ചരമ അറിയിപ്പ്
കൊച്ചി രൂപതാ ചാൻ സിലർ ബഹുമാനപ്പെട്ട റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6 ) രാത്രി 7 മണിക്ക് ഹൃദയാഘാതം മൂലം നിര്യാതനായി.
ഇന്നലെ വൈകിട്ട് അച്ചന് B P യിൽ അൽപം വേരിയേഷൻ ഉണ്ടായിരുന്നു. ഇന്നലെ തന്നെ ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റായി, ICU ൽ ആയിരുന്നു. ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ അച്ചന് പെട്ടെന്ന് ഒരു അറ്റാക്ക് ഉണ്ടാവുകയും ICU ലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടാമത് ഒരു മാസീവ് അറ്റാക്ക് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.
അച്ചന്റെ ആത്മശാന്തിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്
റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് ഇത്ര അടിയന്തരാവശ്യമോ?!
പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മൂത്ത മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എൻജിയിറിംഗ് കേളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. അക്കാലത്താണ് ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിന് വൈദികനാകാൻ ഉൾവിളി ലഭിച്ചത്. അക്കാര്യം ചർച്ചചെയ്യാൻ പിഒസിയിൽ എൻ്റെ പക്കൽ അദ്ദേഹം വന്നത് ഇന്നും തെളിമയോടെ ഓർക്കുന്നു.
തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞതിനുശേഷം, ജോലി ഉപേക്ഷിച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിക്കുകയായിരുന്നു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാധ്വാനവും ദൈവാശ്രയവും റെജിനച്ചൻ്റെ മുഖമുദ്രയായിരുന്നു. ലോഗോസ് ക്വിസിൻ്റെ ഭാരമേറിയ നടത്തിപ്പിൽ അദ്ദേഹത്തിൻ്റെ സാങ്കേതികജ്ഞാനം എനിക്ക് വലിയ തുണയായിരുന്നിട്ടുണ്ട് …
2020ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം എൻ്റെ ഇടവകയായ വൈപ്പിൻ പ്രത്യാശാ മാതാ പള്ളിയിലാണ് കൊച്ചച്ചനായി ആദ്യം സേവനംചെയ്തത്. റെജിനച്ചൻ്റെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിൻ്റെയും അദ്ദേഹത്തിൻ്റെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഒരു വർഷംമുമ്പ് റെജിനച്ചനെ മെത്രാസന മന്ദിരത്തിൽ ചാൻസലറായി നിയമിച്ചത്. ഒപ്പം, ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ചുരുങ്ങിയ കാലത്തെ റെജിനച്ചൻ്റെ ശുശ്രൂഷ രൂപതയ്ക്ക് വലിയ മുതല്ക്കൂട്ടായിരുന്നു.
സംസ്കാര ശുശ്രൂഷ 8ന് (ചൊവ്വാഴ്ച) ഉച്ചയ്ക്കുശേഷം 3 മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെൻ്റ് മേരീസ് പള്ളിയിലും അടക്കംചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യ ർ പള്ളിയിലും നടക്കും. അച്ചന്റെ ആത്മശാന്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഫാ. ജോഷി Mayyatil


Leave a comment