Vanakkamasam of Mary – May 04

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം

നാലാം തീയതി

Mother Mary PNG 20

“അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും”

(ലൂക്കാ 1:48).

 

പരിശുദ്ധ കന്യകയുടെ ജനനം

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താന‍ഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തു. അവരുടെ ദീര്‍ഘകാലത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സംപ്രീതനായി ദൈവം അവര്‍ക്ക് സന്താന ഭാഗ്യം നല്‍കി. ഇപ്രകാരമായിരിന്നു പ. കന്യകയുടെ ജനനം.

മര്‍ത്യനായി അവതരിക്കുന്ന ദൈവത്തെ സ്വീകരിക്കുവാനുള്ള യോഗ്യത മാനവരാശിയില്‍ ആര്‍ക്കും ഉണ്ടായിരുന്നല്ല, എന്നാല്‍ പ.കന്യകയുടെ ജനനത്തില്‍ മാത്രമാണ് മാനവരാശിയുടെ ആഗ്രഹം സഫലമാകുന്നത്. സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരം പ്രഖ്യാപിച്ചതു മേരി എന്ന ഉദയനക്ഷത്രത്തിലൂടെയായിരിന്നു. മാനവ കുലത്തെ രക്ഷിക്കാന്‍ മനുഷ്യനായി ഭൂജാതനാകനാണ് ദൈവം തിരുമനസ്സായത്. എന്നാല്‍ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുവാന്‍ മാനവകുലത്തില്‍ നിന്നും ഒരു വനിതയുടെ സമ്മതമാവശ്യമാണ്. അതിനായി പ.കന്യകയെ തെരഞ്ഞെടുത്തു. അതിനാല്‍ തന്നെ അവള്‍ അമലമനോഹരിയും അമലോത്ഭവയുമാണ്.

പ.കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടു കൂടി പരിത്രാണ കര്‍മ്മം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്ന് സ്വര്‍ഗ്ഗവാസികളും സന്തോഷിച്ചു. പിതാവായ ദൈവത്തിന്‍റെ പ്രിയപ്പെട്ട മകളും സുതനായ ദൈവത്തിന്‍റെ മാതാവും, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുമാണവള്‍. പ.കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ മധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യും. അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളില്‍ മറിയത്തിന് നാം സ്ഥാനം നല്‍കുക.

സംഭവം

ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അനേകം യഹൂദന്മാര്‍ ജര്‍മനിയില്‍ നിന്നും പലായനം ചെയ്തു. അക്കൂട്ടത്തില്‍പെട്ട ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വ്വതങ്ങളുടെ സമീപത്ത് എത്തി. എന്നാല്‍ ജര്‍മ്മന്‍ സൈന്യം അദ്ദേഹത്തെ വളഞ്ഞു. രക്ഷപ്പെടുവാന്‍ മാനുഷികമായ വിധത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വത പാര്‍ശ്വത്തില്‍ സ്ഥിതിചെയ്തിരുന്ന ലൂര്‍ദ്ദിലെ അമലോത്ഭവ ജനനിയുടെ ദേവാലയത്തിലേക്ക് നോക്കി ഇപ്രകാരം നേര്‍ച്ച നേര്‍ന്നു.

“ലൂര്‍ദ്ദിലെ നാഥേ, നീ ഉണ്ടെങ്കില്‍, നിനക്കു ശക്തിയുണ്ടെങ്കില്‍, ഞാന്‍ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്ന്‍ രക്ഷപ്രാപിച്ച് അമേരിക്കയില്‍ എത്തിച്ചേരുന്ന പക്ഷം നിന്നെക്കുറിച്ച് ഞാന്‍ ഒരു സംഗീതശില്‍പം രചിക്കുന്നതാണ്”. വെര്‍ഫെല്‍ അത്ഭുതകരമായിത്തന്നെ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. അതിനു കൃതജ്ഞതയായി അദ്ദേഹം രചിച്ചതാണ് “ബര്‍ണര്‍ദീത്തായുടെ ഗീതം” എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥം.

പ്രാര്‍ത്ഥന

പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്നേഹയോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ജനനം ഭൂലോകസ്വര്‍ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യസൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവന്ന്, നിന്‍റെ  സഹായം തേടി, നിന്‍റെ മാധ്യസ്ഥം അപേഷിച്ചവരിൽ ഒരുവനെ യെങ്കിലും നീ ഉപേഷിച്ചതായി ലോകത്തിൽ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ മറിയമേ, ദയയുള്ള മാതാവേ, ഈ  വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ  തൃപ്പാദത്തിങ്കൽ  ഞാന്‍  അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്‍റെ  ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ  തിരുസന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്‍റെ  മാതാവേ എന്‍റെ  അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ. ആമ്മേൻ.

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക).

 ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായെ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

റൂഹാദക്കുദീശാ തമ്പുരാനേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദൈവകുമാരന്‍റെ പുണ്യജനനി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

മിശിഹായുടെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

എത്രയും നിര്‍മ്മലയായ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

അത്യന്ത വിരക്തിയുള്ള മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സ്നേഹഗുണങ്ങളുടെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

രക്ഷിതാവിന്‍റെ മാതാവേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വിവേകൈശ്വര്യമുള്ള കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വല്ലഭമുള്ള കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കനിവുള്ള കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

നീതിയുടെ ദര്‍പ്പണമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ആത്മജ്ഞാന പൂരിത പാത്രമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദാവീദിന്‍റെ കോട്ടയെ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സ്വര്‍ണ്ണാലയമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

രോഗികളുടെ സ്വസ്ഥാനമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

പാപികളുടെ സങ്കേതമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

മാലാഖമാരുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ബാവാന്മാരുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ശ്ലീഹന്‍മാരുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വേദസാക്ഷികളുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

വന്ദനീയന്‍മാരുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കന്യാസ്ത്രീകളുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സമാധാനത്തിന്‍റെ രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി,

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ കൃപ ചെയ്ത് രക്ഷിച്ച് കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Vanakkamasam of Mary – May 04”

Leave a reply to Leema Emmanuel Cancel reply