അനുദിന വിശുദ്ധർ – മെയ് 17 / Daily Saints – May 17

⚜️⚜️⚜️⚜️ May 17 ⚜️⚜️⚜️⚜️
വിശുദ്ധ പാസ്കല്‍ ബയിലോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വി.പാസ്കല്‍ ബയിലോണ്‍, 1540-ല്‍ സ്പെയിനില്‍ അരഗേണില്‍ തോരെ ഹോര്‍മോസെയിനില്‍ പെന്തകുസ്ത തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷ് ഭാഷയില്‍ പെന്തകുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്ക്കല്‍ എന്ന പേര് ശിശുവിന് നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം,യൌസേപ്പ് എന്നായിരിന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്ക് കൊണ്ട് പോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേക്ക് നോക്കിയിരിന്നുവെന്ന് പറയപ്പെടുന്നു. ഭാവിയില്‍ സക്രാരിയോടുണ്ടാകാന്‍ പോകുന്ന സ്നേഹമൊക്കെ ആ പ്രഥമസന്ദര്‍ശനത്തില്‍ തന്നെ പ്രകടമാക്കി.

എട്ട് വയസ്സു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി. അവന്റെ വടിയുടെ പിടിയില്‍ ദൈവമാതാവിന്റെ ഒരു സ്വരൂപം കൊത്തിയിരിന്നു. ആടുകളെ മെയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലേ സക്രാരിയിലേക്ക് താനേ തിരിഞ്ഞു പോയിരിന്നു. ആടുകള്‍ മേച്ചില്‍ സ്ഥലത്തെത്തിയാലുടനെ വടി ഒരു സ്ഥലത്ത് കുത്തി നിര്‍ത്തും. അത് അവന്റെ ഒരു കൊച്ചു പള്ളിയായി.

ദിവസം തോറും പാസ്ക്കല്‍ വി.കുര്‍ബാന കണ്ടിരിന്നു. ഒരിക്കല്‍ അവന്‍ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള മണി അടിക്കുന്നത് കേട്ടു. അപ്പോള്‍ അവന്‍ തീവ്രമായ ഭക്തിയോടെ അപേക്ഷിച്ചു; “കര്‍ത്താവേ ഞാന്‍ അങ്ങയെ കാണട്ടെ” ഉടനെ ഒരു പ്രകാശം വീശുന്നതും ഒരു സ്വര്‍ണ്ണ കാസയുടെ മേല്‍ തിരുവോസ്തി ഉയര്‍ന്ന് നില്‍ക്കുന്നതും പസ്ക്കല്‍ ദര്‍ശിച്ചു. ഈ ദൃശ്യാനുഭവം പാസ്ക്കലിനെ ഫ്രാന്‍സിസ്ക്കന്‍ സഭയിലേക്ക് ആനയിച്ചു.

ഒരു സന്യാസസഹോദരനെന്ന നിലയില്‍ മാതൃകാപരമായിരിന്നു അദ്ദേഹത്തിന്റെ ജീവിതം. ദരിദ്രരോട് ക്രിസ്തുനാഥനോടെന്ന പോലെ അദ്ദേഹം വര്‍ത്തിച്ചു. ആശ്രമശ്രേഷ്ട്ടന്‍ ഇങ്ങനെ ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി: “ഇത്ര ശാന്തശീലനും കഠിനഹൃദയനുമായ വേറെയോരാളെ ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവരോട് അദ്ദേഹം മധുരമായി പെരുമാറും. തന്നോടു തന്നെ എത്രയും കഠിനമായി പ്രവര്‍ത്തിക്കും”.

സക്രാരിയുടെ മുന്‍പില്‍ പലപ്പോഴും അദ്ദേഹത്തെ സമാധിയിലാണ് ദര്‍ശിച്ചിരിന്നത്. ദിവ്യപൂജക്ക് ശുശ്രൂഷിക്കാനുള്ള പാസ്ക്കലിന്റെ താത്പര്യം നിമിത്തം ചില ദിവസങ്ങളില്‍ എട്ടും പത്തും ദിവ്യപൂജയ്ക്ക് ശുശ്രൂഷിച്ചിരിന്നു. ഫ്രാന്‍സില്‍ ഹ്യൂഗനോട്ട്സ് വി.കുര്‍ബാനയോട് പ്രദര്‍ശിപ്പിച്ചിരിന്ന അനാദരവ് നേരിട്ടു മനസ്സിലാക്കിയ പാസ്ക്കല്‍ ഫ്രാന്‍സില്‍ നിന്നു മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു. 1592-ലെ പെന്തകുസ്ത ദിവസം ആശ്രമത്തിലെ പ്രധാന ദിവ്യപൂജയുടെ സമയത്ത് തിരുവോസ്തി ഉയര്‍ത്തിയ വേളയില്‍ ആ ദിവ്യബലിയോട് ചേര്‍ന്ന് പാസ്ക്കലിന്റെ ആത്മാവും സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അന്ത്രോണിക്കൂസും ജൂനിയാസും

2. അലക്സാണ്ട്രിയായിലെ അട്രിയോ, വിക്ടര്‍, ബസില്ല

3. ബൂട്ട് ദ്വീപിലെ ബിഷപ്പായ കാത്താന്‍

4. ഹെറാഡിയൂസും പോലും അക്വലിനൂസും കൂട്ടരും

5. ഇംഗ്ലണ്ടിലെ മായില്‍ ഡുള്‍ഫ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനേഴാo തീയതി
💙💙💙💙💙💙💙💙💙💙💙💙

“ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും”
(വി.ലൂക്കാ 2:34-35).

പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു
💙💙💙💙💙💙💙💙💙💙💙💙

ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. എല്ലാ നാമത്തെക്കാള്‍ ഉന്നതമായി ഈശോ എന്ന നാമം നല്‍കപ്പെട്ടു. നമുക്ക് നിര്‍വൃതിദായകമായ ആ തിരുനാമം പരി.കന്യക എത്ര പ്രാവശ്യം സ്നേഹതീക്ഷണതയോടു കൂടി വിളിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ച് നോക്കൂ.

ദിവ്യശിശുവിന്‍റെ ജനനം കഴിഞ്ഞ് നാല്‍പതാം ദിവസം യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണ നിയമനുസരിച്ച് പരി.കന്യക ഈശോയുടെ കൂടെ ദൈവാലയത്തിലേക്ക് പോയി. പ.കന്യക അവളുടെ കന്യാവ്രതത്തിനു ഭംഗം വരാതെയാണ് ദിവ്യസുതനെ പ്രസവിച്ചത്. തന്നിമിത്തം അവള്‍ ശുദ്ധീകരണ നിയമത്തില്‍ നിന്നു വിമുക്തയായിരുന്നു. എങ്കിലും യഹൂദാചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വസ്തത നിമിത്തം മേരി ദൈവാലയത്തിലേക്കു പോയി. നാം നിയമാനുഷ്ഠാനത്തില്‍ എത്രമാത്രം വിശ്വസ്തത പാലിക്കുന്നുണ്ട് എന്ന്‍ പരിശോധിച്ച് നോക്കണം.

ദൈവപ്രമാണങ്ങളും തിരുസഭയുടെ കല്‍പനകളും മറ്റു നിയമങ്ങളും നാം സന്തോഷപൂര്‍വ്വം അനുസരിക്കണം. അത് ദൈവതിരുമനസ്സ് നമുക്കു കാണിച്ചുതരുന്നു. അത് നമ്മുടെ സ്വഭാവത്തിലുള്ള പരിമിതികളെ പരിഹരിച്ച് നമ്മെ പൂര്‍ണ മനുഷ്യരാക്കുന്നു. പ.കന്യക ശുദ്ധീകരണ നിയമത്തിനു വിധേയയായത് അവിടുത്തെ അഗാധമായ എളിമയെയും എടുത്ത് കാണിക്കുന്നുണ്ട്. അനന്തരം ഈശോയെ ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നു. മോശയുടെ നിയമമനുസരിച്ച് കടിഞ്ഞൂല്‍ പുത്രനെ സമര്‍പ്പിക്കണമെന്നുണ്ടായിരുന്നു.

അതനുസരിച്ചാണ് പ.കന്യക ഈശോയെ ദേവാലയത്തില്‍ കൊണ്ടുപോയി സമര്‍പ്പിച്ചത്. പകരം ഒരാട്ടിന്‍കുട്ടിയേയോ, പ്രാവിന്‍ കുഞ്ഞുങ്ങളെയോ, ചങ്ങാലികളെയോ ബലിയര്‍പ്പിച്ച് അവരെ വീണ്ടെടുക്കുവാന്‍ സാധിക്കും. പ.കന്യകയും വിശുദ്ധ യൗസേപ്പും ദരിദ്രരായിരുന്നതു കൊണ്ട് അവര്‍ ചങ്ങാലികളെ ബലിയര്‍പ്പിച്ചു കൊണ്ട് ഈശോയെ വീണ്ടെടുത്തു. സന്താനങ്ങളെ ദൈവത്തിനര്‍പ്പിക്കുന്നതു അവര്‍ ദൈവത്തിനുള്ളവരായി വളര്‍ന്നു വരാനാണ്.

മിശിഹായുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന ശെമയോന്‍ എന്ന പാവന ചരിതനായ വൃദ്ധന്‍ അക്കാലത്തു അവിടെ ജീവിച്ചിരുന്നു. മിശിഹായെ ദര്‍ശിക്കുന്നത് വരെ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തോട് നേരത്തെ അരുളിച്ചെയ്തിരിന്നു. തദവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി അദ്ദേഹം അവിടെ വന്ന്‍ പൈതലായ ഈശോയെ കൈകളിലെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്‍റെ കര്‍ത്താവേ! നിന്‍റെ വചനം പോലെ നിന്‍റെ ദാസനെ ഇപ്പോള്‍ സമാധാനത്തില്‍ വിട്ടയയ്ക്കേണമേ.” പുറജാതികള്‍ക്കു വെളിപ്പെടുത്തുവാനുള്ള പ്രകാശവും നിന്‍റെ ജനതയായ ഇസ്രായേലിനുള്ള മഹത്വവുമായി സകല ജാതികളുടെയും മുമ്പില്‍ നീ ഒരുക്കിയിരിക്കുന്ന നിന്‍റെ കരുണയെ ഇതാ, എന്‍റെ കണ്ണുകള്‍ കണ്ടു”.

ഇത് കേട്ട യൗസേപ്പും അവന്‍റെ അമ്മയും അവനെക്കുറിച്ചു പറയപ്പെട്ടവയെപ്പറ്റി ആശ്ചര്യപ്പെട്ടു. പിന്നെ ശെമയോന്‍ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു: “ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും”
(വി.ലൂക്കാ 2:34-35).

പരി.കന്യക അവളുടെ ദിവ്യസുതന്‍റെ പീഡാനുഭവങ്ങളോടു എത്രമാതം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള വസ്തുത വ്യക്തമാക്കുന്നവയാണ് ശെമയോന്‍റെ ഈ വാക്കുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്കു സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിനു സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവരൂപീകരണത്തിലും കത്തോലിക്കാ വിദ്യാഭ്യാസത്തിലും മാതാപിതാക്കന്‍മാര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്? അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം നാം വിസ്മരിക്കരുത്.

സംഭവം
💙💙💙💙💙

വി.കൊച്ചുത്രേസ്യയുടെ സ്വയംകൃത ചരിത്രത്തില്‍, പുണ്യവതി രോഗം പിടിപെട്ടു മരണാസന്നയായി കിടന്നപ്പോള്‍ പ.കന്യകാമറിയം പ്രത്യക്ഷപ്പെട്ട് രോഗശാന്തി നല്‍കിയ കാര്യം വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കൊച്ചുത്രേസ്യയുടെ പിതാവ് ദുഃഖപരവശനായി അവളുടെ മുറിയില്‍ കടന്നുചെന്നു. കൊച്ചുത്രേസ്യയുടെ ജ്യേഷ്ഠസഹോദരിയായ മരിയായുടെ കൈയില്‍ ഏതാനും സ്വര്‍ണനാണയം കൊടുത്തിട്ടു, കൊച്ചുറാണി സുഖം പ്രാപിക്കുവാന്‍ ദൈവമാതാവിന്‍റെ പള്ളിയില്‍ നവനാള്‍ കുര്‍ബാന ചൊല്ലണമെന്ന് എഴുതി അയയ്ക്കാന്‍ പറഞ്ഞു. നവനാളിന്‍റെ ഇടയില്‍ ഒരു ഞായറാഴ്ച ദിവസം മരിയ, ലെയോണി, സെലിന്‍ എന്നീ സഹോദരിമാര്‍ തങ്ങളുടെ അനുജത്തിയായ കൊച്ചുറാണിയുടെ കിടക്കയ്ക്കരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

വിശ്വാസത്തോടു കൂടിയ ആ നിലവിളി സ്വര്‍ഗ്ഗവാതില്‍ മുറിച്ചു കടക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഭാഗം സ്വയംകൃത ചരിത്രത്തില്‍ നിന്നു തന്നെ നമുക്കു വായിക്കാം. “പെട്ടെന്ന്‍ മാതാവിന്‍റെ സ്വരൂപം ഉയിരും കാന്തിയുമുള്ളതായി തീര്‍ന്നു. ആ ദിവ്യസൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ ഒരിക്കലും സാധ്യമല്ല. പരിശുദ്ധ അമ്മയുടെ മുഖത്ത് അവാച്യമായ കരുണയും മാധുര്യവും കളിയാടുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടുവരെ തുളഞ്ഞു കയറിയത് അവിടുത്തെ മനോഹരമായ മന്ദസ്മിതമാണ്”.

തല്‍ക്ഷണം എന്‍റെ വേദനമാറി, കണ്ണുകള്‍ നിറഞ്ഞ് മനോവികാരങ്ങളാല്‍ പൂരിതമായി. സ്നേഹപൂര്‍വ്വം എന്‍റെ സഹോദരി മരിയ അപ്പോള്‍ എന്നെ നോക്കുകയായിരുന്നു. മറിയം മുഖാന്തിരമാണ് എനിക്കു രോഗശാന്തിക്കുള്ള അത്ഭുതകരമായ അനുഗ്രഹം, പരി.കന്യകയുടെ മന്ദഹാസം ലഭിച്ചതെന്നുള്ളതിനു സംശയമില്ല. ആ സ്വരൂപത്തിനുമേല്‍ ഞാന്‍ കണ്ണുകളുറപ്പിച്ചു നോക്കുന്നതു കണ്ടപ്പോള്‍ “ത്രേസ്യായ്ക്കു സുഖമായി” എന്നു മരിയ വിളിച്ചു പറഞ്ഞു. യാഥാര്‍ത്ഥൃവും അതുതന്നെയായിരിന്നു. ചെറുപുഷ്പം വീണ്ടും അനേകം കാലം ജീവിച്ചു.

പ്രാര്‍ത്ഥന
💙💙💙💙💙

മോശയുടെ നിയമങ്ങള്‍ക്കു വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്‍കിയ പ.കന്യകയെ, ദൈവികനിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവച്ചുകൊണ്ട് ലോകരക്ഷയ്ക്കായി അങ്ങേ പുത്രനെ സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യമാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്നേഹിച്ചു കൊണ്ട് വിശ്വസ്തതാപൂര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരേണമേ. ഞങ്ങള്‍ മഹാമനസ്കതയും സ്നേഹവുമുള്ളവരായിത്തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

മറിയമേ, സ്വസ്തി! നാഥേ, സ്വസ്തി! സമുദ്രതാരമേ സ്വസ്തി!
💙💙💙💙💙💙💙💙💙💙💙💙

Advertisements

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഉറങ്ങും മുൻപ്
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐


ഗാഗുൽത്തായിൽ എനിക്കായി രക്തം ചിന്തി മരിച്ച ഈശോയെ.. അങ്ങേ പാദാന്തികത്തിൽ പ്രാർഥനകളുമായി ഞങ്ങൾ അണയുന്നു… എനിക്കായി മരിച്ച ഈശൊക്കായി ജീവിക്കുവാൻ എനിക്ക് കൃപയും ശക്തിയും നൽകണമേ… ആയിരമായിരം നന്ദി ഗീതങ്ങളുമായി ഈ സായാന്ഹത്തിൽ എന്റെ കുടുംബത്തോടൊപ്പം ഞാൻ അങ്ങേ കരുണക്കായി യാചിക്കുന്നു.. എൻ്റെ ദൈവമേ അങ്ങേ മുഖത്ത് നോക്കുവാൻ പോലും ഞാൻ യോഗ്യനല്ല.. എങ്കിലും അങ്ങേ അവർണ്ണനീയമായ കരുണ ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു.. എന്നെ സഹായിക്കുവാൻ അങ്ങേക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ല.. മരണത്തോളം വേദന അനുഭവിച്ച അങ്ങേക്ക് മാത്രമേ ഞാൻ കടന്നുപോകുന്ന വേദനയുടെ ആഴമറിയൂ… ഉയർപ്പില്ലാതെ ഒരു ദുഖവെള്ളിയില്ല.. സന്തോഷത്തിൻറെ ദിനങ്ങൾ കടന്നുപോയി എന്ന് നിരാശ തോന്നുമ്പോൾ ഉയിർപ്പിന്റെ പ്രത്യാശയുമായി ഈശോനാഥാ കടന്നുവരേണമേ.. ബലിയാകുവാനും ബലിയേകുവാനുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.. പക്ഷേ പലപ്പോഴും ചെറിയ പ്രലോഭനങ്ങളും സഹനങ്ങളും വരുമ്പോൾ ദിക്കറിയാതെ ഞങ്ങൾ വലയുന്നു.. അങ്ങേ കുരിശിൻറെ വഴിയിലെ മാരകവേദനകൾക്കിടയിലും ഓർശലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്ന കർത്താവേ.. അങ്ങേക്ക് മുൻപിൽ ഞങ്ങൾ എത്ര നിസാരമെന്ന് ഞങ്ങളെ ബോധ്യപെടുത്തണമേ… ഇന്നും ജീവിക്കുന്ന ദൈവമേ അങ്ങേ മറന്നൊരു ജീവിതം എനിക്കുണ്ടാകില്ല.. ഞങ്ങളുടെ കുടുംബത്തിന്റെ നാഥനെ.. എന്നിലെ ജീവശ്വാസം നിലക്കും വരെ അങ്ങേ വഴിയിൽ ചരിക്കുവാൻ..തിരുവചനം പാലിക്കുവാൻ.. അതുവഴി ദൈവനാമത്തെ മഹത്വപ്പെടുത്തുവാൻ എനിക്ക് ശക്തി നൽകണമേ.. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.. എന്നേക്കും
❤️ആമേൻ.❤️
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Advertisements

🌹🌹 നിർത്താത്ത പരിശ്രമവും തോൽക്കാൻ മനസ്സില്ലാത്ത കഠിനാധ്വാന ശീലമുള്ള ഒരു മനസ്സും നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ല🌷🌷 വിധിയാണ് നമ്മുടെ ആഗ്രഹങ്ങളെയും ലക്ഷ്യത്തേയും സഫലീകരിച്ചു തരുന്നതെന്ന ചിന്ത പാടേ അകറ്റി നിറുത്തുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടതു് 🌿🌿 ശ്രമിക്കൂ ശ്രമിച്ചു കൊണ്ടിരിക്കു വിജയം നിങ്ങളെ തേടി വരും തീർച്ച🌲🌲 കടമകളും കർത്തവ്യങ്ങളും യഥാവിധി ചെയ്യുന്ന ഒരാൾക്ക് ഉന്നതമായ വിജയം നേടാൻ പ്രയാസമില്ല എന്നതാണ് സത്യം☘️☘️ അധ്വാനത്തിലൂടെ കൈവരുന്ന വിജയത്തിന് മാധുര്യം ഇരട്ടിയായിരിക്കും, ലോകത്തെ എല്ലാ വിജയ കഥകൾക്കു പിന്നിലും നാം അറിയാത്ത വിയർപ്പുതുള്ളികളുടെ കഥകൾ ഉണ്ടാകും 💐💐 ഐശ്വര്യസമ്പന്നമായ ഒരു നല്ല ദിവസം ആശംസിക്കുന്നു🌻🌻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment