ദിവ്യബലി വായനകൾ Thursday of week 24 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 വ്യാഴം

Saint Robert Bellarmine, Bishop, Doctor 
or Thursday of week 24 in Ordinary Time 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15:5

സഭാമധ്യേ അവന്റെ അധരം തുറക്കുകയും
കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.

Or:
സങ്കീ 37:30-31

നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം
അവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ സഭയുടെ വിശ്വാസം സംരക്ഷിക്കാന്‍
മെത്രാനായ വിശുദ്ധ റോബര്‍ട്ടിനെ അദ്ഭുതകരമായ
ജ്ഞാനത്താലും പുണ്യത്താലും അങ്ങ് അലങ്കരിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ ജനം അതേ വിശ്വാസത്തിന്റെ
സമഗ്രതയില്‍ സന്തോഷിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 15:1-11
ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല.
എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പോസ്തലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി. ഞാന്‍ അപ്പോസ്തലന്മാരില്‍ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പോസ്തലനെന്ന നാമത്തിനു ഞാന്‍ അയോഗ്യനുമാണ്. ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 118:1b-2,16ab-17,28

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

അങ്ങാണ് എന്റെ ദൈവം;
ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും;
അവിടുന്നാണ് എന്റെ ദൈവം;
ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 7:36-50
ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു.

അക്കാലത്ത്, ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയന്‍ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍ പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു. ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്‌നേഹിക്കുക? ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെ നേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കു വെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടി കൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍ നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു. അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുക പോലും ചെയ്യുന്ന ഇവന്‍ ആരാണ്? അവന്‍ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment