വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 5
അസാന്‍മാര്‍ഗികതയ്‌ക്കെതിരേ
1 വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു!2 എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്ത വത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍.3 ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി4 ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച്5 ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്മാവ് കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ.6 നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ?7 നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.8 അതിനാല്‍, അശുദ്ധിയും തിന്‍മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.9 വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ.10 ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു.11 പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്.12 പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്?13 പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.



Leave a comment