ഒരു അധ്യാപകൻ്റെ നല്ലമാതൃകയുടെ കഥ

ഒരു അധ്യാപകൻ്റെ നല്ലമാതൃകയുടെ കഥ

താങ്കൾക്ക് എന്നെ ഓർമ്മയുണ്ടോ? വഴിയരികിൽ കണ്ട വൃദ്ധനായ മനഷ്യനോട് ഒരു യുവാവ് ചോദിച്ചു:

“അറിയില്ലല്ലോ ” വൃദ്ധൻ മറുപടി നൽകി.

അപ്പോൾ യുവാവ് ആ വൃദ്ധനോട് താൻ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിയായിരുന്നു എന്നു പറഞ്ഞു.

ഇതു കേട്ട വൃദ്ധനു സന്തോഷമായി യുവാവിനോട് ചോദിച്ചു: “താങ്കൾ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?” യുവാവ് ഉത്തരം നൽകി : “ഇന്നു ഞാൻ ഒരു അധ്യാപകനാണ്.”

“കൊള്ളാമല്ലോ; എത്ര നല്ല ജോലിയാണ് ഒരു അധ്യാപകനാവുക എന്നത് അല്ലേ?” വൃദ്ധൻ യുവാവിനോടു ചോദിച്ചു.

“ അതെ “, എന്നു സന്തോഷത്തോടെ

മറുപടി നൽകി യുവാവു തുടർന്നു: “സത്യത്തിൽ, അങ്ങാണ് ഞാൻ അധ്യാപകനാൻ പ്രചോദനം,

അതുകേട്ട വൃദ്ധനായ അധ്യാപകൻ കൗതുകത്തോടെ ചോദിച്ചു, ഏത് സമയത്താണ് ഞാൻ അധ്യാപകനാകാൻ നിന്നെ പ്രചാദിപ്പിച്ചത്?

യുവാവ് വൃദ്ധനോടു വർഷങ്ങൾക്കു മുമ്പു സംഭവിച്ച കഥ പറയാൻ തുടങ്ങി.

“ഒരു ദിവസം, എൻ്റെ കൂട്ടുകാരൻ ഒരു നല്ല പുതിയ വാച്ചുമായി ക്ലാസ്സിൽ വന്നു, എനിക്ക് അത് അത്രയ്ക്ക് ഇഷ്ടമായി അതു സ്വന്തമാക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. അവസാനം കൂട്ടുകാരൻ്റെ ബാഗിൽ നിന്നു ഞാൻ അത് മോഷ്ടിച്ചു പോക്കറ്റിലാക്കി. കുറച്ച് കഴിഞ്ഞ് വാച്ച് നഷ്ടപ്പെട്ടതായി എൻ്റെ കൂട്ടുകാരൻ ശ്രദ്ധിച്ചു. ഉടൻ തന്നെ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ അങ്ങയോടു പരാതിപ്പെട്ടു.

“നിങ്ങളിൽ ആരെങ്കിലും വാച്ച് മോഷ്ടിച്ചോ? ആർക്കെങ്കിലും അബദ്ധം പറ്റിയതാണങ്കിൽ തിരികെ കൊടുത്തേരേ, തെറ്റു സംഭവിക്കുക സ്വഭാവികമല്ലേ, അതു തിരുത്തുമ്പോൾ നമ്മൾ ഉത്തമ പൗരന്മാരാകും” അങ്ങയുടെ ഈ വാക്കുകൾ കേട്ടിട്ടും ആ വാച്ച് അത്ര ഇഷ്ടമായതിനാൽ ഞാൻ തിരിച്ചു നൽകിയില്ല.

ഒന്നാലോചിച്ച ശേഷം അങ്ങു ക്ലാസ്സ് റൂമിൻ്റെ വാതിൽ അടച്ച് ഞങ്ങൾ എല്ലാവരോടും എഴുന്നേറ്റ് ഒരു വൃത്തം ഉണ്ടാക്കാൻ പറഞ്ഞു. വാച്ച് കണ്ടെത്തുന്നതുവരെ അങ്ങു ഞങ്ങളുടെ പോക്കറ്റുകൾ ഒന്നൊന്നായി തിരയാൻ പോവുകയാണന്നും കുട്ടികൾ എല്ലാവരും കണ്ണുകൾ അടച്ചു നിൽക്കണമെന്നും കുട്ടികളുടെ പ്രിയ അധ്യാപകനായ താങ്കൾ പറഞ്ഞു, ഞങ്ങൾ എല്ലാവരും കണ്ണടച്ചാൽ മാത്രമേ അങ്ങ് വാച്ചിനായി തിരയു എന്നും പറഞ്ഞു. അങ്ങു നിർദ്ദേശിച്ചതുപോലെ ഞങ്ങൾ ചെയ്തു. താങ്കൾ എല്ലാവരുടെയും പോക്കറ്റുകൾ പരിശോധിച്ചു. എൻ്റെ അടുത്തെത്തി. ഞാൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു. ഏൻ്റെ പോക്കറ്റ് പരിശോധിച്ച അങ്ങ് വാച്ച് കണ്ടെത്തി. എന്നിട്ടും താങ്കൾ മറ്റുള്ളവരുടെ പോക്കറ്റുകൾ തിരഞ്ഞുകൊണ്ടിരുന്നു. എല്ലാവരുടെയും പോക്കറ്റ് പരിശോധന പൂർത്തിയായപ്പോൾ എല്ലവരോടും ‘കണ്ണ് തുറക്കൂ. വാച്ച് എൻ്റെ പക്കലുണ്ട്.’ എന്ന് അങ്ങു പറഞ്ഞു.

ആരാണ് വാച്ച് മോഷ്ടിച്ചതെന്ന് താങ്കൾ അന്നു പറയാത്തതിനാൽ അന്ന് അങ്ങ് എൻ്റെ മാനം രക്ഷിച്ചു. അപമാനഭാരത്താൽ ഞാൻ തളർന്നിരിക്കുമ്പോഴാണ് അങ്ങയുടെ ഇടപെടൽ എൻ്റെ ജീവിതത്തിനു വെളിച്ചം സമ്മാനിച്ചത്…

എൻ്റെ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിവസമായിരുന്നു അന്ന്. പക്ഷേ, കള്ളനോ തെമ്മാടിയോ ആകരുതെന്ന് ഞാൻ തീരുമാനിച്ച ദിവസം കൂടിയായി ആ ദിനം.

അങ്ങയെപ്പോലെ തലമുറകളെ സ്വാധിനിക്കുന്ന ഒരു അധ്യാപകനാകാൻ ഞാൻ തീരുമാനിച്ചു, പരിശ്രമിച്ചു, ഇവിടെ വരെയെത്തി.

അന്നു താങ്കൾ എന്നാടു ഒന്നും പറഞ്ഞില്ല, ശകാരിക്കുകയോ മാറ്റിനിർത്തുകയോ ചെയ്‌തില്ല.

എനിക്ക് ഒരു വലിയ ധാർമ്മിക പാഠമായിരുന്നു ആ സുദിനം.

പ്രിയ ഗുരുവേ നന്ദി, ഒരു യഥാർത്ഥ അധ്യാപകൻ ആരാണന്നും എന്തു ചെയ്യണമെന്നു ഞാൻ അന്നു മനസ്സിലാക്കി. ഈ സംഭവം ഓർമ്മയുണ്ടോ ഗുരുവേ?” വിദ്യാർത്ഥി ചോദിച്ചു. ‘ ഉണ്ട് ഞാൻ ഓർക്കുന്നു പക്ഷേ, പോക്കറ്റിൽ ഞാൻ വാച്ച് തിരയുമ്പോൾ ആരുടെയും മുഖം കാണാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു. ഗുരു മറുപടി പറഞ്ഞു

ഒരാളെ തിരുത്താൻ അയാളെ അപമാനിതനാക്കേണ്ടതില്ല. ചില ഒഴിവാക്കലുകൾ ചിലപ്പോൾ ജീവിതം മാറ്റിമറിച്ചേക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

NB: Social media വായിച്ച ഒരു കഥയുടെ സ്വതന്ത്രവിഷ്കാരം


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment