Letter to the Romans Chapter 15 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15

സഹോദരരെ പ്രീതിപ്പെടുത്തുക

1 ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.2 നാം ഓരോരുത്തരും അയല്‍ക്കാരന്റെ നന്‍മയെ ഉദ്‌ദേശിച്ച് അവന്റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.3 എന്തെന്നാല്‍, ക്രിസ്തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയെ അധിക്‌ഷേപിച്ചവരുടെ അധിക്‌ഷേപങ്ങള്‍ എന്റെ മേല്‍ പതിച്ചു!4 മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ്-സ്‌ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കുവാന്‍വേണ്ടി.5 സ്‌ഥൈര്യവും സമാശ്വാസവും നല്‍കുന്ന ദൈവം പരസ്പരൈക്യത്തില്‍ യേശുക്രിസ്തുവിനോടു ചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!6 അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.

ഐക്യത്തിന് ആഹ്വാനം

7 ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍.8 ദൈവത്തിന്റെ സത്യനിഷ്ഠവെളിപ്പെടുത്താന്‍വേണ്ടി ക്രിസ്തു പരിച്‌ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു.9 കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിനിടയാവുകയും ചെയ്തു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും. അങ്ങയുടെ നാമത്തിനു കീര്‍ത്തനം പാടും.10 മാത്രമല്ല, വിജാതീയരേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആനന്ദിക്കുവിന്‍ എന്നും പറയപ്പെട്ടിരിക്കുന്നു.11 സമസ്തവിജാതീയരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; സമസ്ത ജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെ എന്നു മറ്റൊരിടത്തും പറഞ്ഞിരിക്കുന്നു.12 ജസ്‌സെയില്‍നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും; വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയംചെയ്യും; വിജാതീയര്‍ അവനില്‍പ്രത്യാശവയ്ക്കും എന്ന് ഏശയ്യായും പറയുന്നു.13 പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!

പൗലോസിന്റെ ശുശ്രൂഷ

14 സഹോദരരേ, നിങ്ങള്‍ നന്‍മയാല്‍ പൂരിതരും എല്ലാ അറിവും തികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.15 ദൈവം എനിക്കു നല്‍കിയ കൃപയാല്‍ ധൈര്യത്തോടെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍വേണ്ടിയാണു നിങ്ങള്‍ക്കു ഞാന്‍ എഴുതിയത്.16 ദൈവത്തിന്റെ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാല്‍ പവിത്രീ കൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നു.17 അതുകൊണ്ട്, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച് എനിക്ക് യേശുക്രിസ്തുവില്‍ അഭിമാനിക്കാന്‍ കഴിയും.18 വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാന്‍ വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല.19 തന്നിമിത്തം, ഞാന്‍ ജറുസലെം തുടങ്ങി ഇല്ലീ റിക്കോണ്‍വരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി.20 അങ്ങനെ മറ്റൊരുവന്‍ സ്ഥാപിച്ച അടിസ്ഥാനത്തിന്‍മേല്‍ പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത് സാഹം കാണിച്ചു.21 ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും. അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അവനെ മന സ്‌സിലാക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.

റോമാ സന്ദര്‍ശന പരിപാടി

22 മുന്‍പറഞ്ഞകാരണത്താലാണ് നിങ്ങളുടെ അടുക്കല്‍ വരുന്നതിന് എനിക്കു പലപ്പോഴും തടസ്‌സം നേരിട്ടത്.23 ഇപ്പോഴാകട്ടെ, എനിക്ക് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്ത നത്തിനുള്ള സാധ്യതയൊന്നുമില്ല. നിങ്ങളുടെയടുക്കല്‍ വരാന്‍ പല വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.24 അതുകൊണ്ട്, സ്‌പെയിനിലേക്കുള്ളയാത്രയ്ക്കിടയില്‍ നിങ്ങളെ കാണാമെന്നും നിങ്ങളുടെ സഹവാസം ഞാന്‍ കുറെക്കാലം ആസ്വദിച്ചതിനുശേഷം നിങ്ങള്‍ എന്നെ അങ്ങോട്ടുയാത്രയാക്കുമെന്നും പ്രതീക്ഷിക്കുന്നു.25 ഇപ്പോള്‍ ഞാന്‍ വിശുദ്ധരെ സഹായിക്കാന്‍ ജറുസലെമിലേക്കു പോവുകയാണ്.26 എന്തെന്നാല്‍, ജറുസലെമിലെ വിശുദ്ധ രില്‍ നിര്‍ധനരായവര്‍ക്കു കുറെ സംഭാവനകൊടുക്കാന്‍മക്കെദോനിയായിലും അക്കായിയായിലും ഉള്ളവര്‍ സന്‍മനസ്‌സു പ്രകടിപ്പിച്ചിരിക്കുന്നു.27 അവര്‍ അതു സന്തോഷത്തോടെയാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്. എന്തെന്നാല്‍, അവരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുകാരായ വിജാതീയര്‍ ഭൗതികകാര്യങ്ങളില്‍ അവരെ സഹായിക്കേണ്ടതാണ്.28 അതുകൊണ്ട്, ഞാന്‍ ഈ ജോലി പൂര്‍ത്തിയാക്കുകയും ശേഖരിച്ചത് അവരെ ഏല്‍പിക്കുകയും ചെയ്തിട്ട് നിങ്ങളുടെയടുത്തു വന്ന്, ആ വഴി സ്‌പെയിനിലേക്കു പോകും.29 ഞാന്‍ അവിടെ വരുന്നതു ക്രിസ്തുവിന്റെ സ മ്പൂര്‍ണമായ അനുഗ്രഹത്തോടുകൂടെയായിരിക്കും എന്ന് എനിക്കറിയാം.30 സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ആത്മാവിന്റെ സ്‌നേഹത്തിന്റെയുംപേരില്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥനകളില്‍ എന്നോടൊപ്പം നിങ്ങളും ഉത്‌സുകരായിരിക്കണം.31 അതുയൂദയായിലുള്ള അവിശ്വാസികളില്‍നിന്നു ഞാന്‍ രക്ഷപെടുന്നതിനും ജറുസലെമിലെ എന്റെ ശുശ്രൂഷ വിശുദ്ധര്‍ക്കു സ്വീകാര്യമാകുന്നതിനുംവേണ്ടിയാണ്.32 അങ്ങനെ ദൈവഹിതമനുസരിച്ച് ഞാന്‍ സന്തോഷപൂര്‍വം നിങ്ങളുടെ അടുത്തെത്തുകയും നിങ്ങളുടെ സഹവാസത്തില്‍ ഉന്‍മേഷഭരിതനാവുകയും ചെയ്യും.33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! ആമേന്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment