⚜️⚜️⚜️⚜️ May 06⚜️⚜️⚜️⚜️
വിശുദ്ധ ഡൊമിനിക്ക് സാവിയോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ് ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമായത്.
ഡൊമിനിക്ക് വളരെ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ദിവസംതോറും ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു വിശുദ്ധന്‍ സ്കൂളില്‍ പോയിരുന്നത്. തന്റെ കോപത്തിലും മറ്റ് വികാരങ്ങളിലും വിശുദ്ധനു അപാരമായ നിയന്ത്രണം ഉണ്ടായിരുന്നു. ഡൊമിനിക് തന്റെ ഏഴാമത്തെ വയസ്സില്‍ തന്നെ ആദ്യകുര്‍ബ്ബാന സ്വീകരിച്ചു. തന്റെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന്റെ ദിവസം അടുത്തപ്പോള്‍ വിശുദ്ധന്‍ നാല് ദൃഡപ്രതിജ്ഞകള്‍ എഴുതിവെച്ചു.
(1) ദൈവം എന്നെ കുമ്പസാരിക്കാന്‍ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യും.
2) ഞായറാഴ്ചകളും കടപ്പെട്ട അവധി ദിനങ്ങളും ഞാന്‍ പ്രത്യേകമായി ആചരിക്കും.
(3) യേശുവും, മറിയവുമായിരിക്കും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.
(4) മരിക്കേണ്ടി വന്നാലും ഞാന്‍ പാപം ചെയ്യുകയില്ല. ഇവയായിരുന്നു ആ ആ തീരുമാനങ്ങള്‍.
7 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയേയാണ് ആ തീരുമാനങ്ങള്‍ വെളിവാക്കിയത്. ഈ തീരുമാനങ്ങള്‍ കര്‍ശനമായി അനുസരിച്ചായിരുന്നു വിശുദ്ധന്‍ പിന്നീട് ജീവിച്ചത്. ചെറുപ്പകാലത്ത് വിശുദ്ധനിലുണ്ടായിരിന്ന എളിമയുടേയും, ദയയുടേയും അഗാധത വെളിവാക്കുന്ന ഒരു സംഭവം- ഒരിക്കല്‍ ഡൊമിനിക്കന്റെ സ്കൂളിലെ സഹപാഠിയായ വിദ്യാര്‍ത്ഥി ഒരു ഗുരുതരമായ തെറ്റ് ചെയ്യുകയും ആ കുറ്റം വിശുദ്ധനില്‍ ആരോപിക്കുകയും ചെയ്തു. അദ്ധ്യാപകന്‍ വിശുദ്ധനെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ക്ലാസിന്റെ മുന്‍പില്‍ വെച്ച് അദ്ധ്യാപകര്‍ വിശുദ്ധനെ കഠിനമായി ശകാരിച്ചു. വിശുദ്ധന്‍ ഒരക്ഷരവും മിണ്ടാതെ തലകുമ്പിട്ട് നിന്നുകൊണ്ട് അവയെല്ലാം കേട്ടു.
പിന്നീട് കുറ്റക്കാരനെ കണ്ടെത്തിയ അദ്ധ്യാപകന്‍, വിശുദ്ധനെ താന്‍ ശകാരിച്ചതില്‍ കുറ്റബോധം തോന്നുകയും വിശുദ്ധനോട് താന്‍ എന്തുകൊണ്ടാണ് തന്റെ നിരപരാധിത്വം വെളിപ്പെടുത്താതിരുന്നതെന്ന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരിന്നു, “മറ്റ് ചില കാരണങ്ങള്‍ മൂലം ആ കുട്ടി ഇതിനോടകം തന്നെ കുഴപ്പത്തിലാണ് എന്ന കാര്യം എനിക്കറിയാമായിരുന്നു. നമ്മുടെ രക്ഷകനായ യേശു അന്യായമായി കുറ്റാരോപിതനായ കാര്യം ഞാന്‍ ഓര്‍ത്തു. ഞാന്‍ നിശബ്ദനായി നില്‍ക്കുകയാണെങ്കില്‍ അത് അവന് മറ്റൊരു അവസരം കൂടി നല്‍കും.” ഇയിരുന്നു വിശുദ്ധന്റെ മറുപടി. ഈ സംഭവം നടക്കുമ്പോള്‍ വിശുദ്ധനു വെറും 11 വയസ്സ് മാത്രമായിരുന്നു പ്രായം. 1854 ഒക്ടോബറിന്റെ ആരംഭത്തില്‍ ഡൊമിനിക്ക് സാവിയോ, വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ടൂറിനിലുള്ള വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് സ്കൂളില്‍ ചേര്‍ന്നു.
ഡൊമിനിക്കിന്റെ ജീവിതത്തിലെ മറ്റൊരു സംഭവം:- 1854 ഡിസംബര്‍ 8ന് പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണമെന്ന’ സിദ്ധാന്തം പ്രഖ്യാപിച്ചു. വിശുദ്ധ ഡോണ്‍ബോസ്‌കോയും, സലേഷ്യന്‍ സന്യാസിമാരും, ഡൊമിനിക്ക് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും ആ ദിവസത്തിന്റെ ആഘോഷത്തിനായി നല്ല രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തി. മുഴുവന്‍ സമൂഹവും ദേവാലയത്തില്‍ ഒന്നിച്ച് കൂടുകയും, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അവര്‍ തങ്ങളെ തന്നെ പരിശുദ്ധ അമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. ആ അവസരത്തില്‍ ഡൊമിനിക്ക് തന്റെ ആദ്യകുര്‍ബ്ബാന സമയത്ത് താന്‍ ചെയ്ത തീരുമാനങ്ങളെ കുറിച്ച് ഓര്‍ക്കുകയും അവയെ പുതുക്കുകയും ചെയ്തു. “ആ ദിവസം മുതല്‍, ഡൊമിനിക്ക് നന്മയില്‍ വളരെയേറെ പുരോഗമിച്ചു, അവനെ കുറിച്ച് ഞാന്‍ ശ്രദ്ധിച്ചകാര്യങ്ങളെല്ലാം ഞാന്‍ എഴുതിവെക്കുക പതിവായിരുന്നു”. വിശുദ്ധ ഡോണ്‍ ബോസ്കോയുടെ വാക്കുകളാണിവ.
1855-ലെ നോമ്പ് കാലത്തെ രണ്ടാം ഞായറാഴ്ച, വിശുദ്ധ ഡോണ്‍ബോസ്‌കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെ വിശുദ്ധന്‍മാരെ കുറിച്ചൊരു പ്രഭാഷണം നടത്തി. ആ പ്രഭാഷണം ഡൊമിനിക്ക് സാവിയോയുടെ മനസ്സില്‍ പതിയുകയും ഒരു വിശുദ്ധനായി തീരണമെന്ന ആഗ്രഹം അവനില്‍ ഉദിക്കുകയും ചെയ്തു. ഒരു വിശുദ്ധനാകണമെന്ന ലക്ഷ്യത്തോടു കൂടി അവന്‍ തന്റെ ദൗത്യങ്ങളെല്ലാം വളരെയേറെ സന്തോഷത്തോടും കൃത്യമായും നിര്‍വഹിച്ചു.
തന്റെ സഹപാഠികള്‍ക്കെല്ലാം വിശുദ്ധന്‍ ഒരു മാതൃകയായിരുന്നു. ക്രിസ്തുവിനു വേണ്ടി സഹനം അനുഭവിക്കുന്നതിനായി വിശുദ്ധന്‍ തന്റെ കിടക്കയില്‍ കൂര്‍ത്ത പാറകഷണങ്ങളും, ലോഹ കഷണങ്ങളും വിതറിയിട്ടായിരുന്നു ഉറങ്ങിയിരുന്നത്. വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ സ്കൂളിലെ വിദ്യാഭ്യാസം വിശുദ്ധനെ വളരെയേറെ പക്വതയില്‍ വളരുവാന്‍ സഹായിച്ചു. അധികം താമസിയാതെ ഡൊമിനിക്ക് വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ യൂത്ത് മിനിസ്ട്രിയില്‍ അംഗമായി ഒരു യുവ പ്രേഷിതനായി മാറി.
ഒരിക്കല്‍ വിശുദ്ധന്‍ പഠിക്കുന്ന സ്കൂളിലെ രണ്ട് കുട്ടികള്‍ തമ്മില്‍ ഒരു വാക്ക് തര്‍ക്കമുണ്ടാവുകയും, അക്കാലത്തെ പതിവനുസരിച്ചു പരസ്പരം കല്ലെറിഞ്ഞുള്ള യുദ്ധം വഴി തങ്ങളുടെ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞ ഡൊമിനിക്ക് അവരോടു അപ്രകാരം ചെയ്യരുതെന്നപേക്ഷിച്ചെങ്കിലും അവര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് പരസ്പരം കല്ലെറിയുവാന്‍ തയ്യാറായി നില്‍ക്കുന്ന അവരുടെ മധ്യത്തില്‍ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചുകൊണ്ട് വിശുദ്ധന്‍ നിലയുറപ്പിച്ചു. അവരോടു തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ക്രൂശിതരൂപത്തില്‍ നോക്കികൊണ്ട് ആദ്യത്തെ കല്ല് തനിക്ക് നേരെയെറിയുവാന്‍ വിശുദ്ധന്‍ ആവശ്യപ്പെട്ടു.
അതിന് കഴിയാത്ത ആ കുട്ടികള്‍ തങ്ങളുടെ വൈരാഗ്യം മറന്നു പരസ്പരം സ്നേഹത്തിലായി. ആ കുട്ടികളില്‍ ഒരാള്‍ പിന്നീട് ഇപ്രകാരം പറയുകയുണ്ടായി, “ആ നിമിഷതില്‍, എന്റെ എല്ലാ ധൈര്യവും ചോര്‍ന്ന്‍ പോയി, ഒരു കുളിരനുഭവപ്പെട്ടു. ഡൊമിനിക്ക് അത്തരമൊരു പ്രവര്‍ത്തി ചെയ്യുവാന്‍ കാരണമായതിനാല്‍ ഞാന്‍ ലജ്ജിച്ചു. എന്നെ അധിക്ഷേപിച്ച ആ കുട്ടിക്ക് ഞാന്‍ മാപ്പ് നല്‍കുകയും, ഡൊമിനിക്കിനോട് തന്റെ കുമ്പസാരം കേള്‍ക്കുവാന്‍ ഒരു നല്ല പുരോഹിതനെ കാണിച്ചു തരുവാന്‍ അവശ്യപ്പെടുകയും ചെയ്തു.”
മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടു വിശുദ്ധന് ഒരു പ്രത്യേക സ്നേഹം വെച്ചു പുലര്‍ത്തിയിരുന്നു. “മറിയമേ ഞാന്‍ എപ്പോഴും നിന്റെ മകനായിരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ വിശുദ്ധിക്ക് എതിരായി ഒരു ചെറിയ പാപമെങ്കിലും ചെയ്യേണ്ടി വരികയാണെങ്കില്‍, അതിന് പകരം എന്നെ മരിക്കുവാന്‍ അനുവദിക്കുക.” പരിശുദ്ധ അമ്മയോട് വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഇങ്ങനെയായിരിന്നു.
എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധന്‍ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തിയെകുറിക്കുന്ന ഒരു സംഭവം ഇവിടെ കുറിക്കുന്നു. ഡൊമിനിക്കിന്റെ കിടപ്പ്മുറിയിലെ കുട്ടികള്‍ എല്ലാവരും കൂടി മെയ് മാസത്തില്‍ മാതാവിനെ വണങ്ങുവാനായി മാതാവിന്റെ ഒരു ചെറിയ കോവില്‍ പണിയുവാന്‍ തീരുമാനിച്ചു. വിശുദ്ധന്‍ ഇതില്‍ വളരെയേറെ ആവേശഭരിതനായിരുന്നു. എന്നാല്‍ ഒരു ചില്ലികാശ് പോലും അതിന്റെ നിര്‍മ്മാണത്തിനായി നല്‍കുവാന്‍ തന്റെ കയ്യില്‍ ഇല്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ ആരോ തനിക്ക് സമ്മാനമായി നല്‍കിയ ഒരു പുസ്തകം സംഭാവനയായി നല്‍കിയിട്ട് പറഞ്ഞു “ഇപ്പോള്‍ മറിയത്തിനായി ഞാന്‍ എന്റെ പങ്കും നല്‍കി. ഈ പുസ്തകം സ്വീകരിക്കുകയും, വില്‍ക്കുകയും ചെയ്യുക.”
ഈ പ്രവര്‍ത്തി മറ്റ് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാവുകയും അവരും തങ്ങളുടെ കയ്യിലെ പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്തു. എന്നാല്‍ പരിശുദ്ധ അമ്മയുടെ തിരുനാളിനു മുന്‍പായി അതിന്റെ അലങ്കാര പണികള്‍ തീര്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്ന് തോന്നിയപ്പോള്‍ ആ രാത്രിമുഴുവന്‍ ഉറക്കമിളച്ചുകൊണ്ടു അത് അലങ്കരിച്ചു തീര്‍ക്കുവാന്‍ ഡൊമിനിക്ക് തയ്യാറായി. എന്നാല്‍ ക്ഷയ രോഗത്തെ തുടർന്ന് അവന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മറ്റുള്ള കുട്ടികള്‍ ഡോമിനിക്കിനോട് ഉറങ്ങുവാന്‍ ആവശ്യപ്പെട്ടു. “പക്ഷേ നിങ്ങള്‍ പണിഞ്ഞു കഴിയുമ്പോള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കണം, മാതാവിനായി നാം പണിയുന്ന കോവില്‍ ആദ്യമായി കാണുന്ന ആള്‍ ഞാനായിരിക്കണം” എന്നു പറഞ്ഞുകൊണ്ടാണ് വിശുദ്ധന്‍ ഉറങ്ങുവാന്‍ പോയത്.
ഇതിനോടകം തന്നെ വിശുദ്ധനെ ക്ഷയം രോഗം കൂടുതലായി ബാധിച്ചിരുന്നു. ഓരോ ദിവസവും മുന്നോട്ട് പോകും തോറും വിശുദ്ധന്റെ രോഗാവസ്ഥ കൂടുതലായി മൂർഛിച്ചു കൊണ്ടിരുന്നു.1857 ൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധ ഡൊമിനിക്ക് സാവിയോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1954 ൽ പിയൂസ് 12മൻ ഡോമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. റോമായിലെ ബെനദിക്താ
2. ലിന്‍ടിസുഫാനിലെ എയാഡ്ബെര്‍ട്
3. ഹംഗറിയിലെ എലിസബത്ത് ജൂനിയര്‍
4. അന്തിയോക്യായിലെഎവോഡിയൂസ്
5. ആഫ്രിക്കക്കാരായ ഹെലിയോ ഡൊറൂസും വെനുസ്തൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി
💙💙💙💙💙💙💙💙💙💙💙💙
“മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”
(ലൂക്ക 1:38)
പരിശുദ്ധ കന്യകയുടെ എളിമ
💙💙💙💙💙💙💙💙💙💙💙💙
ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന് യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവള്‍ രക്ഷകന്‍റെ ആഗമനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, തനിക്ക് ആ ദൈവകുമാരന്‍റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്നു കരുതിയിരുന്നില്ല.
പരിശുദ്ധ കന്യകയുടെ എളിമയാണ് ത്രിത്വത്തിലെ രണ്ടാമത്തെ സുതനായ ദൈവത്തെ അവളുടെ പക്കലേക്ക് ആകര്‍ഷിച്ചത് എന്ന് വിശുദ്ധ അഗസ്തീനോസ് പറയുന്നു. മേരിയുടെ അഗാധമായ എളിമ അവളുടെ കൃതജ്ഞതാലാപം തന്നെ വ്യക്തമാക്കുന്നു.
“എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിച്ചു. എന്തെന്നാല്‍ അവന്‍ തന്‍റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു. ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കും” (വി.ലൂക്കാ 1:45-48). പരിശുദ്ധ കന്യക ദൈവത്തെ മഹത്വപ്പെടുത്തുന്നത് സ്തോത്രഗീത സമയത്ത് മാത്രമല്ല അവിടുത്തെ ജീവിതകാലം മുഴുവനും അതു ചെയ്തിരുന്നു.
യാഥാര്‍ത്ഥ എളിമ എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന്‍ മറിയം സ്തോത്രഗീതത്തിലൂടെ വ്യക്തമാക്കുന്നു. ദൈവത്തെയും, നമ്മെയും അറിയുക. ആ യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ പ്രകാശത്തില്‍ നമുക്ക് ദൈവത്തോടും മറ്റു സൃഷ്ടവസ്തുക്കളോടുമുള്ള ബന്ധത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുക എന്നതാണ് എളിമ. പരിശുദ്ധ അമ്മ അവളുടെ മഹത്വകാരണം എളിമയാണെന്ന് പ്രഖ്യാപിക്കുന്നു.
“തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകള്‍ ദിവ്യജനനി മുന്‍കൂട്ടി മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുകയാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. പരിശുദ്ധ കന്യക ഒരു പ്രവചനം നടത്തുകയാണ്. ആ പ്രവചനം എത്ര സ്വാര്‍ത്ഥകമായിരുന്നുവെന്നു തിരുസഭാചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധന്മാര്‍ എല്ലാവരും മറിയത്തെ പ്രകീര്‍ത്തിക്കുന്നതില്‍ ഉത്സുകരായിരുന്നുവെന്ന്, ക്രിസ്ത്യാനികള്‍ മാത്രമല്ല, അക്രൈസ്തവരും മറിയത്തെ സ്തുതിക്കുന്നതില്‍ തത്പരരായിരുന്നു.
ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും ക്രിസ്തുനാഥന്‍റെ പിറവിയിലും ഈജിപ്തിലേക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്‍റെ വിനയവും എളിമയും പ്രകാശിതമാകുന്നു. പരിശുദ്ധ മാതാവിന്‍റെ മക്കളായ നാം അമ്മയെ അനുകരിച്ചു എളിമയുള്ളവരാകണം. എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ ഭൂമി അവര്‍ അവകാശമാക്കും എന്നുള്ള ക്രിസ്തുനാഥന്‍റെ വാക്കുകള്‍ നമ്മുടെ ജീവിതത്തിലും അന്വര്‍ത്ഥമാക്കാം.
സംഭവം
💙💙💙💙
ഇസ്ലാം മതസ്ഥാപകനായ മുഹമ്മദും, ഖുറാന്‍ ഭാഷ്യകര്‍ത്താവായ കര്‍ത്തയും മറ്റനവധി വ്യക്തികളും പരിശുദ്ധ കന്യകയെ സ്തുതിക്കുന്നുണ്ട്. ഇന്ന് വിശ്വവ്യാപകമായ നിത്യസഹായ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണല്ലോ. 1970-ല്‍ ബാംഗ്ലൂരിലുള്ള നാഷണല്‍ കാറ്റക്കറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്‍ററില്‍ (National Catechetical and Liturgical Centre) ഒരു പരിപാടി ഉണ്ടായിരുന്നു.
ഈ പരിപാടിയിൽ ഒരു പാഴ്സി, മുഹമ്മദ്, ഒരു ഹിന്ദുവായ രാജമാണിക്കം എന്നീ മൂന്നുപേര്‍ വന്ന് അവരുടെ മാനസാന്തര കഥ വിവരിച്ചു. മൂന്നു പേരുടെയും മാനസാന്തരത്തിന് കാരണമായത് പരിശുദ്ധ കന്യകയോടുള്ള ഭക്തിയാണ് എന്നവര്‍ പ്രസ്താവിക്കുകയുണ്ടായി. പ്രത്യേകിച്ചും ഹൈന്ദവന്റെ മാനസാന്തരം ശ്രദ്ധേയമാണ്. അയാൾ ഒരു നാസ്തികനായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അവിടെ ദിവ്യരക്ഷ സഭക്കാരുടെ സെമിനാരിയോട് അനുബന്ധിച്ചുള്ള ദൈവാലയത്തില്‍ നിത്യസഹായമാതാവിന്‍റെ നോവേനയില്‍ യാദൃശ്ചികമായി സംബന്ധിക്കുവാനിടയായി. അയാള്‍ ബി.എ.ബിരുദം സമ്പാദിച്ചതിനു ശേഷം ജോലിയില്ലാതെ വിഷമിക്കുകയായിരുന്നു. ജോലി കിട്ടുവാന്‍ വേണ്ടി ഒമ്പതു ദിവസം നോവേനയില്‍ സംബന്ധിക്കാമെന്ന് അയാൾ പ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നവനാളിനു സംബന്ധിച്ചപ്പോള്‍ ജോലി കിട്ടി. മാതാവിന്‍റെ സഹായം ഒന്നുമാത്രമാണ് ഇതിനിടയാക്കിയത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിന്നീട് കത്തോലിക്കാ വിശ്വാസം സംബന്ധിച്ച് അദ്ദേഹം ധാരാളം അറിവ് നേടി.
1965-ല്‍ അയാൾ കത്തോലിക്കാസഭയിൽ അംഗമായി. തന്നിമിത്തം അയാള്‍ക്ക് പിതൃസ്വത്തായി ലഭിക്കേണ്ടിയിരുന്ന അമ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടു. എന്നാൽ അയാൾ പറഞ്ഞു “എനിക്ക് പരിപൂര്‍ണമായ സമാധാനവും സംതൃപ്തിയും ലഭിച്ചു”. എനിക്ക് സ്വര്‍ഗ്ഗീയ മാതാവായ പരിശുദ്ധ കന്യകാമറിയമുള്ളപ്പോള്‍ ലൗകികസമ്പത്തെല്ലാം നിസ്സാരമാണെന്നാണ് നൂറുകണക്കിന് ആളുകളുടെ മുന്നിൽ അയാൾ പ്രഘോഷിച്ചു.
പ്രാര്‍ത്ഥന:
💙💙💙💙💙
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്‍റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയ്ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
വിശുദ്ധിയുടെ വിളനിലമായ മറിയമേ! ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

നാവു തീയാണ്; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്‌നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
യാക്കോബ് 3 : 6
തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്‌തരുടെ ജീവനെ പരിപാലിക്കുന്നു;
ദുഷ്‌ടരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 97 : 10


Leave a comment