ജപമാല ധ്യാനം – 15
നഗ്നതയിൽ അശ്ളീലമുണ്ടോ? എണ്ണയിട്ടുഴിഞ്ഞ് ഒരു മൂളിപ്പാട്ടോടെ കുഞ്ഞിനെ കുളിപ്പിച്ച് തുവർത്തിയെടുക്കുന്ന ഒരമ്മയും അതു പറയുമെന്നു തോന്നുന്നില്ല. സർവ ദൈവങ്ങളെയും ധ്യാനിച്ച് ഓപ്പറേഷൻ മേശയിലെ രോഗിയെ സമീപിക്കുന്ന ഒരു ഡോക്ടറും അതു പറയില്ല. വിവാഹത്തിന്റെ നിർമല രാത്രികളിൽ ആരുമത് തന്റെ ഇണയോട് പറയുമെന്നും തോന്നുന്നില്ല.
മേൽ സൂചിപ്പിക്കുന്ന നഗ്നത നിഷ്കളങ്കതയാണ്. അപരനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തുറവിയാണ്. ആദ്യ പുരുഷനും സ്ത്രീയും നഗ്നരായിരുന്നുവെന്ന് ബൈബിൾ. ദൈവത്തിനു മുന്നിൽ വരാൻ അതൊരു തടസമായിരുന്നില്ലത്രേ, മനസിൽ കലർപ്പു വീഴുവോളം… നിഷ്കളങ്കതയിൽ കലർപ്പു വീണശേഷമാണ് തങ്ങളുടെ തന്നെ നഗ്നത അവർക്ക് അശ്ളീലമാകുന്നത്.
ഒരാളെ അവമാനിക്കാൻ ഏറ്റവും നല്ല വഴി അയാളെ വിവസ്ത്രനാക്കലാണ് എന്നു ചിന്തിച്ചു പോകുന്ന, മനസ്സിൽ കലർപ്പു പടർന്ന മനുഷ്യരെയാണ് ജപമാലയുടെ ദു:ഖ രഹസ്യങ്ങളിൽ അഞ്ചാമിടത്ത് കാണുന്നത്. ക്രിസ്തുവിന്റെ വസ്ത്രമുരിഞ്ഞ് അവനെ പച്ചക്ക് കുരിശിൽ തൂക്കിയിടുമ്പോൾ, വെളിവാക്കപ്പെടുന്ന നഗ്നതയുടെ ലജ്ജാഭാരമാണോ, കൈകളിൽ തുളഞ്ഞു കയറിയ ആണിയുടെ വേദനയാണോ അവനെ കൂടുതൽ മുറിപ്പെടുത്തുക എന്നറിയാൻ കൗതുകപ്പെട്ട സാഡിസ്റ്റുകൾ…! കുരിശിലെ നഗ്നത കണ്ട ആർക്കും അതിലൊരു അശ്ളീലം തോന്നിയിട്ടില്ല, അന്നും ഇന്നും. കാരണം അപ്പന്റെ പക്കലേക്ക് കൈ നീട്ടി നിൽക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കത ആ ശരീരത്തിലപ്പോഴും ബാക്കി നിൽക്കുന്നു. “പിതാവേ അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു ” എന്ന പ്രാർത്ഥനയോടെ.
ആത്മാവിന്റെ നിഗൂഢതകൾ നഗ്നമാക്കപ്പെടുന്ന ഒരു ദിനമുണ്ടാകും എന്ന ഓർമ്മപ്പെടുത്തലുണ്ട് വി. ഗ്രന്ഥത്തിൽ. കുറ്റവാളിയായി പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ വീഴ്ചകളെ എണ്ണിപ്പറഞ്ഞും വിസ്തരിച്ചും ട്രോളിറക്കിയും പരിഹസിച്ചും കൊണ്ടാടുന്ന കാലമാണിത്. അപരന്റെ നിഗൂഢതകൾ നഗ്നമാക്കപ്പെടുന്നതിലെ ആഘോഷം. മത്തായി ശ്ളീഹ 25-ാം അധ്യായത്തിൽ പറയുന്നത് സത്യമെങ്കിൽ എല്ലാവരും നഗ്നരാക്കപ്പെടുന്ന ഒരു ദിനം വരാനുണ്ട്. ജന്റിൽമാൻ വിളിപ്പേരുള്ള കുപ്പായങ്ങൾക്ക് എന്തെങ്കിലും മറയ്ക്കാനാകുമോ അന്ന്?
തിരിച്ചു വരുന്നത് വീണ്ടുമൊരു കുഞ്ഞിലേക്കാണ്. അച്ഛന്റെയോ അമ്മയുടെയോ കണ്ണിലേക്ക് മാത്രം നോക്കി നടക്കുമ്പോൾ ഉടലിനെക്കുറിച്ചുള്ള നഗ്ന വിചാരങ്ങൾ അവനെ നാണിപ്പിക്കുന്നില്ല. ചുറ്റുവട്ടം അവനെ അലോസരപ്പെടുത്തുന്നില്ല. കാരണം കണ്ണുറപ്പിച്ചിരിക്കുന്നത് തന്നെ രൂപപ്പെടുത്തിയവരിലാണ്. കുരിശിലെ ക്രിസ്തുവിന്റെ കണ്ണുകളും തന്നെ രൂപപ്പെടുത്തിയ വനിലാണ്. ചുറ്റുവട്ടം അലോസരമാകുന്നില്ല. ഉടൽ വിചാരങ്ങളേതുമില്ല.
അലോസരപ്പെടുത്താൻ തുനിയുന്ന ചുറ്റുവട്ടങ്ങളെ, ലജ്ജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കലർപ്പു കലർന്ന മനസുകളെ, ആസക്തമായ ഉടൽ വിചാരങ്ങളെ അവഗണിക്കുവാൻ കഴിയുവോളം കണ്ണ് ഉറപ്പിച്ചിട്ടുണ്ടോ രൂപപ്പെടുത്തിയവനിൽ.?
Source: WhatsApp
Author: Unknown



Leave a comment