March Devotion, March 15

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനഞ്ചാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു”
(ലൂക്കാ 4:22).

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

ആത്മനാ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു എന്ന്‍ ഗിരിപ്രഭാഷണത്തില്‍ ക്രിസ്തുനാഥന്‍ അരുളി ചെയ്യുകയുണ്ടായി. ‘ദരിദ്രര്‍ ഭാഗ്യവാന്മാര്‍’ എന്നല്ല ക്രിസ്തുനാഥന്‍ അരുളിച്ചെയ്തത്. എങ്കില്‍ ഇന്ന് ദാരിദ്ര്യം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാവുകയില്ലായിരുന്നു. ഈശ്വരവിശ്വാസമില്ലാത്ത ഒരു തലമുറയ്ക്ക് ദാരിദ്ര്യം ഏറ്റവും വലിയ ശാപമാണ് എന്ന ജ്ഞാനം എന്ന വിശുദ്ധ ഗ്രന്ഥം നമ്മോടു പ്രസ്താവിക്കുന്നു. ദാരിദ്ര്യത്തിലും എപ്രകാരം സന്തുഷ്ടമായ ഒരു ജീവിതം നയിക്കണമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശജനായിരിന്നുവെങ്കിലും ദരിദ്രനായിരുന്നു. തൊഴില്‍ ചെയ്താണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ അദ്ദേഹം സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. വിശുദ്ധ യൌസേപ്പ് പിതാവില്‍ ആശ്രയിക്കുന്ന പക്ഷം നമ്മുടെ ദാരിദ്രാവസ്ഥകള്‍ക്ക് മാറ്റമുണ്ടാകും.

നാം ദരിദ്രരെ സഹായിക്കുന്നത് യൗസേപ്പിതാവിന് പ്രീതിജനകമാണ്. അനേകം അനുഗ്രഹങ്ങള്‍ വി. യൗസേപ്പ് അവര്‍ക്ക് നല്‍കും. കേരളത്തില്‍ ‘മുത്തിയൂട്ട്‌’ എന്നൊരു പൗരാണികമായ ആചാരം നിലനില്‍ക്കുന്നുണ്ട്. അപ്രകാരമുള്ള സല്‍കൃത്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണല്ലോ ഇന്നും ആ പാരമ്പര്യം നിലനില്‍ക്കുന്നത്. ദരിദ്രരിലും രോഗികളിലും ആതുരരിലും മിശിഹായെതന്നെ ദര്‍ശിച്ചു കൊണ്ട് അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണ് മിശിഹാ നമുക്ക് നല്‍കിയിരിക്കുന്ന ആഹ്വാനം. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി. യൗസേപ്പ് വാത്സല്യപൂര്‍വ്വം സഹായങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ചില അവസരങ്ങളില്‍, പ്രച്ഛന്ന വേഷത്തില്‍ അദ്ദേഹം അനാഥ ശാലകളിലും സന്യാസ ഭവനങ്ങളിലും സഹായം എത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

സംഭവം
🔶🔶🔶🔶

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ മാരകമായ ഒരു സാംക്രമിക രോഗം പടര്‍ന്നുപിടിച്ചു. നിരവധി ആളുകള്‍ രോഗം നിമിത്തം മരണമടഞ്ഞു. ആശുപത്രികള്‍ രോഗികളെ ക്കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും മരിക്കുന്ന ആളുകള്‍ക്കു കണക്കില്ല. ശ്മശാനങ്ങളില്‍ ശവശരീരം മറവു ചെയ്യാനുള്ള ഇടം പോലും ശേഷിച്ചില്ല. ഗവണ്മെന്‍റെ് തലത്തിലും നഗര സഭാ തലത്തിലും സാംക്രമിക രോഗം തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ നോര്‍മണ്ടി പ്രൊവിന്‍സില്‍ ഒരു മനുഷ്യജീവന്‍ പോലും അവശേഷിക്കുകയില്ല എന്നത് അധികാരികള്‍ക്ക് ബോധ്യമായി.

ഈ വിപത്സന്ധിയില്‍ ദൈവസമക്ഷം തങ്ങളെത്തന്നെ സമര്‍പ്പിച്ച് ഈ മാരകവിപത്തില്‍ നിന്നും രക്ഷ നേടുവാന്‍ എല്ലാവരും ആഗ്രഹിച്ചു. അവിടെയുള്ള വി. പത്രോസിന്‍റെ ദേവാലയത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമ ഭക്തനായ വൈദികന്‍, നോര്‍മണ്ടിയിലെ ജനങ്ങള്‍ക്കെല്ലാം സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു. ഭക്തനും വിനീതനുമായ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ചു. തങ്ങളെ വി. യൗസേപ്പിന് സമര്‍പ്പിച്ചു; നാട്ടില്‍ കൊടുങ്കാറ്റു പോലെ പടര്‍ന്നുപിടിച്ച മഹാരോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യണമെന്നു യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അധികം വൈകാതെ തന്നെ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ നിന്നും പാടേ മാറി. ഈ അത്ഭുതം ജനങ്ങള്‍ക്ക് വിശുദ്ധ യൗസേപ്പിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി.

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ ദാരിദ്ര്യ ദുഃഖത്താല്‍ വേദനയനുഭവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ദരിദ്രരിലും പരിത്യക്തരിലും രോഗികളിലും മിശിഹായെത്തന്നെ ദര്‍ശിക്കുവാനും അവരെ സഹായിക്കുവാനും വേണ്ടി സന്നദ്ധതയും ത്യാഗമനോഭാവവും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അങ്ങേ മാതൃകയനുസരിച്ചു ഞങ്ങള്‍ ദാരിദ്ര്യ ക്ലേശങ്ങളെയും രോഗത്തേയും അതുപോലുള്ള ബുദ്ധിമുട്ടുകളേയും ദൈവതിരുമനസ്സിനു വിധേയമായി സമചിത്തതയോടെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നല്‍കണമെ.

 

ജപം
🔶🔶

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
ദരിദ്രരുടെ ആശ്രയമായ മാര്‍ യൗസേപ്പേ, ദരിദ്രരെ സഹായിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 1️⃣5️⃣⚜️⚜️⚜️⚜️
വിശുദ്ധ ലൂയിസ് ഡീ മരിലാക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

രാജധാനിയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്ന ആന്റണി ലെ ഗാര്‍സിനെയായിരുന്നു വിശുദ്ധ ലൂയിസ് ഡി മരില്ലാക്ക്, വിവാഹം ചെയ്തിരുന്നത്. 1625-ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ലൂയിസ് ഡി മരില്ലാക്ക്, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവര്‍ത്തകയായി തീര്‍ന്നു. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഇടക്കിടെ അവിടം സന്ദര്‍ശിക്കുകയും വിശുദ്ധയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ‘മാഡമോയിസെല്ലെ ലെ ഗാര്‍സ്’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന വിശുദ്ധ, വിശുദ്ധ വിന്‍സെന്റ് ഡി പോളിനൊപ്പം ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീ സഭയുടെ സഹ-സ്ഥാപകയായി തീര്‍ന്നു. രോഗികളുടെ മുറികള്‍ അവരുടെ ആശ്രമങ്ങളും, ഇടവക ദേവാലയം അവരുടെ ചാപ്പലും, നഗരത്തിലെ തെരുവുകള്‍ അവരുടെ കന്യകാമഠങ്ങളുമായിതീര്‍ന്നു.

പ്രസ്തുത സഭയിലെ സന്യാസിനീ ജീവിതസമ്പ്രദായത്തിന്റെ പ്രാഥമിക നിയമാവലിയുടെ കരട് രൂപം തയ്യാറാക്കിയത്‌ ലൂയിസ് ഡി മരില്ലാക്കായിരിന്നു. അവളുടെ ബുദ്ധികൂര്‍മ്മതയും, സഹതാപവും ആ സന്യാസിനീ സഭയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അവിടത്തെ സന്യാസാര്‍ത്ഥിനികളുടെ പരിശീലനത്തിന്റേയും, ആത്മീയ പോഷണത്തിന്റെയും ഉത്തരവാദിത്വത്തിന്റെ ഭൂരിഭാഗവും വിശുദ്ധയുടേ ചുമലിലായിരുന്നു. വിശുദ്ധ മരിക്കുന്ന സമയത്ത് നാല്‍പ്പതില്‍ കൂടുതല്‍ കന്യകാസ്ത്രീ മഠങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നു.

കൂടാതെ പാരീസിലെ 26-ഓളം ഇടവകകളിലായി രോഗികളേയും, പാവപ്പെട്ടവരേയും ശുശ്രൂഷിക്കുകയും, നൂറുകണക്കിന് അഗതികളായ സ്ത്രീകള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. ഇതിനു പുറമേ വേറെ നിരവധി സംരംഭങ്ങള്‍ ലൂയിസ് ഡി മരില്ലാക്കിന്‍റെ കീഴില്‍ ഉണ്ടായിരുന്നു. വിശുദ്ധ ലൂയിസ് ഡി മരില്ലാക്ക് ശാരീരികമായി ബലഹീനയായിരിന്നെങ്കിലും അവളുടെ അപാരമായ സഹനശക്തിയും, നിസ്വാര്‍ത്ഥമായ ദൈവഭക്തിയും, വിശുദ്ധ വിന്‍സെന്റ് ഡി പോളിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളില്‍ അളവില്ലാത്തവിധം സഹായിക്കുകയും, അദ്ദേഹത്തിനു ധൈര്യം പകരുകയും ചെയ്തിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഈശോയുടെ 72 ശിഷ്യന്മാരിലൊരാളായ അരിസ്റ്റോബുളൂസ്‍

2. ഈശോയുടെ ഹൃദയം കുത്തിത്തുറന്ന പടയാളിയായ ലൊഞ്ചിനൂസ്

3. മൊറാവിയായിലെ ക്ലെമന്‍റ് മേരിഹോഫ് ബോവെയര്‍

4. ലെയോക്രീഷ്യ

5. റോമയിലെ മാഞ്ചിയൂസ്

6. തെസലോനിക്കായിലെ മട്രോണ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല.. (യോഹന്നാൻ : 15/13)

ക്രൂശിതനായ എന്റെ ഈശോയേ.. മനുഷ്യർ കാണുന്നതും ലോകം അംഗീകരിക്കുന്നതുമായ പ്രായശ്ചിത്ത പ്രവർത്തികളെക്കാൾ ദൈവം വിലമതിക്കുന്ന ആത്മപുണ്യങ്ങളും.. സുകൃതവഴികളും അഭ്യസിച്ചു കൊണ്ട് തപസ്സു കാലത്തിന്റെ ഈ പരിശുദ്ധമായ ദിനങ്ങളിൽ അങ്ങയോടൊപ്പം യാത്ര ചെയ്യാനുള്ള കൃപ യാചിച്ചണയുന്നു.. ജീവിതത്തിലെ അപ്രതീക്ഷിതമായ ചില വേർപാടുകളിലും.. ദുരിതങ്ങളുടെ സങ്കടപ്പെയ്ത്തിലും ജീവിതഭാരങ്ങളുടെ കുരിശു ചുമന്നു കൊണ്ട് തനിയേ മുന്നോട്ടു നീങ്ങാൻ ചിലപ്പോഴൊക്കെ ഞങ്ങൾ നിർബന്ധിതരായി തീരാറുണ്ട്..സ്നേഹിതരെന്ന നാട്യത്തോടെയും സഹായികളെന്ന ഭാവത്തോടെയും ചിലരുടെ കരങ്ങൾ ഞങ്ങളുടെ കുരിശിന്റെ ഓരത്തേക്ക് നീളാറുമുണ്ട്.. എന്നാൽ അതൊരിക്കലും ഞങ്ങളോടുള്ള സ്നേഹമോ സഹതാപമോ കൊണ്ടല്ലെന്നും.. കൂടെ നിന്നു കൊണ്ടു വഞ്ചിക്കാനും.. മാനസികമായി തളർത്താനുമുള്ള സ്വാർത്ഥത താല്പര്യം കൊണ്ടായിരുന്നുവെന്നും തിരിച്ചറിയുമ്പോഴേക്കും അവരെ വിശ്വസിച്ചു പങ്കുവച്ച ഞങ്ങളുടെ സ്നേഹത്തിന്റെ മുറിവടയാളങ്ങളിൽ നിന്നും രക്തം കിനിയുന്നുണ്ടാവാം..

ഈശോയേ.. മുറിവേൽപ്പിക്കപ്പെട്ട ഞങ്ങളുടെ വിശ്വാസങ്ങളോടെയും.. ഈ ലോകത്തിന്റെ മുൻപിൽ നിസാരരും നിസ്സഹായരുമായി തീർന്ന ഹൃദയഭാരങ്ങളോടെയും ഞങ്ങളിതാ അവിടുത്തെ തിരുക്കുരിശിന്റെ ചാരെ അഭയം പ്രാപിച്ചണയുന്നു.. ഞങ്ങളുടെ വിലാപസ്വരം കേട്ട് അവിടുന്ന് ഞങ്ങളോടു കരുണ കാണിക്കുകയും.. അവിടുത്തെ സമാശ്വാസത്താൽ ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്യണമേ.. എല്ലാറ്റിലുമുപരി വിശുദ്ധ കുരിശിന്റെ ശക്തിയാൽ ഞങ്ങളുടെ ആത്മാവിനു കരുത്തും ശരീരത്തിനു ബലവും.. മനസ്സിനു ദൃഢതയും നൽകി അനുഗ്രഹിക്കാൻ കനിവുണ്ടാവുകയും ചെയ്യണമേ..

മാർ യൗസേപ്പിതാവേ.. ഞങ്ങൾ കുരിശുകൾ സഹിച്ച് ഈശോയെ അനുഗമിക്കുവാൻ സഹായിക്കേണമേ.. ആമേൻ .

Advertisements

മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്‌ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല.
ജ്‌ഞാനം 9 : 6

അങ്ങയുടെ പ്രകാശവും സത്യവും
അയയ്‌ക്കണമേ! അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്‌ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.
അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്‌ദമായദൈവത്തിങ്കലേക്കുതന്നെ;
ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട്‌അങ്ങയെ ഞാന്‍ സ്‌തുതിക്കും.
എന്റെ ആത്‌മാവേ,നീ എന്തിനു വിഷാദിക്കുന്നു,നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‌ക്കുക.
എന്റെ സഹായവും ദൈവവുമായ
അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.
സങ്കീര്‍ത്തനങ്ങള്‍ 43 : 3-5

Advertisements

എല്ലാ ജ്‌ഞാനവും ദൈവഭക്‌തിയിലടങ്ങുന്നു;
പ്രഭാഷകന്‍ 19 : 20

ജ്‌ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്‌.
പ്രഭാഷകന്‍ 19 : 21

തിന്‍മയിലുള്ള അറിവു ജ്‌ഞാനമല്ല;
പാപികളുടെ ഉപദേശം വിവേകരഹിതമാണ്‌.
പ്രഭാഷകന്‍ 19 : 22

നിന്‌ദ്യമായ സാമര്‍ഥ്യവും ഉണ്ട്‌;
ജ്‌ഞാനമില്ലാത്തതുകൊണ്ടുമാത്രംഭോഷനായിരിക്കുന്നവനുമുണ്ട്‌.
പ്രഭാഷകന്‍ 19 : 23

നിയമം ധിക്കരിക്കുന്ന ബുദ്‌ധിമാനെക്കാള്‍ ഭേദമാണ്‌ ദൈവഭയമുള്ള ബുദ്‌ധിഹീനന്‍.
പ്രഭാഷകന്‍ 19 : 24

Advertisements

നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10

പീഡിപ്പിക്കപ്പെട്ടവളും മനസ്‌സുല ഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്‌ദ്രനീലംകൊണ്ട്‌ അടിസ്‌ഥാനമിട്ട്‌ അഞ്‌ജനക്കല്ലുകൊണ്ട്‌ നിന്നെ ഞാന്‍ നിര്‍മിക്കും.
ഏശയ്യാ 54 : 11

ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്‌മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്‌നംകൊണ്ടും നിര്‍മിക്കും.
ഏശയ്യാ 54 : 12

കര്‍ത്താവ്‌ നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും.
ഏശയ്യാ 54 : 13

നീതിയില്‍ നീ സുസ്‌ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.
ഏശയ്യാ 54 : 14

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment