ഫ്രാൻസീസും സ്വർഗ്ഗീയ ദർശനവും ബാലനും
ഫ്രാൻസിസിന്റെ ജീവിതകാലത്ത് നിഷ്‌കളങ്കനായ ഒരു ബാലൻ സന്യാസസഭയിൽ ചേർന്നു. അവൻ താമസിച്ചിരുന്ന ആശ്രമം വളരെ ചെറുതായിരുന്നു, അതിനാൽ സന്യാസിമാർ ചെറിയ പായിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. ഒരു ദിവസം ഫ്രാൻസിസ് ആ ആശ്രമത്തിലെത്തി. സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം, എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ നേരത്തെ എഴുന്നേറ്റ് പ്രാർത്ഥിക്കാൻ പതിവുപൊലെ, അദ്ദേഹം വിശ്രമിക്കാൻ പോയി.
ബാലനു ഫ്രാൻസിസിന്റെ പരിശുദ്ധ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ ഫ്രാൻസീസ് എഴുന്നേറ്റ് എന്താണ് ചെയ്യുന്നതെന്ന് കാണണമെന്ന് അവൻ തീരുമാനിച്ചു. അതിനായി, ഉറക്കം പിടിക്കാതിരിക്കാനും ഫ്രാൻസിസ് എഴുന്നേൽക്കുമ്പോൾ തനിക്കും അറിയാനുമായി, തന്റെ അരയിൽ കെട്ടിയിരുന്ന കയറിന്റെ അറ്റം ഫ്രാൻസിസിന്റെ കയറിനോട് ബന്ധിച്ചു കെട്ടി. ഇതെല്ലാം വളരെ ശ്രദ്ധയോടെ ബാലൻ ചെയ്തതുകൊണ്ട് ഫ്രാൻസിസ് അതറിഞ്ഞില്ല.
ആ രാത്രി മറ്റ് സന്യാസിമാർ എല്ലാവരും ഗാഢമായി ഉറങ്ങിക്കിടക്കുമ്പോൾ ഫ്രാൻസിസ് എഴുന്നേറ്റു. തന്റെ കയറിനോട് ബാലന്റെ കയർ കെട്ടിയിരിക്കുന്നതായി മനസ്സിലാക്കിയപ്പോൾ, ബാലനെ ഉണർത്താതിരിക്കാൻ അതിനെ ശാന്തമായി അഴിച്ചു. ശേഷം ഫ്രാൻസീസ് ആശ്രമത്തിനടുത്തുള്ള കാട്ടിലേക്കു ഒറ്റയ്ക്കു പോയി. അവിടെ ഒരു ചെറിയ പ്രാർത്ഥനാമുറിയിൽ കയറി പ്രാർത്ഥന ആരംഭിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ബാലൻ ഉണർന്നു. ഫ്രാൻസിസ് ഇല്ലെന്നും കയർ അഴിച്ചിട്ടുണ്ടെന്നും കണ്ടപ്പോൾ, അവൻ വേഗത്തിൽ എഴുന്നേറ്റ് അദ്ദേഹത്തെ തേടി പുറപ്പെട്ടു. കാട്ടിലേക്കുള്ള വാതിൽ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ, ഫ്രാൻസിസ് ആ വഴിയിലായിരിക്കുമെന്ന് കരുതി അവൻ കാട്ടിലേക്കു നടന്നു. ചെറിയ പ്രാർത്ഥനാമുറിയിലേക്ക് അടുത്തപ്പോൾ, അവൻ പലരുടെയും ശബ്ദങ്ങൾ കേട്ടു.
അടുത്തെത്തി നോക്കിയപ്പോൾ അവൻ അതിശയകരമായ ഒരു ദൃശ്യം കണ്ടു. വിശുദ്ധ ഫ്രാൻസിസിനെ ചുറ്റി അതിവിശാലമായ ഒരു പ്രകാശം ഉണ്ടായിരുന്നു. ആ പ്രകാശത്തിനുള്ളിൽ ഈശോ, പരിശുദ്ധ മറിയം, വിശുദ്ധ സ്‌നാപക യോഹന്നാൻ, സുവിശേഷകനായ വിശുദ്ധ യോഹന്നാൻ കൂടാതെ അനേകം ദൂതന്മാരെയും അവർ ഫ്രാൻസിസിനോട് സംസാരിക്കുന്നതും ബാലൻ കണ്ടു. ഈ അത്ഭുത ദർശനം കണ്ടപ്പോൾ അവൻ ഭയത്തിലും അതിശയത്തിലും നിലത്ത് വീണു മരിച്ചവനെപ്പോലെ അനങ്ങാതെ കിടന്നു.
പ്രാർത്ഥന അവസാനിച്ചതിന് ശേഷം ഫ്രാൻസിസ് ആശ്രമത്തിലേക്കു മടങ്ങാൻ എഴുന്നേറ്റു. വഴിയിൽ അദ്ദേഹം നിലത്ത് കിടന്നിരുന്ന ബാലനെ കണ്ടു. അവൻ മരിച്ചുപോയെന്നു കരുതി, വലിയ കരുണയോടെ അവനെ തന്റെ കൈകളിൽ എടുത്ത് നെഞ്ചോട് ചേർത്ത് ചുമന്നു—ഒരു നല്ല ഇടയൻ തന്റെ കുഞ്ഞാടിനെ ചുമക്കുന്നപോലെ.
ബാലൻ ഉറക്കം ഉണർന്ന് അവൻ കണ്ട ദർശനങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഫ്രാൻസിസ് തൻ്റെ ജീവിതകാലത്ത് ഇതിനെപ്പറ്റി ആരോടും പറയരുതെന്ന് അവനോട് നിർദേശിച്ചു.
ആ ബാലൻ പിന്നീട് ദൈവകൃപയിൽ വളർന്നു ഫ്രാൻസിസിനോടുള്ള വലിയ ഭക്തി പുലർത്തി. പിന്നീട് അവൻ ആ സഭയിലെ ഏറ്റവും പ്രശസ്തരായ അംഗങ്ങളിൽ ഒരാളായി. ഫ്രാൻസിസ് മരിച്ചതിന് ശേഷം മാത്രമാണ് അവൻ ഈ അത്ഭുത ദർശനം മറ്റു സഹോദരന്മാരോട് പങ്കുവച്ചത്.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment