വഴിയേത് ദൈവത്തിൻ്റെതോ? ലോകത്തിൻ്റെതോ?
1. ലൗകീക മഹത്വത്തിന്റെ വിളി
ഫ്രാൻസീസ് അസീസി തടവറയിൽ നിന്നു മോചിതനായി ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കൃത്യമായി പറഞ്ഞാൽ 1205 ലും തന്റെ മുൻ അനുഭവങ്ങൾ കൊണ്ടുണ്ടായ ഭയവും ആശയക്കുഴപ്പവും വേട്ടയാടിയിരുന്നു. ഈ സമയത്താണ് വാൾട്ടർ ഓഫ് ബ്രിയെന്നെ എന്ന സമ്പന്നനായ യുദ്ധാധിപൻ നയിച്ച ഒരു സൈനികയാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണം ഫ്രാൻസിസിന് ലഭിച്ചത്. മാർപാപ്പായിൽ നിന്ന് അന്യായമായി കൈവശപ്പെടുത്തിയിരുന്ന ദക്ഷിണ ഇറ്റലിയിലെ ഭൂപ്രദേശങ്ങൾ തിരികെ പിടിക്കുകയെന്നതായിരുന്നു ഈ യുദ്ധത്തിന്റെ ലക്ഷ്യം. ഇത് പരിശുദ്ധ പിതാവിനുവേണ്ടിയുള്ള ഒരു കുരിശുയുദ്ധമായതിനാൽ, ഫ്രാൻസിസും അദ്ദേഹത്തിന്റെ പിതാവും, ഫ്രാൻസിസ് ഒരു വീരനായകനാകാനുള്ള മികച്ച അവസരമായി കരുതി. ഇതിലൂടെ അവരുടെ കുടുംബത്തിന് ബഹുമാനവും മഹത്വവും ഉയർന്ന സാമൂഹിക സ്ഥാനവും ലഭിക്കും എന്ന് അവർ കരുതി. ഫ്രാൻസിസിന്റെ പിതാവ് അദ്ദേഹത്തിന് ഒരു കുതിരയും നല്ല ആയുധങ്ങളും ഒരു വാളും നൽകി. ലൗകീക വിജയത്തിന്റെ പ്രതീക്ഷയോടെ ഫ്രാൻസിസ് യാത്ര തിരിച്ചു.
2. സ്വപ്നങ്ങളിലൂടെ ദൈവത്തിന്റെ ശബ്ദം
യാത്രക്കിടയിൽ ഫ്രാൻസിസിന് രണ്ട് പ്രധാന സ്വപ്നങ്ങൾ ഉണ്ടായി. ആദ്യ സ്വപ്നത്തിൽ, കുരിശ് അടയാളപ്പെടുത്തിയ ആയുധങ്ങളും വാളുകളും നിറഞ്ഞ ഒരു വലിയ ഹാൾ അദ്ദേഹം കണ്ടു. അവ തനിക്കും തന്റെ സൈനികർക്കുമുള്ളതാണെന്ന് ഒരു ശബ്ദം കേട്ടു. ഇതിലൂടെ താൻ ഒരു മഹാനായ വീരനായകനാകുമെന്ന് ഫ്രാൻസിസ് കരുതി. എന്നാൽ രണ്ടാമത്തെ സ്വപ്നത്തിൽ, ഒരു ശബ്ദം അദ്ദേഹത്തോട് ചോദിച്ചു: നിനക്കായി കൂടുതൽ ചെയ്യാൻ കഴിയുന്നത് ആര്—യജമാനനോ സേവകനോ, സമ്പന്നനോ ദരിദ്രനോ? ഫ്രാൻസിസ് ഉടൻ മറുപടി നൽകി: സമ്പന്നനായ യജമാനൻ. അപ്പോൾ ശബ്ദം വീണ്ടും ചോദിച്ചു: അനന്ത സമ്പത്തുകളുടെ ദൈവത്തെ വിട്ട് നീ എന്തുകൊണ്ട് ഒരു ദുർബലനായ മനുഷ്യനെ പിന്തുടരുന്നു? ദൈവം തനിക്കു ഒരു ആത്മീയ ദൗത്യം നൽകുകയാണെന്ന് പറഞ്ഞു കൊണ്ട്, അസീസിയിലേക്കു മടങ്ങാൻ ഫ്രാൻസിസിനെ ആ ശബ്ദം വിളിച്ചു.
3. ദൈവത്തിന്റെ മഹത്വം തിരഞ്ഞെടുക്കുക
ഉണർന്നപ്പോൾ, ഫ്രാൻസിസ് ദൈവത്തിന്റെ ഇഷ്ടം വ്യക്തമായി തിരിച്ചറിഞ്ഞു. ഒരു നിമിഷം പോലും മടിക്കാതെ, അദ്ദേഹം അസീസിയിലേക്കു മടങ്ങി ദൈവത്തിന്റെ വഴിയന്വേഷിച്ചു. ഫ്രാൻസിസിന് മഹത്വം ആഗ്രഹമായിരുന്നു, എന്നാൽ സത്യമായ മഹത്വം ദൈവത്തെ സേവിക്കുന്നതിലൂടെയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ലോകം വാഗ്ദാനം ചെയ്യുന്ന താൽക്കാലിക ബഹുമാനങ്ങൾ ഉപേക്ഷിച്ച് ദൈവത്തിന്റെ മഹത്തായ വിളി അദ്ദേഹം സ്വീകരിച്ചു. ദൈവത്തിന്റെ ഇഷ്ടം തിരഞ്ഞെടുക്കുമ്പോഴാണ് യഥാർത്ഥ മഹത്വവും സന്തോഷവും ലഭിക്കുന്നതെന്ന് ഫ്രാൻസിസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment