🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ / November 25
Saint Catherine of Alexandria, Virgin, Martyr
or Wednesday of week 34 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഇതാ, ഊര്‍ജസ്വലയായ കന്യകയും
പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.
Or:
ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശുദ്ധ കാതറിനെ, കന്യകയും അജയ്യയായ രക്തസാക്ഷിണിയുമായി
അങ്ങേ ജനത്തിന് അങ്ങു നല്കിയല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്തിലും സ്ഥിരതയിലും ഞങ്ങള്‍ ശക്തിപ്പെടാനും
സഭയുടെ ഐക്യത്തിനായി തീക്ഷ്ണതയോടെ അധ്വാനിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
വെളി 15:1-4
അവര്‍ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആലപച്ചുകൊണ്ടിരുന്നു.
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധം അവസാനിക്കുന്നത്.
അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്മേലും അവന്റെ പ്രതിമയിന്മേലും അവന്റെ നാമസംഖ്യയിന്മേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണ പിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങേ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങേ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 98:1,2-3ab,7-8,9
സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.
സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും
ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ!
കര്‍ത്താവിന്റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്
ആനന്ദകീര്‍ത്തനമാലപിക്കട്ടെ!
സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 21:12-19
എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: എന്റെ നാമത്തെപ്രതി അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. മാതാപിതാക്കന്മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17
സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment