വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 22
വിവാഹവിരുന്നിന്റെ ഉപമ
1 യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു: 2 സ്വര്‍ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം. 3 വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്‍മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. 4 വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍. 5 എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. 6 മറ്റുള്ളവര്‍ ആ ഭൃത്യന്‍മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. 7 രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്‌നിക്കിരയാക്കി. 8 അനന്തരം, അവന്‍ ഭൃത്യന്‍മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. 9 അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. 10 ആ ഭൃത്യന്‍മാര്‍ നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു. 11 അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. 12 രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. 13 അപ്പോള്‍ രാജാവ് പരിചാരകന്‍മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 14 എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
സീസറിനു നികുതി
(മര്‍ക്കോസ് 12 : 13 – 12 : 17 ) (ലൂക്കാ 20 : 20 – 20 : 26 )
15 അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി. 16 അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്റെ അടുത്ത് അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. 17 അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? 18 അവരുടെ ദുഷ്ടത മനസ്‌സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? 19 നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു. 20 യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? 21 സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. 22 ഇതുകേട്ട് അവര്‍ വിസ്മയഭരിതരായി അവനെ വിട്ടുപോയി.
പുനരുത്ഥാനത്തെക്കുറിച്ച്
(മര്‍ക്കോസ് 12 : 18 – 12 : 27 ) (ലൂക്കാ 20 : 27 – 20 : 40 )
23 പുനരുത്ഥാനമില്ലെന്നു പറയുന്ന സദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു: 24 ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന്‌മോശ അനുശാസിച്ചിട്ടുണ്ട്. 25 ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവന്‍ മരണമടഞ്ഞു. 26 ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമന്‍വരെയും. 27 അവസാനം ആ സ്ത്രീയും മരിച്ചു. 28 അതിനാല്‍, പുനരുത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? അവര്‍ക്കെല്ലാം അവള്‍ ഭാര്യയായിരുന്നിട്ടുണ്ടല്ലോ. 29 യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. 30 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കും. 31 ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ് എന്നു മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ? 32 അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്. 33 ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.
സുപ്രധാന കല്‍പനകള്‍
(മര്‍ക്കോസ് 12 : 28 – 12 : 34 ) (ലൂക്കാ 10 : 25 – 10 : 28 )
34 യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി. 35 അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: 36 ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്? 37 അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. 38 ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. 39 രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. 40 ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവുംപ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു.
ക്രിസ്തു ദാവീദിന്റെ പുത്രന്‍
(മര്‍ക്കോസ് 12 : 35 – 12 : 37 ) (ലൂക്കാ 20 : 41 – 20 : 44 )
41 ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: 42 നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? ദാവീദിന്റെ, എന്ന് അവര്‍ പറഞ്ഞു. 43 അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു: 44 കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. 45 ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ? 46 അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.



Leave a comment