Mathew, Chapter 15 | മത്തായി, അദ്ധ്യായം 15 | Malayalam Bible | POC Translation

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
(മര്‍ക്കോസ് 9 : 1 – 9 : 13 )

1 : അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:   

2 : നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ.   

3 : അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?   

4 : പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു.   

5 : എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്.   

6 : ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.   

7 : കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:   

8 : ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.   

9 : അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.   

ആന്തരികവും ബാഹ്യവുമായ ശുദ്ധി.
(മര്‍ക്കോസ് 7 : 14 – 7 : 23 )

10 : അവന്‍ ജനങ്ങളെ തന്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;   

11 : വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.   

12 : അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്ന് നീ അറിയുന്നുവോ?   

13 : അവന്‍ മറുപടി പറഞ്ഞു: എന്റെ സ്വര്‍ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.   

14 : അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.   

15 : ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു പത്രോസ് അപേക്ഷിച്ചു.   

16 : അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണശക്തിയില്ലാത്തവരാണോ?   

17 : വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?   

18 : എന്നാല്‍, വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു.   

19 : ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്.   

20 : ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.   

കാനാന്‍കാരിയുടെ വിശ്വാസം.
(മര്‍ക്കോസ് 7 : 24 – 7 : 30 )

21 : യേശു അവിടെ നിന്നു പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.   

22 : അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു.   

23 : എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്‍മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.   

24 : അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്.   

25 : എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു.   

26 : അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.   

27 : അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളുംയജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.   

28 : യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.   

അനേകര്‍ക്കു രോഗശാന്തി.

29 : യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു.   

30 : തത്‌സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി.   

31 : ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.   

രണ്ടാമതും അപ്പം വര്‍ധിപ്പിക്കുന്നു.
(മര്‍ക്കോസ് 8 : 1 – 8 : 10 )

32 : യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.   

33 : ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും?   

34 : യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്‌സ്യവും ഉണ്ട്.   

35 : ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്,   

36 : അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചു തൃപ്തരായി.   

37 : ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.   

38 : ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു.   

39 : ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ വഞ്ചിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.   

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment