ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 17

1. സാമൂഹിക പദവിയിലേക്കുള്ള ഫ്രാൻസിസിന്റെ ആഗ്രഹം

ഫ്രാൻസിസ് അസീസി ജനിച്ച സമയത്ത്, അസീസി പട്ടണത്തിലെ ഭൂമിമുഴുവനും വരേണ്യ വർഗത്തിന്റെ ഭരണത്തിലായിരുന്നു. ആ കാലത്ത് ഭൂമിയുടെ ഉടമസ്ഥതയായിരുന്നു സമ്പത്ത്. അധികാരം, ഉയർന്ന സാമൂഹിക പദവി എന്നിവയുടെ അടയാളമായിട്ടാണ് ഭൂസ്വത്തിനെ കണ്ടിരുന്നത്. എന്നാൽ ഫ്രാൻസിസിന്റെ കുടുംബം വ്യാപാരികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വസ്ത്രവ്യാപാരത്തിലൂടെയാണ് സമ്പത്ത് സമ്പാദിച്ചത്, ഭൂമിയിലൂടെയല്ല. സമ്പത്തിന്റെ ഈ പുതിയ രൂപം വ്യാപാരികളെയും ഭൂമിയുടമകളായ അഭിജാതരെയും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചു. ഈ സാമൂഹിക സംഘർഷങ്ങൾ ഫ്രാൻസിസിനെ യുവാവായിരിക്കുമ്പോൾ തന്നെ ശക്തമായി സ്വാധീനിച്ചു. കൗമാരത്തിന്റെ അവസാനം, അസീസിയിലെ മറ്റു പൗരന്മാരോടൊപ്പം ചേർന്ന് അവൻ അഭിജാതരെ പട്ടണത്തിൽ നിന്ന് പുറത്താക്കി. പിന്നീട്, അസീസിയുടെയും സമീപ നഗരമായ പെറൂജിയയുടെയും ഇടയിൽ സംഘർഷങ്ങൾ തുടർന്നപ്പോൾ, ഫ്രാൻസിസ് ആവേശത്തോടെ യുദ്ധത്തിൽ പങ്കെടുത്തു. ഒരു വീരനായകനാകുകയും അതിലൂടെ ബഹുമാനവും അംഗീകാരവും നേടുകയും ചെയ്യുക എന്നതായിരുന്നു യൗവനത്തിൻ്റെ ആരംഭത്തിൽ അവൻ്റെ ഏറ്റവും വലിയ സ്വപ്നം.

2. ലൗകീക മഹത്വത്തിന്റെ ആകർഷണം

ഏകദേശം ഇരുപത് വയസ്സുള്ളപ്പോൾ, ഫ്രാൻസിസ് തന്റെ പിതാവ് നൽകിയ മനോഹരമായ ആയുധങ്ങൾ ധരിച്ചു യുദ്ധത്തിനായി പുറപ്പെട്ടു. ഈ യുദ്ധം ചെറിയൊരു പ്രദേശത്തിനുവേണ്ടി ആയിരുന്നെങ്കിലും, ഫ്രാൻസിസിനെ പ്രേരിപ്പിച്ചതെല്ലാം വ്യക്തിപരമായ മഹത്വസ്വപ്നങ്ങളായിരുന്നു. ഈ വിജയത്തിലൂടെ ഒരു വീരനായകനാകാനും കൂടുതൽ ബഹുമാനം നേടാനും കഴിയുമെന്ന് അദ്ദേഹം കരുതി. ഇതിലൂടെ അവരുടെ കുടുംബത്തിന്റെ സാമൂഹിക പദവി ഉയരും എന്ന പ്രതീക്ഷയും ഫ്രാൻസിസിനും അവൻ്റെ പിതാവിനുമുണ്ടായിരുന്നു. പ്രശസ്തി, സമ്പത്ത്, അംഗീകാരം എന്നിവയുടെ ആകർഷണം പലർക്കും പോലെ ഫ്രാൻസിസിനെയും സ്വാധീനിച്ചു. ഇതൊന്നും സ്വയം തെറ്റല്ലെങ്കിലും, ഇവയാണ് ജീവിതത്തിന്റെ ലക്ഷ്യമായി മാറുമ്പോൾ, ദൈവത്തിന്റെ യഥാർത്ഥ ഇഷ്ടത്തിൽ നിന്ന് നമ്മെ അകറ്റും.

3. ദൈവത്തിന്റെ ഇഷ്ടത്തിലുളള യഥാർത്ഥ ബഹുമാനം

യഥാർത്ഥ ബഹുമാനം മനുഷ്യരുടെ പ്രശംസയിലോ സാമൂഹിക പദവിയിലോ നിന്നല്ല. അത് വിശുദ്ധിയിലും ത്യാഗത്തിലും ദൈവത്തിന്റെ ഇഷ്ടത്തോടുള്ള ഐക്യത്തിലുമാണ്. ഈശോയുടെ ജീവിതത്തെ അനുകരിച്ച്, ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്നതിലാണ് യഥാർത്ഥ മഹത്വം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ നമ്മുടെ മൂല്യത്തിന്റെ അളവുകോലാക്കി മാറ്റുമ്പോൾ, നമ്മുടെ യഥാർത്ഥ മാന്യത നാം മറക്കുന്നു. ഫ്രാൻസിസ് പിന്നീട് ഈ സത്യം തിരിച്ചറിഞ്ഞു, പുതിയൊരു വഴി അദ്ദേഹം തെരഞ്ഞെടുത്തു. ഇതു ഇന്നു നമ്മുടെയും ചിന്തക്കു വിഷയമാകേണ്ടതാണ്: നാം ലോകത്തിന്റെ ബഹുമാനം തേടുന്നുണ്ടോ, അല്ലെങ്കിൽ ദൈവത്തിന്റെ ഇഷ്ടം വിനയത്തോടെ സ്വീകരിക്കുന്നുണ്ടോ? ദൈവത്തിന്റെ വഴിയിലാണ് യഥാർത്ഥ സമാധാനവും നിലനിൽക്കുന്ന മഹത്വവും ഉള്ളത്. ആ സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment