ഫ്രാൻസീസ് അസീസി അനുഗ്രഹീത ഓർമ്മ
വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന് ശേഷം മുപ്പത്തിനാലു വർഷങ്ങൾ കഴിഞ്ഞ്, 1260-ൽ ഫ്രാൻസിസ്കൻ സഭ നർബോണിൽ ഒരു ജനറൽ ചാപ്റ്റർ (General Chapter) നടത്തി. ആ സമയത്ത് സഭയുടെ മിനിസ്റ്റർ ജനറൽ ആയിരുന്നത് പിന്നീട് “സഭയുടെ സെറാഫിക് ഡോക്ടർ” എന്നറിയപ്പെട്ട വിശുദ്ധ ബോണവെഞ്ചുറയായിരുന്നു. ആ ജനറൽ ചാച്‌റ്ററിൽ, സഭയുടെ പ്രിയപ്പെട്ട സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം എഴുതണമെന്ന് സഹോദരന്മാർ വിശുദ്ധ ബോണവെഞ്ചുറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം ആ കൃതി പൂർത്തിയാക്കി 1263-ൽ പിസയിൽ നടന്ന ജനറൽ ചാച്‌റ്റിൽ സഹോദരന്മാർക്ക് മുമ്പിൽ ഔപചാരികമായി സമർപ്പിച്ചു.
വിശുദ്ധ ബോണവെഞ്ചുറ തന്റെ ജീവചരിത്രം ഇങ്ങനെ ആരംഭിക്കുന്നു: “അസീസി നഗരത്തിൽ ഫ്രാൻസിസ് എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്റെ ഓർമ്മ അനുഗ്രഹീതമാണ്…”.
1226-ൽ വിശുദ്ധ ഫ്രാൻസിസ് മരിക്കുമ്പോൾ വിശുദ്ധ ബോണവെഞ്ചുറയ്ക്ക് വെറും അഞ്ചു വയസ്സായിരുന്നു. ഫ്രാൻസിസിന്റെ മരണത്തിന് പതിനേഴു വർഷങ്ങൾക്ക് ശേഷം, 1243-ലാണ് അദ്ദേഹം ഫ്രാൻസിസ്കൻ സഭയിൽ ചേർന്നത്. എന്നിരുന്നാലും ബൊണവെഞ്ചൂറ ഫ്രാൻസിസിനെ വളരെ നന്നായി അറിയുന്നവനായി മാറി. ഫ്രാൻസിസിനെക്കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങൾ അദ്ദേഹം കേട്ടു, ഫ്രാൻസിസ്കൻ നിയമം പഠിച്ചു, അദ്ദേഹത്തിന്റെ സഹചാരികളിൽ നിന്ന് കഥകൾ കേട്ടു, അവരുമായി സംസാരിക്കുകയും ഫ്രാൻസിസ് താമസിച്ചിരുന്ന ഏകാന്തവാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. അതിലുപരി, ആ ദരിദ്രനും വിനീതനുമായ മനുഷ്യൻ തന്റെ കാലത്തെ ജനങ്ങളിൽ ഉണ്ടാക്കിയ വലിയ സ്വാധീനം അദ്ദേഹം സ്വന്തം കണ്ണാൽ കണ്ടു. ഇതാകാം “…അവന്റെ ഓർമ്മ അനുഗ്രഹീതമാണ്” എന്ന വാക്കുകൾ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നത്.
എന്തുകൊണ്ടാണ് വിശുദ്ധ ഫ്രാൻസിസിന്റെ ഓർമ്മ “അനുഗ്രഹീതം” എന്ന് വിളിക്കപ്പെട്ടത്? ആളുകൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ സന്തോഷത്തോടെ സംസാരിക്കുന്നു, പ്രചോദനം പ്രാപിക്കുന്നു, ദൈവത്തിലേക്ക് ആകർഷിക്കപെടുന്നു ദാരിദ്ര്യവും ജീവിത ലാളിത്യവും നിറഞ്ഞ ആ മനുഷ്യൻ ഒരു രാജ്യമാത്രമല്ല, ലോകത്തെയും മുഴവൻ മാറ്റിമറിക്കാൻ കഴിയുന്ന കരിസ്മ ഉള്ളവനായിരുന്നു
ഇന്നും, ഏകദേശം എട്ട് നൂറ്റാണ്ടുകൾക്കുശേഷവും വിശുദ്ധ ഫ്രാൻസിസ് സഭയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളായി തുടരുന്നു. അവൻ്റെ ഓർമ്മ ഇന്നും ഹൃദയങ്ങളെ ഉണർത്തുന്നു, ആത്മാർഥത വളർത്തുന്നു, പ്രത്യാശ നൽകുന്നു, വിശുദ്ധിയിലേക്കുള്ള ഒരു വഴികാട്ടിയായി നമുക്കു മുന്നിൽ നിലകൊള്ളുന്നു.
സഭയുടെ സെറാഫിക് ഡോക്ടറായ വിശുദ്ധ ബോണവെഞ്ചുറ ഫ്രാൻസിസിനെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം ആഴത്തിൽ അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെയും ആദ്യ അനുയായികളുടെ അനുഭവങ്ങളിലൂടെയും അദ്ദേഹം ഫ്രാൻസിസിനെ തിരിച്ചറിഞ്ഞു.
വിശുദ്ധ ഫ്രാൻസിസ്, ആദ്യ അനുയായികളുടെ ഹൃദയങ്ങളിൽ ഒരു അനുഗ്രഹീത ഓർമ്മ നൽകി കടന്നുപോയി. ജീവിത സാക്ഷ്യത്തിലൂടെ ഇന്നത്തെ മനുഷ്യരെയും നമ്മൾ അനുഗ്രഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇന്ന് എന്നെ അറിയുന്നവർക്കും വരും വർഷങ്ങളിൽ എന്നെ അറിയാൻ പോകുന്നവർക്കും ഞാൻ ഒരു യഥാർത്ഥ പ്രചോദനമാകാനുള്ള കൃപയ്ക്കായി വിശുദ്ധ ഫ്രാൻസിസേ, എനിക്കായി പ്രാർത്ഥിക്കണമേ.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment