മുട്ടുകുത്തി നിന്ന് വിശുദ്ധ കുർബാന നൽകിയിരുന്ന ഫ്രാൻസീസ് സേവ്യർ
ഭരതത്തിൻ്റെ ദ്വിതീയ അപ്പസ്തോലനും പൗരസ്ത്യ ലോകത്തിൻ്റെ അപ്പസ്തോലനും എന്നറിയപ്പെടുന്ന ഫ്രാൻസീസ് സേവ്യർ അപ്പസ്തോലന്മാർക്കു ശേഷം വന്ന മഹാനായ പ്രേഷിതനായി പരിഗണിക്കുന്നു. ആ വിശുദ്ധൻ്റെ ഓർമ്മ ദിനത്തിൽ പരിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ ഭക്തിയെക്കുറിച്ച് നമുക്കു ചിന്താക്കാം.
വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹം ഫ്രാൻസീസിൻ്റെ ആത്മാവിനെ പരിപോഷിപ്പിക്കുക മാത്രമല്ല പ്രേഷിത പ്രവർത്തനത്തിന് അടിത്തറ പാകുകയും ചെയ്തു. ഈശോയെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലാത്ത വിദുര സ്ഥലങ്ങൽ
പോയി ദൈവരാജ്യം പ്രഘോഷിച്ച് അവിടെ പരിശുദ്ധ കുർബാന അർപ്പിച്ച് ക്രിസ്തീയ സമൂഹം കെട്ടിപ്പടുക്കുന്നതിൽ ഫ്രാൻസീസ് പുണ്യവാൻ ദത്ത ശ്രദ്ധനായിരുന്നു. പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ പ്രേരണയായത് ഈശോയുടെ സജീവ സാന്നിധ്യമായിരുന്നു.
ഫാ.സ്റ്റൊഫാനോ മാനെല്ലിയുടെ “ഈശോ നമ്മുടെ ദിവ്യകാരുണ്യ നാഥൻ” എന്ന ഗ്രന്ഥത്തിൽ ഫ്രാൻസീസ് സേവ്യറിനെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “വിശുദ്ധ കുർബാന ചില അവസരങ്ങളിൽ ഫ്രാൻസിസ്, വിതരണം ചെയ്യുന്ന സമയത്തു തൻ്റെ കൈകളിലിരിക്കുന്ന നമ്മുടെ കർത്താവിനോടുള്ള ആരാധനയാൽ വിവശനാകുമായിരുന്നു. അപ്പോൾ മുട്ടുകുത്തി നിന്നാണ് അദ്ദേഹം വി.കുർബാന നൽകിയിരുന്നത്. അത് സ്വർഗ്ഗത്തിന് യോഗ്യമായ സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും സാക്ഷ്യം നൽകലായിരുന്നു.”
പരിശൂദ്ധ കുർബാനയുടെ മുമ്പിൽ മണിക്കൂറുകൾ രാത്രിയോ പകലോ എന്ന ഭേദം കൂടാതെ സമയം ചെലവഴിച്ചാണ് പ്രേഷിത പ്രവർത്തനത്തിനുള്ള ഊർജ്ജം കണ്ടെത്തേണ്ടത്. ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടാൻ അവനിൽ നിന്നു തന്നെ ശക്തി സംഭരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക അപ്പോൾ നിങ്ങൾ സമുഹം ശുദ്ധീകരിക്കും എന്നതും ഫ്രാൻസിസ് പുണ്യവാൻ്റെ ജീവിതാദർശമായിരുന്നു.
ഫ്രാൻസീസ് പിതാവിൻ്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നവരായി നമുക്കു മാറാം
ഫാ. ജയ്സസൺ കുന്നേൽ mcbs



Leave a comment