ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം.
ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തു കൊണ്ടു ലോകമെമ്പാടുമുള്ള വൈദികർക്കു എഴുതി: “സഭയ്ക്കു വേണ്ടി മാത്രമല്ല, മാനവരാശി മുഴുവനുവേണ്ടിയും കരകവിഞ്ഞൊഴുകുന്ന ദൈവകൃപയെ പ്രതിനിധാനം ചെയ്യുന്നവരാണു വൈദികർ. ഓരോ പുരോഹിതനും അപരനു വേണ്ടിയുള്ള ദൈവത്തിന്റെ മനുഷ്യനാണ്.” ഭൂമിയിൽ വസിക്കുന്നവരെങ്കിലും സ്വർഗ്ഗത്തിലെ സംഗതികൾ പരികർമ്മം ചെയ്യുവാൻ ഏല്പിക്കപ്പെട്ടവരാണ് എല്ലാ വൈദീകരും.
സമർപ്പിത വൈദികരില്ലതെ ഈശോയുമായുള്ള ബന്ധം സ്ഥാപിക്കാൻ ദൈവജനത്തിനു സാധിക്കുകയില്ല. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ പറഞ്ഞു, “യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:20)” ഈശോ ഈ വാഗ്ദാനം വിസ്മയകരമായ രീതിയിൽ പാലിക്കുന്നു അതാണു വിശുദ്ധ കുർബാന. ദിവ്യകാരുണ്യം വെറുമൊരു അപ്പമല്ല, അതു ഈശോ തന്നെയാണ്. ദിവ്യകാരുണ്യം നമുക്കു തരാൻ വൈദികർ വേണം. ദിവ്യകാരുണ്യത്തിലൂടെ മാത്രമേ ഈശോയുമായി യഥാർത്ഥ ബന്ധത്തിലേക്കു വരാൻ നമുക്കു സാധിക്കു. ഈ കാലത്ത് ഈശോയുടെ ജീവിക്കുന്ന ഐക്കണാകാൻ സമർപ്പിത വൈദികരെ ആവശ്യമുണ്ട്.
വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യാർത്ഥ സാന്നിധ്യം പ്രഘോഷിക്കുന്ന സമർപ്പിൽ ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്, ഈശോ മിശിഹായുടെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന വൈദീകൻ ഈശോയുടെ മുഖമുള്ളവനായി പരിണമിക്കുന്നു. ഈശോയുടെ സന്ദേശം മനസ്സിലാക്കി ഈശോയെപ്പോലെ ജീവിക്കുന്നവരെയാണ് മനുഷ്യർക്കു ഇന്നാവശ്യം ആ ലക്ഷ്യം പൂർത്തീ കരിക്കുന്നവരാണ് വിശുദ്ധരായ സമർപ്പിത വൈദീകർ .ദൈവത്തിന്റെ അനുകമ്പയുടെ സമ്പൂർണ്ണ കാവ്യമായ ദിവ്യകാരുണ്യത്തിന്റെ ശുശ്രൂഷകരായ വൈദികൻ, അതായിരിക്കണം നമ്മുടെ വ്യക്തിത്വത്തിൻ്റെ പ്രഥമ സവിശേഷത.
വിശുദ്ധ കുർബാന നമ്മുടെ സമർപ്പണ ജീവിതത്തിൻ്റെ ഹൃദയമായിരിക്കുകയാൽ അവൻ്റെ സാന്നിധ്യത്തിൽ ചെലവഴിക്കാനും ദിവ്യകാരുണ്യ ഈശോയുമായുള്ള വ്യക്തിപരമായ ഐക്യം പരിപോഷിപ്പിക്കാനും നമുക്കു എപ്പോഴും ശ്രദ്ധിക്കാം. ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം (priority).
ഫാ. ജയ്സൺ കുന്നേൽ mcbs