{പുലർവെട്ടം 457}
ബുദ്ധയുടെ ചിത്രം വരയ്ക്കുന്നത് വളരെ എളുപ്പമാണ്. ഒരു വൃത്തം വരയ്ക്കുക, ഇരുവശങ്ങളിലുമായി കുമ്പളം പോലെ തോളിൽ മുട്ടുന്ന വിധത്തിൽ ദീർഘമായ രണ്ട് ചെവികൾ വരച്ചു ചേർക്കുക. താമരയിതൾ പോലെ എന്നാണ് പാരമ്പര്യത്തിൽ പറയുന്നത്. കലാകാരന്റെ മനോധർമ്മം അനുസരിച്ച് രൂപപ്പെട്ടതല്ല അത്. വ്യക്തമായ ചില സന്ദേശങ്ങളെ അടക്കം ചെയ്ത പ്രതീകമാണത്.
ആവശ്യത്തിലേറെ പകിട്ടുകളുടെയും ചമയങ്ങളുടെയും ഇടയിലായിരുന്നു അയാളുടെ ജീവിതം. കർണ്ണാഭരണങ്ങൾ അക്കാലത്തെ ഉന്നതരുടെ ഒരു രീതിയായിരുന്നു. ഭാരമുള്ളതും വിലപിടിച്ചതുമായ അത്തരം അലങ്കാരങ്ങളുടെ നിരന്തര ഉപയോഗം വഴി ചെവി നീണ്ടതാണ്. ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ അതെല്ലാം ഉപേക്ഷിച്ച് പരിവ്രാജകസങ്കല്പത്തിലേക്ക് നീങ്ങുമ്പോൾ താൻ ജീവിച്ചു തീർത്ത ആഡംബരകാലത്തിന്റെ ശേഷിപ്പായി സാമാന്യത്തിലധികം നീണ്ടുപോയ ആ ചെവികൾ ചരിത്രത്തിലേക്ക് പ്രവേശിച്ചു. ഭൗതികലോകത്തിന്റെ ബോധപൂർവ്വമായ നിഷേധമായും ആന്തരിക ജീവിതത്തോടുള്ള ശമിക്കാത്ത ആഭിമുഖ്യമായും ആ ചെവികൾ ഓർമ്മിക്കപ്പെടുന്നു. കിഴക്കിന്റെ നിഗൂഢബോധത്തിൽ ശരീരത്തിന്റെ പ്രത്യേകതകൾ ആന്തരികലോകവുമായി ബന്ധപ്പെടുത്തി വായിക്കുന്ന രീതിയുണ്ടായിരുന്നു. നീണ്ട ചെവിയിൽ അഗാധജ്ഞാനത്തിന്റെ മുദ്രയുണ്ടെന്ന് അവർ കരുതി.
കുറേക്കൂടി സൗഹൃദമുള്ള വിചാരം ഇതാണ്: ബുദ്ധ, സൂക്ഷ്മതയുള്ള ഒരു ചെവി തന്നെയായി ഒടുവിൽ പരിണമിച്ചിട്ടുണ്ടാവും എന്നതാണ്. മനുഷ്യന്റെ വിലാപങ്ങളെ കേട്ടുതുടങ്ങിയിടത്തുനിന്നാണ് അയാളുടെ ശരാശരി ജീവിതത്തിന് വ്യതിയാനം ഉണ്ടായത്. അത് അവസാനിക്കുന്നത് വളരെ പതുക്കെ മാത്രം സംസാരിക്കുന്ന പ്രകൃതിയുടെ ജ്ഞാനമർമ്മരങ്ങളിലേക്ക് ഏകാഗ്രമായാണ്.
കൂടുതൽ കേൾക്കൂ, കേൾക്കൂ എന്നാണ് അവയിപ്പോൾ നമ്മളോട് മന്ത്രിക്കുന്നത്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements


Leave a reply to Nelson Cancel reply