തുറവിയോടും ലാളിത്യത്തോടും കൂടി ദിവ്യകാരുണ്യത്തെ സമീപിക്കാം
നിന്‍റെ ദൈവമായ കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിയമാവര്‍ത്തനം 30 : 20
“ഞാൻ ചാപ്പലിൽ പോകുമ്പോഴെല്ലാം നമ്മുടെ നല്ല ദൈവത്തിൻ്റെ സാന്നിധ്യത്തിൽ എന്നെത്തന്നെ സമർപ്പിച്ച് ഞാൻ അവനോടു പറയും : കർത്താവേ ഇതാ ഞാൻ ; ഞാൻ എന്തുചെയ്യണമെന്നു എന്നോടു പറഞ്ഞാലും…
പിന്നീട് എൻ്റെ ദൈവത്തോടു ഹൃദയത്തിലുള്ളതെല്ലാം ഞാൻ പറയും. എൻ്റെവേദനകളും സന്തോഷങ്ങളും ഞാൻ പറയും പിന്നീടു ഞാനവനെ ശ്രവിക്കും. നീ അവനെ ശ്രവിക്കുകയാണങ്കിൽ ദൈവം നിന്നോടു സംസാരിക്കും.നല്ലദൈവത്തോടു നീ സംസാരിക്കുകയും ശ്രവിക്കുകയും വേണം. തുറവിയോടും ലാളിത്യത്തോടും കൂടി ദൈവത്തെ സമീപിക്കുമ്പോൾ അവൻ എപ്പോഴും നമ്മളോടു സംസാരിക്കും.” ഫ്രാൻസിലെ പാരീസിൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിലെ വിശുദ്ധ കാതറിൻ ലബോറയുടെ (Catherine Laboure) വാക്കുകളാണിവ.
1830 നവംബർ 27 തീയതി പരിശുദ്ധ കന്യകാമറിയം കാതറിനു പ്രത്യക്ഷപ്പെട്ടു അത്ഭുത അമലോത്ഭവ മെഡലിൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു. മറിയത്തിന്റെ ദർശനങ്ങൾ എല്ലാം സംഭവിച്ചത് കാതറിൻ പരിശുദ്ധ കുർബാനയുടെ സവിധത്തിൽ ആയിരുന്ന സമയത്താണ് ഒരിക്കൽ മറിയം അവളോടു പറഞ്ഞു ” അൾത്താരയുടെ സവിധത്തിലേക്കു വരിക ഇവിടെ വലിപ്പ ചെറുപ്പമില്ലാതെ ചോദിക്കുന്ന എല്ലാവർക്കും കൃപാമാരി ലഭിക്കും.പ്രത്യേക കൃപകൾ ചോദിക്കുന്നവർക്കു അതു നല്കപ്പെടും.”
ദിവ്യകാരുണ്യസന്നിധാനം ദൈവീക ജീവൻ്റെ നീർച്ചാലാണ്. തിരുസഭയിലേക്കും നമ്മുടെ വ്യക്തി ജീവിതത്തിലേക്കും ദൈവാനുഗ്രഹത്തിൻ്റെ വേലിയേറ്റം സംഭവിക്കുന്നത് അവൾ പരിശുദ്ധ കുർബാനയുടെ മുമ്പിലായിരിക്കുന്ന സമയത്താണ്. വിശുദ്ധ കുർബാനയെ സമീപിക്കുക എന്നാൽ കൃപയുടെ സ്രോതസ്സിലേക്കു അണയുക എന്നാണ്.
വി. കുർബാനയിൽ നിന്നും കൃപയുടെ നീര്‍ച്ചാല്‍ അഭിഷേകമായി നമ്മിലേക്ക് ഒഴുകിയിറങ്ങുന്നതിന് ബലിപീഠത്തെ നമുക്കു സമീപിക്കാം. ദൈവകൃപ നിറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ജീവിതത്തിന് മനോഹാരിത നൽകും
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment