പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് ആയി ഇറ്റലിക്കാരനായ ആർച്ച്ബിഷപ് ക്ലാവുദിയോ ഗുജെറോത്തിയെ (ക്ലൗഡിയോ ഗുഗെറോത്തി) ഫ്രാൻസിസ് പാപ്പ നിയമിച്ചു.
79 വയസ്സുള്ള കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി സ്ഥാനം ഒഴിയുന്നതിനാൽ ആണ് 67 വയസ്സുള്ള ആർച്ച് ബിഷപ്പ് ക്ലാവുദിയോ (ക്ലോഡിയോ) ഈ സ്ഥാനത്തേയ്ക്ക് നിയമിതനായത്. 1955-ൽ ഇറ്റലിയിലെ വെറോണയിൽ ജനിച്ച ഇദ്ദേഹം 1982-ൽ മെയ് 29ന് പൗരോഹിത്യം സ്വീകരിച്ചു. വെനീസിലെ “കാ ‘ഫോസ്കറി” യൂണിവേഴ്സിറ്റിയിൽ നിന്ന് പൗരസ്ത്യ ഭാഷകളിലും സാഹിത്യത്തിലും ബിരുദം നേടി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് അഥീനിയം സെന്റ്. അൻസെൽമോയിൽ നിന്ന് പാസ്റ്ററൽ ലിറ്റർജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓറിയന്റൽ എക്ലെസിയാസ്റ്റിക് സയൻസസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വെനീസ്, പാദുവ, റോം എന്നിവിടങ്ങളിലെ സർവകലാശാലകളിലും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
1985-ൽ അദ്ദേഹം വത്തിക്കാനിലെ, ഓറിയന്റൽ ചർച്ചുകൾക്കായുള്ള കോൺഗ്രിഗേഷനിൽ ജോലി ചെയ്തു; 1997 ഡിസംബർ 17-ന് മാർപ്പാപ്പ നാൽപ്പത്തിരണ്ടുകാരനായ അദ്ദേഹത്തെ അതേ കോൺഗ്രിഗേഷന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചു. 2002-ൽ ജോൺ പോൾ രണ്ടാമന്റെ കൈകളാൽ മെത്രാഭിഷേകം നേടി.
ബെനഡിക്റ്റ് പാപ്പായുടെ കാലത്ത് ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള അപ്പോസ്‌തോലിക് ന്യൂൺഷ്യോയായും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ 2015-ൽ ഉക്രെയ്‌നിലേക്കും പിന്നീട് 2020-ൽ ഗ്രേറ്റ് ബ്രിട്ടനിലേക്കും അപ്പോസ്‌തോലിക് ന്യൂൺഷ്യോയായി അയച്ചു. വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ ഗ്രേറ്റ് ബ്രിട്ടനിൽ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരികയാണ് പുതിയ നിയമനം. ഒരു എഴുത്തുകാരൻ കൂടിയാണ് ആർച്ച് ബിഷപ്പ് ക്ലാവുദിയോ.
സി. സോണിയ തെരേസ് ഡി. എസ്. ജെ



Leave a comment