ജോസഫ് ചിന്തകൾ 174
യൗസേപ്പിതാവും സന്ദർശന തിരുനാളും
മറിയത്തിൻ്റെ സന്ദർശനതിരുനാളോടെയാണ് മെയ് മാസ വണക്കം സമാപിക്കുന്നത്, ദിവ്യരക്ഷകനെ ഉദരത്തില് വഹിച്ച മറിയം തന്റെ ചാര്ച്ചക്കാരിയായ എലിസബത്തിനെ സന്ദര്ശിച്ചതിന്റെ ഓര്മ്മയാണല്ലോ ഈ തിരുനാൾ. മറിയത്തെ കണ്ട എലിസബത്ത് ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില് അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? (ലൂക്കാ 1 :42- 43). സന്ദർശന തിരുനാളിൽ എലിസബത്തിനു ചാർച്ചക്കാരിയായ മറിയം “എൻ്റെ കർത്താവിൻ്റെ അമ്മയായി ” മാറുന്നു.
യൗസേപ്പിതാവിൻ്റെ ജീവിതത്തിലും മറിയം ദൈവപുത്രൻ്റെയും തൻ്റെ കർത്താവിൻ്റെയും അമ്മയായിരുന്നു. ആ ഹുമാനവും ആദരവും യൗസേപ്പിതാവ് എന്നും മറിയത്തിനു നൽകിയിരുന്നു. ഈശോ കഴിഞ്ഞാൽ യൗസേപ്പ് ഈ ലോകത്തിൽ ഏറ്റവും സ്നേഹിച്ചതും ആദരിച്ചതും മറിയത്തെ ആയിരുന്നു. മറിയത്തിനും അങ്ങനെ തന്നെയായിരുന്നു.
ഈശോയുടെ മനുഷ്യവതാരം ദൈവപുത്രൻ്റെ മാനവ വംശത്തെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നു നടത്തിയ സന്ദർശനമായിരുന്നു. ഈ രക്ഷാകര സന്ദർശനത്തിൽ പിതാവിൻ്റെ റോൾ വഹിക്കുകയായിരുന്നു യൗസേപ്പിൻ്റെ കടമ. ദൈവസ്നേഹം മനുഷ്യകുലത്തിന് മാതൃസ്നേഹമാക്കി മറിയം നൽകിയെങ്കിൽ യൗസേപ്പിതാവിലൂടെ ദൈവത്തിൻ്റെ പിതൃവാത്സല്യം മനുഷ്യകുലം അനുഭവിച്ചു.
പരിശുദ്ധ മറിയത്തിൻ്റെ സന്ദർശന തിരുനാൾ ദിനത്തിൽ യൗസേപ്പിനെപ്പോലെയും എലിസബത്തിനെപ്പോലെയും മറിയത്തെ നമ്മുടെ കർത്താവിൻ്റെ അമ്മയായി അംഗീകരിക്കാം ആദരിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment