Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3

ദൈവനീതിയും വിശ്വസ്തതയും

1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്‍മയാണുള്ളത്? പരിച്‌ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ ഭരമേല്‍പിച്ചതു യഹൂദരെയാണ്.3 അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയെ ഇല്ലാതാക്കുമോ?4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങ് നീതിമാനെന്നു തെളിയും. വിചാരണ ചെയ്യപ്പെടുമ്പോള്‍ അങ്ങ് വിജയിക്കും.5 എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായരീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെ നേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?6 ഒരിക്കലുമല്ല. ആണെങ്കില്‍, ദൈവം ലോകത്തെ എങ്ങനെ വിധിക്കും?7 എന്റെ അസത്യംവഴി ദൈവത്തിന്റെ സത്യം അവിടുത്തെ മഹത്വം വര്‍ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്?8 അപ്പോള്‍, നന്‍മയുണ്ടാകാന്‍വേണ്ടി തിന്‍മ ചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്. ഇവര്‍ക്കു നീതിയുക്തമായ ശിക്ഷ ലഭിക്കും.

എല്ലാവരും പാപികള്‍

9 അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു നമ്മള്‍ മുമ്പേ കുറ്റപ്പെടുത്തിയല്ലോ.10 ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല;11 കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.12 എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്‍മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.13 അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ച നയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്.14 അവരുടെ വായ് ശാപവും കയ്പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.15 അവരുടെ പാദങ്ങള്‍ രക്തം ചൊരിയാന്‍ വെമ്പുന്നു.16 അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.17 സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ.18 അവര്‍ക്കു ദൈവഭയമില്ല.19 നിയമത്തിന്റെ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്ശബ്ദമാക്കുന്നതിനുംലോകം മുഴുവന്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കുബോധിപ്പിക്കുന്നതിനുംവേണ്ടിയാണ് ഇത്.20 നിയമം അനുഷ്ഠിക്കുന്നതുകൊണ്ട്, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ച് ബോധമുണ്ടാകുന്നുവെന്നേയുള്ളു.

നീതീകരണം വിശ്വാസത്തിലൂടെ

21 നിയമവും പ്രവാചകന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.22 ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്.23 എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി.24 അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.25 വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു.26 അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.27 അതുകൊണ്ട്, നമ്മുടെ വന്‍പുപറ ച്ചില്‍ എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍.28 എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.29 ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.30 എന്തെന്നാല്‍, ദൈവം ഏകനാണ്. അവിടുന്നു പരിച്‌ഛേദിതരെയും അപരിച്‌ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.31 ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അ സാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment