🌹💕💕💕 പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 💕💕💕🌹
പരിശുദ്ധ അമ്മയെക്കുറിച്ച് മിലാൻ ബിഷപ്പായിരുന്ന വിശുദ്ധ അംബ്രോസിന്റെ ഒരു പരാമർശമുണ്ട്. “മനുഷ്യവംശത്തിന് ഒരു പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.” അബ്രോസ് പിതാവിന്റെ വാക്കുകളോട് ഒരുകാര്യം കൂടി കൂട്ടിച്ചേർത്തു നമുക്ക് വായിക്കാം, പരിശുദ്ധ മറിയം മനുഷ്യവംശത്തിനുഉള്ള ഒരു പാഠപുസ്തകം ആണെങ്കിൽ ആ പാഠപുസ്തകത്തിലെ ഒന്നാമധ്യായം ആണ് ജപമാലഭക്തി. കാരണം പരിശുദ്ധ അമ്മയെ അറിയുക, സ്നേഹിക്കുക എന്നാൽ ജപമാലഭക്തിയിൽ വളരുക എന്നാണല്ലോ അർത്ഥം.
വിശുദ്ധർ ജപമാലയെ വിശേഷിപ്പിക്കുക “നമ്മെ ദൈവത്തോട് ബന്ധിപ്പിക്കുന്ന മധുര്യമുള്ള ചങ്ങല എന്നാണ്. ”ജപമാല നമ്മുക്കു കരുത്തു പകർന്നു നല്കുന്ന ഒരു ദൈവ സമ്മാനമാണ്. ഒന്ന് ചിന്തിച്ചു നോക്കു; എല്ലാ ദിവസവും പള്ളിയിൽ പോകാനുള്ള നമ്മുടെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയുമൊക്കെ പിടിവാശിക്ക് ബലം പകർന്നു കൊടുത്തത് ഉന്നുവടികളോടൊപ്പം അവർ കരുതിയിരുന്ന ജപമാലയല്ലേ.
ചെറുപ്പത്തിൽ അർഥം മനസ്സിലാക്കാതെ അലസതയോടെ ചൊല്ലിയിരുന്ന ജപമാല പ്രാർത്ഥനകൾ പിന്നിട് നമ്മളറിയാതെ നമ്മുടെ ജീവിതത്തിന്റെ പ്രധാനഘടകമായി മാറി. അതുകൊണ്ടാണല്ലോ ജീവിതത്തിൽ നിരാശയും വിഷമങ്ങളും ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ജപമാല കയ്യിൽ എടുക്കുന്നത്. ജപമാല പ്രാർത്ഥനയുടെ മൂല്യം എത്ര അധികം ആണെന്ന് പല വിശുദ്ധരുടെയും ജിവിതത്തിലൂടെ നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഒരിക്കൽ വി. ജർത്തുദിന് ഒരു ദർശനം ഉണ്ടായി. നമ്മുടെ കർത്താവ് സ്വർണ്ണ നാണയങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു. അവൾ ചോദിച്ചു അവിടുന്ന് എന്താണ് ഈ ചെയുന്നത്. കർത്താവ് പറഞ്ഞു. “നീ ചൊല്ലിയിടുള്ള നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനകൾ ഞാൻ എണ്ണുകയാണ് സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ യാത്രാ കൂലിയായി കൊടുക്കാനുള്ള പണമാണിത്.”
ഒരു ചെറുപ്പക്കാരനെ സെമിനാരിയിൽ നിന്ന് പറഞ്ഞയച്ചു. രോഗം ഭേദമായാൽ തിരിച്ചുവരിക ഇതായിരുന്നു അധികാരികൾ നൽകിയ നിർദ്ദേശം. അവൻ പോയി ജപമാല ചൊല്ലി, രോഗം സുഖപ്പെട്ടു, പരിശീലനം പൂർത്തിയാക്കി. വൈദികനായി, മെത്രാനായി, മാർപാപ്പയായി. അദ്ദേഹമാണ് ഒമ്പതാം പിയുസ് പപ്പാ. സ്വന്തം വ്യക്തിജീവിതത്തിൽ ജപമാലയുടെ ശക്തി അനുഭവിച്ചറിഞ്ഞ അദ്ദേഹം പ്രസ്താവിച്ചു. “ജപമാല ചൊല്ലാൻ സന്നദ്ധമായ ഒരു സൈന്യനിരയെ എനിക്ക് ലഭിച്ചാൽ ഞാൻ അവരിലൂടെ ലോകത്തെ പിടിച്ചടക്കും.”
1214-ൽ യുറോപ്പിൽ പടർന്ന ആൽബിജെനസിയൻ പാഷണ്ഡതക്കെതിരെ പോരാടാൻ പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനികിന് പ്രത്യക്ഷപ്പെട്ടു ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. ജപമാല പ്രാർത്ഥനയുടെ ശക്തിയാൽ പാഷണ്ഡികൾ മാനസാന്തരപ്പെട്ടു. തുടർന്ന് വിശുദ്ധ ഡൊമിനികിന്റെ നേതൃത്വത്തിൽ ജപമാലഭക്തി യൂറോപ്പിലെങ്ങും വ്യാപിച്ചു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധാത്മകളുടെ പ്രവർത്തനങ്ങളിലുടെയും, പരിശുദ്ധ അമ്മയുടെ ദർശനങ്ങളിലൂടെയും ജപമാലഭക്തി ലോകമെമ്പാടും വലിയൊരു മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ കോളറ പോലുള്ള പകർച്ച വ്യാധികളിൽനിന്നും യുദ്ധങ്ങളിൽ നിന്നുമുള്ള രക്ഷ വരെ ജപമാല പ്രാർത്ഥനയുടെ ശക്തിയാൽ വിശ്വാസികൾ നേടി യെടുത്തു എന്നതിന് ചരിത്രം സാക്ഷിയാണ്.
ഇന്ന് ഈ ചരിത്രം തുടരേണ്ടതും, ജപമാല പ്രാർത്ഥനയ്ക്ക് അർത്ഥം കൊടുക്കേണ്ടതും നമ്മുടെ ജീവിതത്തിലൂടെയാണ്. പരിശുദ്ധ ജപമാല മുറുകെപ്പിടിച്ചവരാരും ഇന്നേവരെ നശിച്ചുപോയിട്ടില്ല. അതുകൊണ്ടാണ് പ്രഭാഷകൻ 3:4 ഇപ്രകാരം പറയുന്നത് “അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നുവെന്ന്.” പരിശുദ്ധ അമ്മയെ മഹത്വപ്പെടുത്തി ക്രിസ്തു രഹസ്യങ്ങളെ ധ്യാനിച്ച് ജപമാല അർപ്പിക്കുന്നവർക്ക് ലഭിക്കുന്ന കൃപകൾ എന്തെല്ലാമാണെന്ന് വിശുദ്ധ ലുയി ഡി മോണ്ട് ഫോർട്ട് പറയുന്നുണ്ട്: ‘ജപമാല ഭക്തി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സമ്പൂർണ അറിവു നൽകുന്നു, പാപങ്ങൾ കഴുകിക്കളഞ്ഞു കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കുന്നു, കർത്താവിനോടുള്ള സ്നേഹത്തിൽ വളരുവാൻ സഹായിക്കുന്നു, ദൈവത്തോടും സഹജീവികളോടുമുള്ള സകല കടങ്ങളും വീട്ടുന്നതിന് ആവശ്യമായതെല്ലാം നമ്മുക്ക് നൽകുന്നു.’
ഉല്പത്തി പുസ്തകത്തിൽ സൃഷ്ടിയുടെ രണ്ടാം വിവരണത്തിൽ പുല്ലോ ചെടിയോ മുളക്കാതിരുന്ന ഭൂമുഖത്തെ നവീകരിക്കാൻ ദൈവം പദ്ധതിയിട്ടിപ്പോൾ അവിടുന്ന് ഒരു മഴ അയച്ച് ഭൂമുഖത്തെ നനച്ചു എന്നാണ് വചനം പറയുക. ഇതുപോലെ പാപത്തിൽ വീണ മനുഷ്യവംശത്തെ നവികരിക്കുവാൻ ദൈവം ആഗ്രഹിച്ചപ്പോൾ ദൈവം പെയ്യിച്ച വചന മഴയാണ് ഗബ്രിയേൽ ദൂതനിലൂടെ പെയ്തിറങ്ങിയ വാക്കുകൾ “കൃപ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് നിന്നോടുകൂടെ.”
പലവിധ പ്രതിസന്ധികളാൽ വരണ്ടുണങ്ങിയ നമ്മുടെ മാനസങ്ങളെ നവീകരിക്കാൻ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയിൽ നമുക്ക് ശരണം തേടാം.
കൊന്ത ചൊല്ലുമ്പോൾ നമ്മുക്കുണ്ടായിരിക്കേണ്ട മനോഭാവത്തെ പറ്റി പൗലോസ് ശ്ലീഹാ കൊറിന്തോസിലെ സഭയ്ക്ക് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു. “സത്യമിതാണ് അല്പം വിതയ്ക്കുന്നവൻ അല്പം മാത്രം കൊയ്യുന്നു ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും.”(2കോറി 9:6).
പലവിചാരവും അലസതയും ഒരുപക്ഷേ നമ്മുടെ ജപമാല പ്രാർത്ഥനയിൽ തടസ്സം നിന്നേക്കാം എങ്കിലും നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന നമുക്ക് നമ്മുടെ ഹൃദയങ്ങളിൽ, കുടുംബങ്ങളിൽ സ്നേഹപൂർവ്വം സന്തോഷത്തോടെ വിതച്ചുകൊണ്ടേയിരിക്കാം. വിജയങ്ങളെക്കാൾ നമ്മുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് വിലയിടുന്ന കർത്താവ് നമുക്ക് പ്രതിഫലം നൽകും എന്ന് ഉറച്ചു വിശ്വസിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ആന്റണി മേരി ക്ലാരറ്റിനോട് പരിശുദ്ധ മറിയം ചോദിച്ച അതേ ചോദ്യം ഇന്ന് നമ്മോടും പരിശുദ്ധ അമ്മ ചോദിക്കുന്നു: ‘ഈ കാലഘട്ടത്തിൽ ജപമാലഭക്തി പ്രചരിപ്പിക്കുന്ന ഡൊമിനിക് ആയി മാറുവാൻ നിനക്ക് സാധിക്കുമോ.’
🌹💕💕💕 പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ… 💕💕💕🌹
– Arun Paranjattu MCBS





Leave a comment