കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ

കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ , ദൈവസഹായം പിള്ള, വിശുദ്ധ പദവി
**

ദേവസഹായം പിളള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട്ടിലെ കാറ്റാടിമല ഗ്രാമം. അദ്ദേഹം രക്തസാക്ഷിത്വം വരിച്ച മലയടിവാരത്ത് ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി എത്തുന്നത്. ഇന്ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു .

തമിഴ്നാട്ടിലെ നട്ടാലയിൽ 1712 ഏപ്രിൽ 23 ന് ജനിച്ച് നാല്പതാം വയസിൽ ( 1752 ജനുവരി 14 ന് ) രക്തസാക്ഷിത്വം വരിച്ച ഒരാളായിരുന്നു ദൈവസഹായം പിള്ള. ആദ്യ പേര് നീലകണ്ഠപിള്ള എന്നായിരുന്നു. മാർത്താണ്ഡപിള്ള മഹാരാജാവിന്റെ കീഴിൽ പത്മനാഭപുരം കൊട്ടാരത്തിലെ പ്രധാന ചുമതലക്കാരനായിരുന്നു .

കൊളച്ചൽ യുദ്ധത്തിൽ ഡച്ച് സൈന്യാധിപനായിരുന്ന ഡി ലന്നോയി (De’Lannoy) യെ രാജാവ് കീഴടക്കി . ക്യാപററന്റെ യുദ്ധവൈദഗ്ധ്യത്തിലും സ്വഭാവമഹിമയിലും വിസ്മയിച്ച മഹാരാജാവ് അദ്ദേഹത്തെ അംഗരക്ഷക സേനയുടെ അധിപനാക്കി. ഈ സൈന്യാധിപനും നീലകണ്ഠനും തമ്മിലുള്ള ചങ്ങാത്തമാണ് നീലകണ്ഠൻപിള്ളയെ ദൈവസഹായം പിള്ള എന്ന ക്രിസ്ത്യാനിയാക്കിയത്.

വടക്കൻകുളം പള്ളിയിൽ വെച്ച് 1745 മെയ് 14 ന് ഫാ. ബട്ടാരി അദ്ദേഹത്തിനു ജ്ഞാനസ്നാനം കൊടുത്തു. അന്നദ്ദേഹം സ്വീകരിച്ച പേരാണ്, ദൈവസഹായം എന്നത്. മതം മാറ്റം ഒരു തെറ്റായി കണ്ട രാജാവ് 1749 ഫെബ്രുവരി 23 ന് ദൈവസഹായത്തെ തടവിലാക്കി.

എന്നിട്ടും അദ്ദേഹം ക്രിസ്തുവിശ്വാസം തുടർന്നു. തിരുവിതാങ്കോട് ജയിലിൽ ഏതാണ്ട് മൂന്നു വർഷങ്ങൾ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടു. ക്രിസ്തുമതം ഉപേക്ഷിക്കുകയാണെങ്കിൽ ഉന്നതമായ പദവികൾ നൽകാമെന്ന് രാജാവ് പറഞ്ഞെങ്കിലും ദേവസഹായം അത്‌ സമ്മതിച്ചില്ല.

ദേവസഹായത്തെ ദുർഗന്ധമുള്ള എരിക്കിൻ പൂമാല അണിയിക്കാനും എരുമപ്പുറത്തു കയറ്റി പരിഹസിച്ചെഴുന്നെള്ളിക്കാനും ഓരോ ദിവസവും ചൂരൽ കൊണ്ട് മുപ്പത് അടിവീതം ഉള്ളം കാലിൽ അടിക്കാനും ശരീരത്തിൽ അടിയേറ്റുണ്ടാകുന്ന മുറിവുകളിൽ മുളക് പുരട്ടി വെയിലത്തിരുത്താനും കൽപ്പനയുണ്ടായി.

എരുമപ്പുറത്തുനിന്ന് വീണപ്പോൾ വഴിയിലൂടെവലിച്ചിഴച്ചു . മുളകുവെള്ളം തിളപ്പിച്ച് അദ്ദേഹത്തെകൊണ്ട് ആവി പിടിപ്പിച്ചു. ‘യേശുവേ , സഹായത്തിനെത്തണമേ’ എന്ന് ദേവസഹായം പ്രാർത്ഥിച്ചു.പെരുവിളയിൽ പശുത്തൊഴുത്തിനു സമീപമുള്ള വട്ടവേപ്പുമരത്തിൽ ഏഴുമാസത്തേക്ക് കെട്ടിവെക്കപ്പെട്ട അദ്ദേഹം കാറ്റും വെയിലും സഹിച്ചു കഴിഞ്ഞുകൂടി.

ദൈവസഹായം പിള്ളയുടെ മനസ് മാറാത്തതിൽ രാജാവ് കുപിതനായി . ഇനി ദേവസഹായം ഈ ഭൂമുഖത്ത് വേണ്ടെന്ന് തീരുമാനിച്ച രാജാവ് അദ്ദേഹത്തെ കൊന്നുകളയാൻ ഭടന്മാരോട് കൽപ്പിച്ചു. .

സഹനം നിറഞ്ഞൊരു യാത്രയായിരുന്നു ദേവസഹായത്തിന്റെ അവസാനയാത്ര. വഴിമധ്യേ ദാഹശമനത്തിനു കുറച്ചു വെള്ളം ചോദിച്ച അദ്ദേഹത്തിന് ഇലയും ചകിരിയും ചീഞ്ഞഴുകിയ വെള്ളമാണ് കിട്ടിയത് . കുറച്ചുകൂടെ വെള്ളം ചോദിച്ചു ലഭിക്കാതിരുന്നപ്പോൾ ദേവസഹായം കൈമുട്ട് മടക്കി താനിരുന്ന പാറയിൽ അടിച്ചു. ഉടനെ അവിടെ നിന്ന് വെള്ളം പുറപ്പെട്ടു. മുട്ടിടിച്ചാൻ പാറ എന്ന പേരിൽ അത് പിന്നീട് അറിയപ്പെട്ടു. ആ ഉറവ ഇന്നും വറ്റിയിട്ടില്ല. ജലനിരപ്പിൽ നിന്നും ഒരടിതാഴെനിന്ന് ഗ്ളാസ്സിൽ തീർത്ഥാടകർ ഇപ്പോഴും വെള്ളമെടുത്തു കുടിക്കുന്നുണ്ട്.

അവസാനമായി പ്രാർത്ഥിക്കാൻ ദേവസഹായം കുറച്ചു സമയം ചോദിച്ചു. പ്രാർത്ഥന കഴിഞ്ഞ് ആരാച്ചാരന്മാരോട് പറഞ്ഞു, ” പ്രിയ സ്നേഹിതന്മാരെ, ഞാൻ നിങ്ങളോടാവശ്യപ്പെട്ട കാര്യം സഫലമായി. ഇനി നിങ്ങളുടെ ഇഷ്ടം പോലെ പ്രവർത്തിക്കാം. മൂന്നു ഭടന്മാർ പാറപ്പുറത്തു കയറി ദേവസഹായത്തിനെ വെടിവെച്ചു. വെടിയേറ്റു പാറപ്പുറത്തു നിന്ന് വീണ അദ്ദേഹത്തെ വീണ്ടും വെടിവെച്ചു. ദേവസഹായം മരിച്ച നേരത്ത് പാറയുടെ ഒരു ഭാഗം അടർന്നുവീണു. വലിയൊരു മണിമുഴക്കമാണ് അവിടെ കേട്ടതെന്നു പറയുന്നു. അതാണ് പിന്നീട് മണിയടിച്ചാ പാറയായത് .

കാറ്റാടിമലയിൽ അദ്ദേഹത്തെ കൊന്ന സ്ഥലവും അദ്ദേഹം മരിക്കുന്നതിന് മുമ്പ്, സൈനികരുടെ അനുവാദപ്രകാരം പ്രാർത്ഥിച്ചുവെന്നു പറയപ്പെടുന്ന ഒരു ശിലയുമുണ്ട്. ഇതിൽ കാണുന്ന അടയാളങ്ങൾ അദ്ദേഹത്തിന്റെ കൈമുട്ടുകളുടേതാണെന്നു പറയപ്പെടുന്നു.

കാട്ടിലേക്ക് എറിയപ്പെട്ട ദേവസഹായത്തിന്റെ ശരീരം കുറച്ചു ക്രിസ്ത്യാനികൾ കണ്ടെടുത്ത് സംസ്കരിച്ചു.
അദ്ദേഹത്തിന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കോട്ടാർ സെന്റ് സേവിയേഴ്‌സ് കത്തീഡ്രലിലേക്ക് അനേകവർഷങ്ങളായി വിശ്വാസികളുടെ പ്രവാഹമാണ്. 2004 ൽ ആണ് മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ ദേവസഹായത്തിന്റെ നാമകരണനടപടികൾക്ക് വേണ്ടി വത്തിക്കാനിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്. 2012 അതിനു ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ൽ ഡിസംബർ 2 ന് ദൈവസഹായത്തെ കത്തോലിക്കസഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. മെയ് 15ന്‌ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നു.

ദൈവസഹായം പിള്ളയുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങൾ അവിടുണ്ട്. എല്ലാം തിരുവനന്തപുരത്തുനിന്നും കന്യാകുമാരിക്കു പോകുന്ന വഴിയിൽ മാർത്താണ്ഡത്തിനടുത്തായി സന്ദർശിക്കാം. ആദ്യം നട്ടാലമെന്ന സ്ഥലമാണു വരിക. ഇവിടെയാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. അത് പ്രധാന റോഡിൽനിന്നും അല്പം ഉള്ളിലേക്കു മാറണം. പിന്നെ മുട്ടിടിച്ചാൽപ്പാറ, പിന്നെ കോട്ടാർ, തുടർന്നു കാറ്റാടിമല, പിന്നെ പത്മനാഭപുരം കൊട്ടാരം. ഈ ക്രമത്തിൽ എല്ലാ സ്ഥലങ്ങളും കാണുക. കാറ്റാടിമലയും പദ്മനാഭപുരം കൊട്ടാരവും അൽപ്പം സമയമെടുത്തു കാണാനുള്ള സ്ഥലമാണ്. പഴയ കൊത്തുപണികളുടെയും വാസ്തുചാതുര്യത്തിന്റെയുമൊക്കെ ഉദാത്തമായ ഒരു മാതൃകയാണ് പത്മനാഭപുരം കൊട്ടാരം . ധാരാളം വിനോദ സഞ്ചാരികൾ അവിടെ വരാറുമുണ്ട്.

ദൈവസഹായം പിള്ള യെ കൊന്ന കാററാടിമലയിലേയ്ക്കും ബന്ധപ്പെട്ട പ്രദേശങ്ങളിലേയ്ക്കും വിശ്വാസികള്‍ പിന്നീട് കൂട്ടത്തോടെ എത്തി. മാറാവ്യാധികള്‍ പോലും സുഖപ്പെട്ടതായി സാക്ഷ്യപ്പെടുത്തി. ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് കത്തീഡ്രലിലേയ്ക്കും തീര്‍ഥാടക പ്രവാഹമാണിന്ന്. ഭാരതത്തില്‍ നിന്നുളള ആദ്യ രക്തസാക്ഷിയായ വിശുദ്ധന്‍, ആദ്യ അല്മായ വിശുദ്ധന്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ദേവസഹായംപിളള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.

Author: Unknown | Source: WhatsApp

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment