2 Corinthians Chapter 12 | 2 കോറിന്തോസ്, അദ്ധ്യായം 12 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 12

ദര്‍ശനങ്ങളും വെളിപാടുകളും

1 എനിക്ക് ആത്മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.2 പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.3 ഈ മനുഷ്യന്‍ പറുദീസായിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം – ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.4 അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന്‍ കേട്ടു.5 ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.6 ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ത്തന്നെ ഞാന്‍ ഒരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന് ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.7 വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതന്‍.8 അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു.9 എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.10 അതുകൊണ്ട്, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്.

പൗലോസിന്റെ വ്യഗ്രത

11 ഞാന്‍ ഒരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണ് അതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്‌സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല.12 തെളിവുകളോടും അദ്ഭുതങ്ങളോടും ശക്തികളോടും കൂടെ എല്ലാത്തരത്തിലുമുള്ള സഹനങ്ങളിലും ഒരു അപ്പസ്‌തോലനു ചേര്‍ന്ന അടയാളങ്ങള്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ടു.13 ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിത്തീര്‍ന്നിട്ടില്ല എന്നതിലൊഴികെ മറ്റെന്തിലാണ് നിങ്ങള്‍ക്കു മറ്റു സഭകളെക്കാള്‍ കുറവുവന്നിട്ടുള്ളത്? ആ അപരാധം എന്നോടു ക്ഷമിക്കുവിന്‍!14 ഇ താ, ഞാന്‍ മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിരിക്കുകയില്ല. എന്തെന്നാല്‍, ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ്, നിങ്ങള്‍ക്കുള്ളതല്ല. മക്കള്‍ മാതാപിതാക്കന്‍മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച് മാതാപിതാക്കന്‍മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.15 ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെല വഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങള്‍ എന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?16 ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നു നിങ്ങള്‍ സമ്മതിക്കുമെങ്കിലും, നിങ്ങളെ കബളിപ്പിച്ച് സൂത്രത്തില്‍ വശപ്പെടുത്തുകയായിരുന്നുവെന്നു നിങ്ങള്‍ പറയുന്നു.17 ഞാന്‍ നിങ്ങളുടെ അടുത്തേക്കയച്ച ആരെങ്കിലും വഴി ഞാന്‍ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ?18 തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അവന്റെ കൂടെ ആ സഹോദരനെയും അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.19 ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ ഞങ്ങളെത്തന്നെന്യായീകരിക്കുകയായിരുന്നുവെന്നാണോ ഇത്രയും കാലം നിങ്ങള്‍ വിചാരിച്ചിരുന്നത്? പ്രിയപ്പെട്ടവരേ, ഞങ്ങള്‍യഥാര്‍ഥത്തില്‍ നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി ദൈവസമക്ഷം സമസ്തവും ക്രിസ്തുവിലാണ് പ്രസംഗിച്ചിരുന്നത്.20 ഒരു പക്‌ഷേ ഞാന്‍ വരുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ നിങ്ങളെയും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ എന്നെയും കാണാതിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്‌സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്ഥതയും ആയിരിക്കുമോ കണ്ടെത്തുന്നത്?21 ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ എന്റെ ദൈവം എന്നെ നിങ്ങളുടെ മുമ്പില്‍ എളിമപ്പെടുത്തുമോ എന്ന് എനിക്കു ഭയമുണ്ട്. നേരത്തേ പാപം ചെയ്തവരും, എന്നാല്‍ തങ്ങളുടെ അശുദ്ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്തിയെക്കുറിച്ചും പശ്ചാത്തപിക്കാത്ത വരുമായ അനേകരെ ഓര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment