🔹വിത്തുകൾ
ഫലമണിയുകയാണ് ജീവന്റെ നിയമം. ഇതു ഭൂമിയുടെ അലംഘനീയമായ പാഠമാണ്. കള്ളിമുള്ളുകൾ പോലും പൂക്കാറുണ്ട്. ഇത്രനാൾ എവിടെയാണീ വെള്ളപ്പൂക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതെന്ന് നമ്മെ അത്ഭുതപ്പെടുത്തുമാറ് നിറയെ പൂക്കാറുണ്ട്. സ്വയം നശിക്കുമെന്നറിഞ്ഞിട്ടും നാട് നശിക്കുമെന്നുപറഞ്ഞിട്ടും ഇല്ലിമൂളം കാവുകളും പൂ ചൂടാറുണ്ട്. എന്നിട്ടും ഒരിക്കലും പൂക്കാതെ പോകുന്ന ചില മനുഷ്യരുണ്ട്.
കൃപയുടെ പുസ്തകത്തിൽനിന്ന് ഭീതിയുടെ ഒരുവാക്ക്. ഫലം നൽകാത്ത വൃക്ഷങ്ങളുടെ കീഴിൽ കോടാലി വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ മഴു വിസ്മൃതിയുടേതാണ്. പ്രിയപ്പെട്ടവർ ബോധപൂർവം അവരുടെ ഓർമകളിൽ നിന്ന് നിങ്ങളുടെ വേരുകൾ വെട്ടിമാറ്റാൻ കൊതിക്കുന്നു എന്ന അറിവ് നിങ്ങളെ ചിതറിക്കില്ലേ ? ഏറ്റവും ഇഷ്ടപ്പെട്ടയാളുടെ നെഞ്ചിൽ
വെറുപ്പിന്റെ ഒരു ചെറു വിത്ത് വീണോ എന്നൊരു സംശയം പോലും എത്ര രാവുകളുടെ നിദ്രയാണ് നിങ്ങൾക്ക് നിഷേധിച്ചത്. ഇതെഴുതുന്ന നിമിഷം എന്റെ ജീവന്റെ നാളം അണയുകയാണെങ്കിൽ ഞാനിഷ്ടപ്പെടുന്ന ഒരാളുടെ നെഞ്ചിൽ ഒരു പുഷ്പോത്സവമായി എന്റെ സ്മൃതികൾ ഉണ്ടായിരിക്കുമോ…. ദൈവമേ!
ഈശ്വരന് കൃഷിക്കാരന്റെ മനസ്സാണ്. വിത്ത് വിതച്ചിട്ട് വിളവെടുപ്പ് ഉത്സവത്തിന്നായി കത്തിരിക്കുന്നവന്റെ മനസ്സ്. സങ്കീർത്തനങ്ങളിൽ നിന്ന് ഈ ശുഭാശംസ.
“നിന്റെ ജന്മം പുഴയോരത്തെ വൃക്ഷം കണക്കാവട്ടെ. നിറയെ പൂക്കളുള്ള ഇലകൊഴിയാ വൃക്ഷം പോലെ. ചില്ലകളൊക്കെ സോദരിലേയ്ക്ക് വിരിച്ചുപിടിച്ച് കരങ്ങൾ ആകാശത്തിലേക്ക് കൂപ്പി, വേരുകൾ ഭൂമിയുടെ കനവിലേയ്ക്ക് ആഴ്ത്തി നിൽക്കുന്ന ഇലകൊഴിയാ വൃക്ഷമായി ജീവിതം മാറിയിരുന്നെങ്കിൽ…
– ബോബിയച്ചൻ –
Meditational Morning Message by Fr Bobby Jose Kattikadu OFM Cap.


Leave a comment