Gospel of St. Mathew Chapter 16 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 16

കാലത്തിന്റെ അടയാളങ്ങള്‍.
(മര്‍ക്കോസ് 8 : 11 – 8 : 13 ) (ലൂക്കാ 12 : 54 – 12 : 56 )

1 ഫരിസേയരും സദുക്കായരും യേശുവിനെ പരീക്ഷിക്കാന്‍ വന്നു. തങ്ങള്‍ക്കു സ്വര്‍ഗത്തില്‍നിന്ന് ഒരടയാളം നല്‍കണമെന്ന് അവര്‍ അവനോട് ആവശ്യപ്പെട്ടു. 2 അവന്‍ പ്രതിവചിച്ചു: വൈകുന്നേരം നിങ്ങള്‍ പറയുന്നു: ആകാശംചെമന്നിരിക്കുന്നു; കാലാവസ്ഥ പ്രസന്നമായിരിക്കും. 3 രാവിലെ നിങ്ങള്‍ പറയുന്നു: ആകാശം ചെമന്നു മൂടിയിരിക്കുന്നു; ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ? 4 ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. അനന്തരം അവന്‍ അവരെ വിട്ടുപോയി.
ഫരിസേയരുടെയുംസദുക്കായരുടെയും പുളിമാവ്
(മര്‍ക്കോസ് 8 : 14 – 8 : 21 )

5 മറുകരയിലേക്കു പോകുമ്പോള്‍ അപ്പംഎടുക്കാന്‍ ശിഷ്യന്‍മാര്‍ മറന്നിരുന്നു. 6 യേശു പറഞ്ഞു: ശ്രദ്ധിക്കുവിന്‍; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. 7 നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു.8 യേശു ഇതറിഞ്ഞ് അവരോടുചോദിച്ചു: അല്‍പവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്? 9 നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരം പേരുടെ അഞ്ചപ്പം നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? എത്ര കുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ശേഖരിച്ചു? 10 നാലായിരം പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അന്ന് എത്ര കുട്ടകളാണ് നിങ്ങള്‍ നിറച്ചത്? 11 ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്‌സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.12 അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്ചെയ്തതെന്ന് അവര്‍ക്ക് അപ്പോള്‍ മനസ്‌സിലായി.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം.
(മര്‍ക്കോസ് 8 : 27 – 8 : 30 ) (ലൂക്കാ 9 : 18 – 9 : 21 )

13 യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? 14 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു. 15 അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?16 ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. 17 യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. 18 ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. 19 സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. 20 അനന്തരം അവന്‍ , താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.

പീഡാനുഭവവും ഉത്ഥാനവും – ഒന്നാം പ്രവചനം.
(മര്‍ക്കോസ് 8 : 31 – 9 : 1 ) (ലൂക്കാ 9 : 22 – 9 : 27 )

21 അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി. 22 പത്രോസ് അവനെ മാറ്റിനിറുത്തി തടസ്‌സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. 23 യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 24 യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 25 സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. 26 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? 27 മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും. 28 മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment