Second Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation

2 John | 2 യോഹന്നാൻ

ആമുഖം

‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു. ഒന്നാം ലേഖനം ഏഷ്യാ മൈനറിലെ ക്രൈസ്ത സമൂഹങ്ങളെ ആദ്യകാലങ്ങളില്‍ ഭീഷണിപ്പെടുത്തിയിരുന്ന അബദ്ധ സിദ്ധാന്തങ്ങളില്‍ നിന്ന് അവയെരക്ഷിക്കുന്നതിനുവേണ്ടി, ആ സമൂഹങ്ങളിലെല്ലാം വായിക്കപ്പെടാനായി, യോഹന്നാന്‍ എഴുതിയതാണ് ഈ ലേഖനം. ഇതില്‍ യോഹന്നാന്‍ തന്റെ മതാനുഭൂതികളുടെ മുഴുവന്‍ വെളിച്ചത്തില്‍,യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തിന്റെ അടയാളവും ഫലങ്ങളും എടുത്തുപറഞ്ഞുകൊണ്ട് (1, 1- 4), ഇവയുടെ പ്രകാശത്തില്‍ സഞ്ചരിക്കാനും (1, 5; 2,28), നീതി പ്രവര്‍ത്തിക്കാനും (2, 29; 4,6), പരസ്പരം സ്‌നേഹിക്കാനും (4,7; 5,12), അങ്ങനെ, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനുണ്ടെന്ന് ബോധ്യപ്പെടുത്താനും ( 5, 13) ശ്രമിക്കുന്നു.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്ഠന്‍ എഴുതുന്നത്.2 നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിറുത്തിയും സത്യത്തിന്റെ പേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍ മാത്രമല്ല സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.3 പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍ നിന്നുമുള്ള കൃപയും കരുണയും സമാധാന വും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.

സത്യവും സ്‌നേഹവും

4 പിതാവില്‍നിന്നു നാം സ്വീകരിച്ച കല്‍പനയ്ക്കനുസൃതമായി നിന്റെ മക്കളില്‍ ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതു കണ്ടു ഞാന്‍ അത്യന്തം സന്തോഷിച്ചു. 5 അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ഥിക്കുന്നു. ഒരു പുതിയ കല്‍പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാന്‍ ഇത് എഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം. 6 ഇതാണു സ്‌നേഹം: നാം അവിടു ത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും. 7 വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും. 8 ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്ധിക്കുവിന്‍. 9 ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. 10 പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. 11 എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്. 12 ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയും ഉപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ ആനന്ദം പൂര്‍ണമാകുന്നതിനുവേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. 13 നിന്റെ തെരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കള്‍ നിന്നെ അഭിവാദനം ചെയ്യുന്നു.

Advertisements
Advertisements
Advertisements
Advertisements
St. John
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment