സ്‌നാപകന്റെ ശിരശ്‌ഛേദം
(മര്‍ക്കോസ് 6 : 14 – 6 : 29 ) (ലൂക്കാ 9 : 7 – 9 : 9 )
1 : അക്കാലത്ത്, സാമന്തരാജാവായഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്,
2 : തന്റെ സേവകന്‍മാരോടു പറഞ്ഞു: ഇവന്‍ സ്‌നാപകയോഹന്നാനാണ്. മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
3 : ഹേറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്.
4 : എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല.
5 : ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6 : ഹേറോദേസിന്റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു.
7 : തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു.
8 : അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്‌സ് ഒരു തളികയില്‍വച്ച് എനിക്കു തരുക.
9 : രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്ഞാപിച്ചു.
10 : അവന്‍ കാരാഗൃഹത്തില്‍ ആളയച്ച് യോഹന്നാന്റെ തല വെട്ടിയെടുത്തു.
11 : അത് ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.
12 : അവന്റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
അഞ്ച് അപ്പം അയ്യായിരം പേര്‍ക്ക്
(മര്‍ക്കോസ് 6 : 30 – 6 : 44 ) (ലൂക്കാ 9 : 10 – 9 : 17 ) (യോഹന്നാന്‍ 6 : 1 – 6 : 14 )
13 : യേശു ഇതുകേട്ട് അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു.
14 : അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
15 : സായാഹ്‌നമായപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
17 : അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ.
18 : അവന്‍ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക.
19 : അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്‌സ്യവും എടുത്ത്, സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പംമുറിച്ച്, ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.
20 : അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
21 : ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്‍മാര്‍ ആയിരുന്നു.
വെള്ളത്തിനുമീതേ നടക്കുന്നു
(മര്‍ക്കോസ് 6 : 45 – 6 : 52 ) (യോഹന്നാന്‍ 6 : 15 – 6 : 21 )
22 : ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്ധിച്ചു.
23 : അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു.
24 : ഇതിനിടെ വഞ്ചി കരയില്‍നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു.
25 : രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.
26 : അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.
27 : ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
28 : പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു.
29 : പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു.
30 : എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ!
31 : ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്?
32 : അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
33 : വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
ഗനേസറത്തിലെ അദ്ഭുതങ്ങള്‍
(മര്‍ക്കോസ് 6 : 53 – 6 : 56 )
34 : അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി.
35 : അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു.
36 : അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്തു.



Leave a comment