🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 6/1/2021
Wednesday after Epiphany Sunday
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഏശ 9:1
അന്ധകാരത്തില്‍ നടന്നിരുന്ന ജനത വലിയൊരു പ്രകാശം കണ്ടു;
മരണത്തിന്റെ നിഴലില്‍ വസിച്ചിരുന്നവര്‍ക്ക് പ്രകാശം ഉദയം ചെയ്തു.
സമിതിപ്രാര്‍ത്ഥന
സകലജനതകളെയും പ്രകാശിപ്പിക്കുന്നവനായ ദൈവമേ,
ശാശ്വത സമാധാനത്തിന്റെ സന്തോഷം
അങ്ങേ ജനത്തിനു നല്കണമേ.
ഞങ്ങളുടെ പിതാക്കന്മാരുടെ മാനസങ്ങളില്‍
അങ്ങു വര്‍ഷിച്ച അതേ ദീപ്തിപൂരം
ഞങ്ങളുടെ ഹൃദയങ്ങളിലും നിറയ്ക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 യോഹ 4:11-18
നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍
നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല;
എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍
നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.
പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു;
ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു;
അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദൈവം സ്‌നേഹമാണ്.
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു
സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.
സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല;
പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു.
കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്.
ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 72:1-2,10,12-13
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
താര്‍ഷീഷിലെയും ദ്വീപുകളിലെയും
രാജാക്കന്മാര്‍ അവനു കപ്പം കൊടുക്കട്ടെ!
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവനു കാഴ്ചകള്‍ കൊണ്ടുവരട്ടെ!
എല്ലാ രാജാക്കന്മാരും അവന്റെ മുന്‍പില്‍
സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 6:45-52
യേശു കടലിനു മീതേ നടക്കുന്നതു അവര്‍ കണ്ടു.
അക്കാലത്ത്, അയ്യായിരം പേര്‍ ഭക്ഷിച്ചു തൃപ്തരായതിനു ശേഷം, വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്സയ്ദായിലേക്കു പോകാന്‍ അവന്‍ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. ആളുകളോടു യാത്ര പറഞ്ഞശേഷം അവന്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കു പോയി. വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന്‍ തനിച്ചു കരയിലും. അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവന്‍ മനസ്സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിനു മീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു. അവന്‍ കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു. അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്; ഭയപ്പെടേണ്ടാ. അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി. കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചദ്രവ്യം വഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വംവഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
1 യോഹ 1:2
പിതാവിനോടുകൂടെ ആയിരുന്ന ജീവന്‍ വെളിപ്പെടുത്തപ്പെടുകയും
നമുക്ക് പ്രത്യക്ഷമാവുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന
അങ്ങേ ജനം ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment