ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 8

ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനം ലഭിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസ്

ഈശോയുടെ ദാരിദ്ര്യത്തോടും ലാളിത്യത്തോടും ഉള്ള ആഴമുള്ള സ്നേഹത്തിന്റെ ജീവിച്ച സാക്ഷ്യമായിരുന്നു ഫ്രാൻസിസിൻ്റെ ജീവിതം. 1223-ൽ ഗ്രേക്കിയോയിൽ അദ്ദേഹം ഒരുക്കിയ ആദ്യത്തെ പുൽകൂട്, ഒരു ആചാരപരിപാടിയേക്കാൾ കൂടുതലായി, ബേത്ലേഹമിലെ ദൈവാവതാരത്തെ ഹൃദയത്തിൽ അനുഭവിക്കാൻ മനുഷ്യരെ സഹായിക്കുന്ന ഒരു ആത്മീയ അനുഭവമായിരുന്നു.

വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവചരിത്രം എഴുതിയ വിശുദ്ധ ബൊനവെഞ്ചൂരാ രേഖപ്പെടുത്തുന്നത് ഇങ്ങനെ ആണ്: പുൽകൂടിനു മുമ്പിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ, ദൈവത്തിന്റെ മനുഷ്യനായ ഫ്രാൻസീസ് പൂർണ്ണ ഭക്ത്യാദരവോടെ അവിടെ നിൽക്കുകയായിരുന്നു. സന്തോഷാശ്രുക്കൾ അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു. ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസ് സുവിശേഷം മധുരമായി ആലപിച്ചു. തുടർന്ന്, ചുറ്റുമുള്ള ജനങ്ങളോട് ദരിദ്രനായ രാജാവിനെക്കുറിച്ച് – പുൽകൂടിൽ കിടക്കുന്ന സ്വർഗ്ഗത്തിന്റെ കർത്താവിനെക്കുറിച്ച് – ഹൃദയസ്പർശിയായ പ്രസംഗം നടത്തി.

ഉണ്ണീശോയുടെ സ്നേഹത്തിന്റെ ആർദ്രത മൂലം “ഈശോ” എന്ന നാമം പോലും വ്യക്തമായി ഉച്ചരിക്കാൻ കഴിയാതെ, ഫ്രാൻസീസ് അവനെ “ബേത്ലേഹമിലെ ശിശു” എന്ന് സ്നേഹത്തോടെ വിളിച്ചു. ആ നിമിഷം, അവിടെ ഉണ്ടായിരുന്നവർക്ക് അത് ഒരു നാട്യരംഗം പോലെ അല്ല, മറിച്ച് ഒരു സ്വർഗ്ഗീയ സാന്നിധ്യത്തിന്റെ അനുഭവമായി തോന്നി.

ഫ്രാൻസീസിന്റെ അടുത്ത സുഹൃത്തും, ക്രിസ്തുവിനോടുള്ള സ്നേഹത്തിന് വേണ്ടി ലോകത്തിലെ ആഢംബരങ്ങൾ ഉപേക്ഷിച്ച ധീരനും സത്യസന്ധനുമായ സൈനികനായ ഗ്രേക്കിയോയിലെ ജോൺ, അത്ഭുതകരമായ ഒരു ദർശനം കണ്ടതായി സാക്ഷ്യപ്പെടുത്തി. പുൽകൂടിൽ കിടന്ന ദിവ്യശിശുവിനെ ഫ്രാൻസീസ് പിതാവ് തന്റെ ഇരുകരങ്ങളും നീട്ടി സ്നേഹത്തോടെ സ്വീകരിക്കുന്നതായി അവൻ കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത്, ഫ്രാൻസീസിന്റെ ഹൃദയത്തിലെ ക്രിസ്തുവിനോടുള്ള ബാല്യസമാനമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെ ആഴത്തിന്റെയും ദൃശ്യപ്രകടനമായിരുന്നു.

ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്, ക്രിസ്തുമസ് ഒരു ആഘോഷദിനം മാത്രമല്ല, ദൈവം മനുഷ്യനായി നമ്മുടെ ദാരിദ്ര്യത്തിലേക്കു ഇറങ്ങിവന്ന സ്നേഹത്തിന്റെ രഹസ്യമാണെന്ന സത്യമാണ്. ഫ്രാൻസീസിനെപ്പോലെ, നാം പുൽകൂടിന്റെ മുമ്പിൽ വെറും കാണികൾ ആയി നിൽക്കാതെ, ഹൃദയം തുറന്ന് ഉണ്ണീശോയെ സ്വീകരിക്കുന്നവരാകണം. അഹങ്കാരവും ആഢംബരവും വിട്ട്, ലാളിത്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോഴാണ് യഥാർത്ഥ ക്രിസ്തുമസ് നമ്മുടെ ജീവിതത്തിൽ ജനിക്കുന്നത്.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment