള തങ്ങളുടെ ബഹുമാനം ഉപേക്ഷിച്ചു. കാരണം അവിഗ്നോണിലെ അനൌദ്യോഗിക പാപ്പാ മതവിരുദ്ധ വാദത്തിനെതിരായി കാര്യമായിട്ടൊന്നും ചെയ്തില്ല എന്നതും, തര്‍ക്കരഹിതമായൊരു പാപ്പാ തിരഞ്ഞെടുപ്പിനായി സ്വയം രാജിവെക്കണമെന്ന കോണ്‍സ്റ്റന്‍സ് സമിതി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു എന്നതുമായിരുന്നു ഇതിനു കാരണം.
വിശുദ്ധന്റെ ഈ തീരുമാനത്തിന്റെ അനന്തരഫലമായി ബെനഡിക്ട് പതിമൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും മതവിരുദ്ധവാദത്തിന്റെ അവസാനം കുറിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു. 1419 ഏപ്രില്‍ 5ന് ബ്രിട്ടാണിയിലെ വാന്നെസിയില്‍ വെച്ചാണ് വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ആദരിച്ചുവരുന്നു. 1455-ല്‍ കാലിക്സ്റ്റസ് രണ്ടാമന്‍ പാപ്പാ വിന്‍സെന്‍റ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
എല്ലാം പൂർത്തിയായിരിക്കുന്നു.. (യോഹന്നാൻ 19/30)
ഈശോയേ..
ചില വേർപിരിയലുകളാണ് സ്നേഹത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. പലരുടെയും പരുക്കൻ സ്വഭാവത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നത് പലപ്പോഴും ഒരു വിയോഗത്തിന്റെ ഒറ്റപ്പെടലിലോ രോഗത്തിന്റെ തകർച്ചയിലോ ആയിരിക്കും. നഷ്ടപ്പെടലിന്റെ ശൂന്യതയിലൂടെ നോക്കുമ്പോൾ മാത്രമേ ഇത്രനാളും എന്റെ കൂടെയുണ്ടായിരുന്നിട്ടും ഞാൻ വില നൽകാതിരുന്ന ചിലരുടെ സ്നേഹവും, തിരിച്ചറിയാതെ പോയ സാമിപ്യവും, പങ്കു വച്ചു തന്നിരുന്ന കരുതലിന്റെ കരസ്പർശവും എന്റെ മുൻപിൽ നിറവോടെ തെളിയുകയുള്ളു.. അപ്പോൾ കൂടെയുണ്ടായിരുന്നിട്ടും.. ഇത്രത്തോളം എന്നെ സ്നേഹിച്ചിട്ടും ഞാനറിയാതെ പോയല്ലോ ദൈവമേ എന്ന് ഒരു നിമിഷമെങ്കിലും ഹൃദയം തുറന്നു നമ്മൾ വിലപിച്ചു പോകും. ഈശോയേ.. പ്രാണൻ പകുത്തു നൽകുന്ന സ്നേഹവുമായി എന്നെ തേടിയെത്തിയിട്ടും.. നിഴലു പോലെ എന്റെ കൂടെയുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ഞാൻ നിന്നെ തിരിച്ചറിയാതെ പോയി. എന്റെ സങ്കടങ്ങൾ തീർത്ത ഇരുളറയ്ക്കു മുൻപിൽ നിന്നപ്പോൾ ഞാനവനെ അറിയുകയേയില്ല എന്ന മറുവാക്കോടെ നിന്നെ പലവട്ടം തള്ളിപ്പറഞ്ഞു.. എന്റെ വേദനകളുടെ കുരിശു വഹിക്കുവാൻ തയ്യാറാവാതെ നീ ദൈവപുത്രനെങ്കിൽ എന്നെ ഈ കുരിശിൽ നിന്നും രക്ഷിക്കുക എന്നു വെല്ലുവിളിച്ചു.. തീരാവ്യാധികളുടെ ചുഴിയിൽ പെട്ടുഴറിയപ്പോൾ എല്ലാം അവസാനിച്ചു എന്ന നിരാശയോടെ രക്ഷയുടെ കുരിശിൻ ചുവട്ടിൽ നിന്നും ഞാൻ ഓടിയോളിച്ചു..
സ്നേഹനാഥാ.. ജീവിതത്തിലെ നിർദ്ദയമായ ഇരുളിൽ നിന്നും മൗനത്തിൽ നിന്നും പ്രത്യാശയുടെ ഉയർപ്പനുഭവത്തിലേക്ക് എന്റെ വിശ്വാസത്തെ വളർത്തേണമേ.. അപ്പോൾ ഏതു സങ്കടങ്ങളുടെയും ദുഃഖരഹസ്യങ്ങൾക്കപ്പുറം സന്തോഷത്തിന്റെ ഉയർപ്പനുഭവത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രത്യാശ ഞങ്ങളിലും ഉദിച്ചുയരുക തന്നെ ചെയ്യും..
നിത്യസഹായ മാതാവേ.. ഞങ്ങളുടെ അഭയസ്ഥാനവും പ്രതീക്ഷയുമായി നിത്യം കൂടെയുണ്ടാകേണമേ .ആമേൻ.


Leave a comment