ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 26

ഫ്രാൻസിസ്കൻ ഓർഡറിന്റെ ആദ്യകാലത്ത് സഹോദരന്മാർ വളരെ കുറവായിരുന്നു; സ്ഥിരമായ മഠങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരിക്കൽ ഭക്തിയോടെ വിശുദ്ധ ഫ്രാൻസിസ് സാൻ ജിയാക്കോമോ ഡി ഗാലീഷ്യയിലേക്കൊരു തീർത്ഥയാത്രയ്ക്ക് പുറപ്പെട്ടു. സഹോദരൻ ബെർനാർഡിനെയും ചില സഹോദരന്മാരെയും അദ്ദേഹം കൂടെ കൊണ്ടുപോയി. യാത്രക്കിടെ അവർ വളരെ ഗുരുതരമായി അസുഖബാധിച്ച ഒരു ദരിദ്രനെ കണ്ടു. അവന്റെ ദുരിതം കണ്ടു കരുണയോടെ ഫ്രാൻസിസ് സഹോദരൻ ബെർനാർഡിനോട് അവിടെ താമസിച്ച് രോഗിയെ പരിചരിക്കാൻ പറഞ്ഞു. ബെർനാർഡ് വിനയത്തോടെ ഈ ചുമതല സ്വീകരിച്ചു; ഫ്രാൻസീസും മറ്റു സഹോദരന്മാരും യാത്ര തുടർന്നു.

സാൻ ജിയാക്കോമോയിൽ എത്തിയ ഫ്രാൻസിസ് രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിച്ചു. ദൈവം അദ്ദേഹത്തിന് തന്റെ സഭ ലോകമാകെ വ്യാപിച്ച് അനവധി സഹോദരന്മാരായി വളരുമെന്നു വെളിപ്പെടുത്തി. മടങ്ങിവരുമ്പോൾ ഫ്രാൻസിസ് രോഗി പൂർണ്ണമായും സുഖപ്പെട്ടതായി കണ്ടു. അടുത്ത വർഷം ബെർനാർഡിന് വീണ്ടും തീർത്ഥയാത്ര പോകാൻ അനുവാദം നൽകി; ഫ്രാൻസീസ് വാൽ ദി സ്പൊലേറ്റോയിലേക്ക് മടങ്ങി, സഹോദരന്മാരായ മാസ്സിയോ, ഏലിയാസ് തുടങ്ങിയവരോടൊപ്പം താമസിച്ചു.

ഒരു ദിവസം ഫ്രാൻസിസ് കാട്ടിൽ ഒറ്റയ്ക്ക് പ്രാർത്ഥിക്കുമ്പോൾ, ഒരു യുവയാത്രക്കാരൻ മഠവാതിലിൽ വന്ന് ശക്തമായി വീണ്ടും വീണ്ടും തട്ടി. സഹോദരൻ മാസ്സിയോ വാതിൽ തുറന്ന് ശരിയായ രീതിയിൽ വാതിൽ തട്ടേണ്ടത് എങ്ങനെ എന്നത് പറഞ്ഞു. യാത്രക്കാരൻ സഹോദരൻ ഏലിയാസിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏലിയാസ് കോപത്തോടെ വരാൻ നിരസിച്ചു. ഇത് മാസ്സിയോയെ ആശയക്കുഴപ്പത്തിലാക്കി.

യാത്രക്കാരന്റെ സന്ദേശം ഫ്രാൻസിസിനോട് അറിയിക്കണമെന്ന് പറഞ്ഞപ്പോൾ, പ്രാർത്ഥനയിൽ നിന്നു പോലും നീങ്ങാതെ ഫ്രാൻസിസ് വിശുദ്ധ അനുസരണത്തിന്റെ പേരിൽ ഏലിയാസിനോട് വാതിലിലേക്ക് പോകാൻ കല്പിച്ചു. ഏലിയാസ് അനുസരിച്ചു, പക്ഷേ അവൻ കോപാകുലനായിരുന്നു. യാത്രക്കാരൻ കോപം ആത്മാവിനെ അന്ധമാക്കുന്നതായി അവനു മുന്നറിയിപ്പ് നൽകി. തുടർന്ന്, സുവിശേഷം അനുസരിക്കുന്നവർക്ക് മുന്നിൽ വയ്ക്കുന്ന ഭക്ഷണം കഴിക്കാമോ എന്നും, സുവിശേഷസ്വാതന്ത്ര്യത്തിന് എതിരായ നിയമങ്ങൾ പഠിപ്പിക്കുന്നത് ശരിയാണോ എന്നും ചോദിച്ചു.

ഏലിയാസ് അഹങ്കാരം നിമിത്തം മറുപടി നൽകാൻ നിരസിച്ചു. യാത്രക്കാരൻ തനിക്കു തന്നെ ഉത്തരം അറിയാമെന്ന് പറഞ്ഞു തിരികെപോയി. കോപിതനായ ഏലിയാസ് വാതിൽ അടച്ചു. പിന്നീട്, തന്റെ അഹങ്കാരം മൂലം ദൂതനെ നഷ്ടപ്പെട്ടുവെന്ന് ഏലിയാസ് തിരിച്ചറിഞ്ഞു. ഫ്രാൻസിസ് അവനെ കടുപ്പത്തോടെ ശാസിക്കുകയും അഹങ്കാരത്തിൻ്റെ അപകടത്തെപ്പറ്റി മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു.

അതേ സമയം, ദൂതൻ സഹോദരൻ ബെർനാർഡിന് യാത്രാമധ്യേ പ്രത്യക്ഷപ്പെട്ടു. സമാധാനത്തോടെ അവനെ അഭിവാദ്യം ചെയ്യുകയും വളരെ ആഴമുള്ള നദി ഒരു നിമിഷംകൊണ്ട് കടത്തി തന്റെ ദൈവദൂതസ്വഭാവം വെളിപ്പെടുത്തി അപ്രത്യക്ഷനായി. സന്തോഷത്തോടെ നിറഞ്ഞ ബെർനാർഡ് മടങ്ങിയെത്തി തനിക്കു സംഭവിച്ചകാര്യങ്ങൾ വിശദീകരിച്ചപ്പോൾ തങ്ങളെ സന്ദർശിച്ച അതേ ദൂതനാണെന്ന് അവർ എല്ലാവരും തിരിച്ചറിഞ്ഞു.

ഈ കഥ നമ്മെ പഠിപ്പിക്കുന്നത് വിനയം ദൈവജ്ഞാനം സ്വീകരിക്കുന്നു എന്നും അഹങ്കാരം അതിനെ അകറ്റുകയും ചെയ്യും എന്ന സത്യമാണ്.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment